പിടിയിലായ ബോട്ടില്‍ തീരദേശ സംരക്ഷണസേന
പരിശോധന നടത്തുന്നു
കഴിഞ്ഞദിവസം ആലപ്പുഴ ഉള്‍ക്കടലില്‍നിന്ന് തീരരക്ഷാസേന പിടികൂടിയ വിദേശ ബോട്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ അജ്ഞാതമായി തുടരുകയാണ്. നിരോധിത ഉപഗ്രഹഫോണ്‍ അടക്കമുള്ള ഉപകരണങ്ങളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. എന്തിനാണ് ഉള്‍ക്കടലില്‍ എത്തിയതെന്നതിനെക്കുറിച്ചോ എന്തായിരുന്നു ബോട്ടിലുള്ളവരുടെ ഉദ്ദേശ്യമെന്നോ വ്യക്തമായിട്ടില്ല. ഏറെ ആശങ്കയുണര്‍ത്തുന്ന സംഭവഗതികളാണ് ഇതിന്റെ പിന്നിലുള്ളതെന്ന് ന്യായമായും സംശയിക്കാം.
വിഘടനവാദത്തിനും ഭീകരവാദത്തിനും അനുദിനം വേഷപ്പകര്‍ച്ചയുണ്ടാവുകയാണ്.ഏത് തരത്തിലും തലത്തിലും എത്താന്‍ തക്കവണ്ണമുള്ള ആസൂത്രിത നീക്കങ്ങള്‍ അത്തരക്കാര്‍ക്ക് നടത്താനാവും. മനുഷ്യവംശത്തില്‍ ഒരു വിഭാഗം മാത്രമേ ഉണ്ടായിക്കൂടൂ എന്ന ഫാസിസ്റ്റ് ചിന്താഗതിയുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ ഊഹാതീതമായി തുടരുകയാണ്.സമന്വയവും ശാന്തിയുംസൗഹാര്‍ദ്ദവും അത്തരക്കാരുടെ നിഘണ്ടുവില്‍നിന്ന് അപ്രത്യക്ഷമായിട്ട് കാലമേറെ കഴിഞ്ഞു. ഒരുതരത്തിലുമുള്ള സമാധാനവും അത്തരക്കാര്‍ക്ക് സഹിക്കാനാവുന്നതല്ല.
ഈ മനോഗതിയുള്ള ഭരണസംവിധാനമാണ് അയല്‍ രാജ്യത്തുള്ളത് എന്നതാണ് നമ്മെ ഏറെ ആശങ്കപ്പെടുത്തുന്നത്. ഭാരതത്തിന്റെ ഓരോ ചുവടും സസൂക്ഷ്മം വീക്ഷിക്കുകയും അതിന് തടസ്സം നില്‍ക്കുന്ന പ്രവര്‍ത്തനപദ്ധതികള്‍ അവര്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നു. നേരെ ചൊവ്വെ മുന്നോട്ടു പോകാനല്ല അവര്‍ ആഗ്രഹിക്കുന്നത്.എങ്ങനെയും ഭാരതത്തില്‍ സംഘര്‍ഷമുണ്ടാക്കുക എന്നതാണ് എക്കാലത്തെയും പരിപാടി. അതുകൊണ്ടുതന്നെ ആലപ്പുഴ ഉള്‍ക്കടലില്‍ എത്തിയ ബോട്ടിനെക്കുറിച്ചും അതിന്റെ ലക്ഷ്യത്തെക്കുറിച്ചും പഴുതടച്ചുള്ള അന്വേഷണം ആവശ്യമാണ്. മുംബെയില്‍ ചോരപ്പുഴ ഒഴുക്കിയ സംഭവഗതികള്‍ക്ക് തുടക്കമിട്ടത് ഒരുബോട്ടും അതില്‍ വന്ന അക്രമിയുമായിരുന്നു എന്നത് ഇന്നും നമ്മളില്‍ ഞെട്ടലുളവാക്കുന്നുണ്ട്.
ബറൂക്കി എന്ന പേരുള്ള ഇറാനിയന്‍ കപ്പലില്‍ ക്യാപ്റ്റനടക്കം 12 പേരാണ് ഉണ്ടായിരുന്നത്.ഒരു പാകിസ്ഥാന്‍ പൗരന്റെ തിരിച്ചറിയല്‍കാര്‍ഡ് ബോട്ടില്‍ നിന്ന് ലഭിച്ചെങ്കിലും അയാള്‍ അതില്‍ ഉണ്ടായിരുന്നില്ല എന്നതാണ് ഗുരുതരമായ മറ്റൊരുവശം.മറ്റുള്ളവരെ റോ, ഐബി, മിലിറ്ററി- എയര്‍ ഫോഴ്‌സ് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ മാറിമാറി ചോദ്യംചെയ്‌തെങ്കിലും ശരിയായ വിവരം ലഭിച്ചിട്ടില്ല എന്നാണ് അറിയുന്നത്. ഇതും ഏറെ ആശങ്കയുണര്‍ത്തുന്നതാണ്. ചോദ്യം ചെയ്തതില്‍നിന്ന് എല്ലാവരും ഇറാന്‍ പൗരന്മാരാണെന്നാണ് അറിയാനായിട്ടുള്ളത്. അതേസമയം ഇറാനോട് അതിര്‍ത്തി പങ്കിടുന്ന ബലൂചിസ്ഥാനില്‍ നിന്നുള്ളവരാവാമെന്നും
സംശയിക്കുന്നു.മത്സ്യബന്ധനത്തിനാണ് വന്നതെന്ന് കരുതിയാല്‍ അതിനുപയോഗിക്കുന്ന ഉപകരണങ്ങളൊന്നും ബോട്ടിലില്ല. മാത്രമല്ല അടുത്തിടെ മീന്‍ പിടിച്ചതിന്റെ ഒരുലക്ഷണവും കാണാനുമില്ല. ഇതാണ് അന്വേഷണ ഏജന്‍സികളെ ബുദ്ധിമുട്ടിലാക്കുന്നത്.
