സാന്റിയാഗോ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നാളെ രണ്ടാം സെമിഫൈനല്‍. ഏറ്റുമുട്ടുമുട്ടത് അര്‍ജന്റീനയും പരാഗ്വെയും. ഗ്രൂപ്പ് എയിലും ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയിരുന്നു. ജൂണ്‍ 14ന് നടന്ന കളി 2-2ന് സമനിലയില്‍ കലാശിക്കുകയും ചെയ്തു. നാളെ പുലര്‍ച്ചെ അഞ്ചിന് കിക്കോഫ്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന സഡന്‍ ഡെത്തില്‍ 5-4ന് കൊളംബിയയെയും പരാഗ്വെ ഷൂട്ടൗട്ടില്‍ ബ്രസീലിനെയും കീഴടക്കിയാണ് ഇത്തവണ അവസാന നാലില്‍ ഇടംപിടിച്ചത്. കോപ്പ അമേരിക്കയില്‍ 22 വര്‍ഷത്തെ കിരീടദാരിദ്ര്യത്തിന് അറുതിവരുത്തുക എന്നതാണ് മെസ്സിയുടെയും കൂട്ടരുടെയും ലക്ഷ്യം. 1993നുശേഷം അവര്‍ക്ക് കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല. 2004, 07 വര്‍ഷങ്ങളില്‍ ഫൈനലില്‍ കളിച്ചെങ്കിലും ബ്രസീലിനോട് പരാജയപ്പെട്ട് രണ്ടാം സ്ഥാനക്കാരാവാനായിരുന്നു അവരുടെ യോഗം. 2011-ല്‍ ഉറുഗ്വെയോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട് ക്വാര്‍ട്ടറില്‍ പുറത്താവുകയും ചെയ്തു.അതേസമയം 2011-ല്‍ ഉറുഗ്വെയോട് ഫൈനലില്‍ പരാജയപ്പെട്ട് കിരീടം നേടാന്‍ കഴിയാതിരുന്ന പരാഗ്വെക്ക് ഇത്തവണ അത് സ്വന്തമാക്കണം.
1979ന് ശേഷം ആദ്യ കിരീടമെന്ന സ്വപ്‌നം കൂടിയുണ്ട് പരാഗ്വെക്ക്. അതിന് മുന്നോടിയായി നാളെ അര്‍ജന്റീനക്കെതിരായ കളി ജയിക്കുക എന്നതാണ് അവരുടെ ലക്ഷ്യം.
കരുത്തുറ്റ മധ്യ-മുന്നേറ്റനിരകള്‍ അര്‍ജന്റീനക്ക് സ്വന്തമാണെങ്കിലും പ്രതിരോധത്തിലെ പാളിച്ചകള്‍ അവര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ക്ലബ്ബിന് വേണ്ടി മിന്നുന്ന പ്രകടനം നടത്തുന്ന അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ യഥാര്‍ത്ഥ ഫോമിലേക്കുയരാന്‍ കഴിഞ്ഞിട്ടില്ല. എതിരാളികള്‍ മെസ്സിക്കുചുറ്റും പ്രതിരോധക്കോട്ട തീര്‍ക്കുന്നതാണ് ഒരുപരിധിവരെ ഇതിനുകാരണം. എന്നാല്‍ ബാഴ്‌സക്കായി കളത്തിലിറങ്ങുന്ന മെസ്സി ഏത് കരുത്തുറ്റ പ്രതിരോധവും പിളര്‍ക്കുന്നതില്‍ മികവു കാണിക്കാറുണ്ട്.
രാജ്യത്തിനായി കളിക്കുമ്പോള്‍ പലപ്പോഴും മെസ്സി അതിനായി ശ്രമിക്കാറില്ല എന്നതാണ് വാസ്തവം. ഗ്രൂപ്പ് ഘട്ടത്തില്‍ പരാഗ്വെക്കെതിരായ കളിയില്‍ പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ നേടിയതും കൊളംബിയക്കെതിരായ ക്വാര്‍ട്ടറില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ലക്ഷ്യം കണ്ടതും മാത്രമാണ് മെസ്സിയുടെ നേട്ടം. അഗ്യൂറോയെ സ്‌ട്രൈക്കറാക്കി 4-3-2-1 എന്ന ശൈലിയിലാണ് അര്‍ജന്റീന കളത്തിലിറങ്ങുന്നത്. ഇടതുവിംഗില്‍ പറന്നുകളിക്കുന്ന എയ്ഞ്ചല്‍ ഡി മരിയ മികച്ച പ്രകടനം നടത്തുന്നുണ്ട്. ക്വാര്‍ട്ടറില്‍ ഗോള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കിലും ഗ്രൂപ്പിലെ മൂന്ന് കളികളില്‍ നിന്ന് രണ്ട് ഗോള്‍ നേടിയ അഗ്യൂറോ തന്നെയായിരിക്കും ഇന്നും ആദ്യ ഇലവനില്‍ ഇടംപിടിക്കുക.