ഏതാണ്ട് ഒരു മാസമായി ഇവര്‍ കടലില്‍ ചുറ്റിയടിക്കുകയാണെന്നാണ് കരുതുന്നത്. ഭക്ഷ്യവസ്തുക്കളും മറ്റുമല്ലാതെ മറ്റൊന്നും കണ്ടെത്താനായിട്ടില്ല. മയക്കുമരുന്ന് കടത്തുകാരുടെയോ ഭീകരവാദസംഘടനകളുടെയോ നിരീക്ഷണ ബോട്ടാണോ എന്ന സംശയവും അസ്ഥാനത്തല്ല.അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിന്റെ ഗതിമാറ്റാനും അതുവഴി തങ്ങളുടെ അജണ്ട പാളിച്ചകളില്ലാതെ നടപ്പാക്കാനും ശ്രമിക്കുകയായിരുന്നോ എന്നും ന്യായമായി സംശയിക്കാം.
പ്രത്യേകിച്ചും ഒരുപാക്കിസ്ഥാന്‍കാരന്‍ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തിയ സ്ഥിതിക്ക്.എങ്ങനെയൊക്ക ന്യായീകരിക്കാന്‍ ശ്രമിച്ചാലും ഇതിന്റെ പിന്നില്‍ ദുരൂഹമായ എന്തൊക്കെയോ പദ്ധതികള്‍ ഉണ്ടെന്നത് തര്‍ക്കമറ്റ വസ്തുതയത്രെ. അത് പുറത്തുകൊണ്ടുവരാനാണ് ശ്രദ്ധിക്കേണ്ടത്. നിസ്സാരമാക്കിയാല്‍ ഭവിഷ്യത്ത് ചിന്തിക്കുന്നതിനുമപ്പുറമാവും.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ അസ്വസ്ഥരായ അയല്‍രാജ്യം ഏതുവിധേനയും അവരുടെ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുമെന്നതിരിച്ചറിവും അതിനൊപ്പം അന്വേഷണഏജന്‍സികള്‍ക്കുണ്ടാവണം.ജനങ്ങളില്‍ ഭീതിപടര്‍ത്തേണ്ട എന്നു കരുതി ഇത്തരംസംഭവങ്ങളെ അവഗണിച്ചാല്‍ പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയാവും ഉണ്ടാവുക.പിടികൂടിയവരുടെ മൊഴികള്‍തന്നെ പരസ്പര വിരുദ്ധമായത് ഇതിനൊപ്പം കൂട്ടിവായിക്കണം.അന്വേഷണം ശരിയായ വിധത്തില്‍ മുന്നോട്ടുപോവണമെങ്കില്‍ എന്‍ഐഎ തന്നെ അന്വേഷിക്കുകയും വേണം.
ആധുനികമായ ഉപകരണങ്ങളും അവ ഉപയോഗിക്കാന്‍ പ്രാപ്തമായ സംവിധാനവും ഞെട്ടിക്കുന്ന തരത്തിലുള്ള വിവരവിനിമയവുമുള്ള ഇന്നത്തെ അവസ്ഥ ഭീകരവാദികള്‍ വളരെ നന്നായി പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് സമീപകാല സംഭവഗതികള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു.നിതാന്തജാഗ്രതയും പഴുതടച്ചുള്ള സുരക്ഷാസംവിധാനവും വഴിമാത്രമെ ഇതൊക്കെ ഒരു പരിധിവരെതടയാനാവൂ.സര്‍ക്കാറിന് മാത്രമല്ല ഇക്കാര്യത്തില്‍ ഉത്തരവാദിത്വം എന്നുകൂടി ഇത്തരുണത്തില്‍ ഓര്‍ക്കണം.
രാജ്യത്തെ ഛിന്നഭിന്നമാക്കാനുള്ള ശക്തികളെ അറിഞ്ഞും അറിയാതെയും സഹായിക്കുന്നവര്‍ ഇവിടെ സജീവമാണ്. തങ്ങളുടെ താളത്തിനൊത്ത് തുള്ളുന്ന ഭരണസംവിധാനമല്ല ഇവിടെയുള്ളതെന്നതിനാല്‍ ഛിദ്രശക്തികളെ അവര്‍ പാലൂട്ടി തേനൂട്ടി വളര്‍ത്തും.അതിന് കിട്ടിയ ഏതവസരവും അവര്‍ ഉപയോഗപ്പെടുത്തും.അന്വേഷണ ഏജന്‍സികള്‍ ഈവശവും ശ്രദ്ധിക്കണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.പലപ്പോഴും പുറത്തുള്ള ശത്രുക്കള്‍ക്ക് അവസരവും ആയുധവും നല്‍കാന്‍ അത്തരക്കാര്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കാറുണ്ട്.അതിനാല്‍ അന്വേഷണം പഴുതില്ലാത്തതും ശക്തവുമായിരിക്കണമെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുകയാണ്.
