പകരക്കാരായി കളത്തിലിറങ്ങുന്ന ഗോണ്‍സാലോ ഹിഗ്വയ്ന്‍, കാര്‍ലോസ് ടെവസ്, എസീക്വല്‍ ലാവേസി എന്നിവരും എതിര്‍ പ്രതിരോധനിരയുടെ പേടി സ്വപ്‌നങ്ങളാണ്. ഹാവിയര്‍ മഷെറാനോ, ഹാവിയര്‍ പാസ്‌തോറെ, ലൂക്കാസ് ബിഗ്ലിയ തുടങ്ങിയവരാണ് മധ്യനിരിയിലെ മുന്നേറ്റത്തിന് ചുക്കാന്‍പിടിക്കുക.
പ്രതിരോധത്തില്‍ മാര്‍ക്കോസ് റോജോ, നിക്കോളാസ് ഒട്ടമെന്‍ഡി, എസീക്വല്‍ ഗാരി, പാബ്ലോ സബലേറ്റ തുടങ്ങിയ പ്രമുഖരുണ്ടെങ്കിലും ഒത്തിണക്കം പ്രകടിപ്പിക്കാത്തതാണ് കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോയെ കുഴക്കുന്നത്. ഗോള്‍പോസ്റ്റിന് മുന്നില്‍ചോരാത്ത കൈകളുമായി കാവല്‍ നില്‍ക്കുന്ന സെര്‍ജിയോ റൊമേറോയുടെ പ്രകടനം ആശ്വാസം നല്‍കുന്നതാണ്. പ്രതിരോധം പിഴച്ചാലും പരാഗ്വെയ്ന്‍ മുന്നേറ്റനിരക്ക് റൊമേറോയെ കീഴടക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.
മറുവശത്ത് ബ്രസീലിനെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് പരാഗ്വെ അര്‍ജന്റീനക്കെതിരെ ഇറങ്ങുക. റോക്കി സാന്റാ ക്രൂസ് എന്ന വെറ്ററന്‍ സ്‌ട്രൈക്കറുടെ കരുത്തിലാണ് പരാഗ്വെ ഒരുങ്ങുന്നത്. ഗ്രൂപ്പ് മത്സരത്തില്‍ അവസാന മിനിറ്റില്‍ നേടിയ ഗോൡ അര്‍ജന്റീനയെ സമനിലയില്‍ പിടിച്ചതിന്റെ ആത്മവിശ്വാസവും അവര്‍ക്കുണ്ട്. 4-4-2 എന്ന പരമ്പരാഗത ശൈലിയിലാണ് അവര്‍ കളത്തലിറങ്ങുക.
റോക്കി സാന്റാക്രൂസിനൊപ്പം നെല്‍സണ്‍ വാല്‍ഡസായിരിക്കും സ്‌ട്രൈക്കറായുണ്ടാവുക. മധ്യനിരയില്‍ ഡെര്‍ലിസ് ഗൊണ്‍സാലസ്, എഡ്വേര്‍ഡോ അരാന്‍ഡ, വിക്ടര്‍ കസേഴ്‌സ്, എഡ്ഗാര്‍ ബെനിറ്റ്‌സ്, ലൂക്കാസ് ബാരിയോസ് തുടങ്ങിയവര്‍ ഏത് പ്രതിരോധത്തിനും തലവേദനയുണ്ടാക്കാന്‍ പോന്നവരാണ്. എഡ്ഗാര്‍ വാല്‍ഡസ്, പൗളോ സില്‍വ, പാബ്ലോ അഗ്വിലാര്‍, ഇവാന്‍ പിരിസ് എന്നിവരാണ് മെസ്സിയെയും കൂട്ടരെയും തടഞ്ഞുനിര്‍ത്താന്‍ പ്രതിരോധക്കോട്ട കെട്ടിഉയര്‍ത്തുക.
എന്നാല്‍ കണക്കുകളില്‍ അര്‍ജന്റീനക്കാണ് മുന്‍തൂക്കം. ഇരുടീമുകളും ഇതുവരെ കളിച്ച 103 കളികളില്‍ 58 എണ്ണത്തിലും വിജയം അര്‍ജന്റീനക്കൊപ്പമായിരുന്നു. 30 എണ്ണം സമനിലയില്‍ കലാശിച്ചപ്പോള്‍ 15 എണ്ണത്തില്‍ മാത്രമാണ് പരാഗ്വെ വിജയം കൈവരിച്ചത്. അവസാനം കളിച്ച പത്ത് കളികളില്‍ നാലെണ്ണത്തില്‍ അര്‍ജന്റീന വിജയിച്ചപ്പോള്‍ രണ്ടെണ്ണം പരാഗ്വെ സ്വന്തമാക്കി. നാലെണ്ണം സമനിലയില്‍ കലാശിക്കുകയും ചെയ്തു. എന്തായാലും ഇരുടീമുകള്‍ക്കും ഫൈനലില്‍ കടക്കണമെങ്കില്‍ വിജയം അനിവാര്യമായതിനാല്‍ മികച്ച പോരാട്ടം തന്നെ പ്രതീക്ഷിക്കാം.
















