സാന്റിയാഗോ: സൂപ്പര്‍താരം നെയ്മറുടെ അഭാവത്തിലും സെമിഫൈനല്‍ ലക്ഷ്യമിട്ട് കാനറികള്‍ നാളെ പോരാട്ടത്തിനിറങ്ങുന്നു. കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ പരാഗ്വെയാണ് ബ്രസീലിന്റെ എതിരാളികള്‍. 2011ലെ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിന്റെ തനിയാവര്‍ത്തനമാണ് ഇത്തവണയും നടക്കുന്നത്. 2011-ല്‍ ബ്രസീലിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 2-0ന് പരാജയപ്പെടുത്തിയായിരുന്നു പരാഗ്വെ സെമിയിലെത്തിയത്. തുടര്‍ന്ന് സെമിയില്‍ വെനസ്വേലയെയും കീഴടക്കി ഫൈനലില്‍ കളിച്ചെങ്കിലും ഉറുഗ്വെയോട് 3-0ന് പരാജയപ്പെടാനായിരുന്നു അവരുടെ യോഗം. ഇത്തവണയും ബ്രസീലിനെതിരായ ക്വാര്‍ട്ടറില്‍ കഴിഞ്ഞ തവണത്തെ വിജയം തന്നെയാണ് പരാഗ്വെ ലക്ഷ്യം വെക്കുന്നത്. അതേസമയം കാനറികള്‍ക്ക് കഴിഞ്ഞ തവണത്തെ പരാജയത്തിന് പകരം വീട്ടാനുള്ള സുവര്‍ണ്ണാവസരം കൂടിയാണ് ഇത്തവണ കാത്തിരിക്കുന്നത്.
ഗ്രൂപ്പ് സിയില്‍ നിന്ന് ചാമ്പ്യന്മാരായാണ് ബ്രസീല്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചതെങ്കില്‍ ഗ്രൂപ്പ് ബിയില്‍ നിന്ന് അര്‍ജന്റീനക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് പരാഗ്വെ അവസാന എട്ടിലേക്ക് കുതിച്ചത്. ബ്രസീല്‍ ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ പെറുവിനെ 2-1ന് കീഴടക്കിയപ്പോള്‍ രണ്ടാം കളിയില്‍ കൊളംബിയയോട് 1-0ന് പരാജയപ്പെട്ടു. തുടര്‍ച്ചയായ 11 വിജയങ്ങള്ക്കുശേഷമായിരുന്നു ബ്രസീലിന്റെ ഈ പരാജയം. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ വെനസ്വേലയെ 2-1നും പരാജയപ്പെടുത്തി ആറ് പോയിന്റുമായാണ് ഗ്രൂപ്പ് ജേതാക്കളായത്. എന്നാല്‍ ഗോള്‍ സ്കോറിംഗില്‍ ബ്രസീല്‍ പ്രതീക്ഷക്കൊത്തുയര്‍ന്നിട്ടില്ല. മൂന്ന് കളികളില്‍ നിന്ന് നാല് ഗോളുകള്‍ അടിച്ചപ്പോള്‍ മൂന്നെണ്ണം വഴങ്ങുകയും ചെയ്തു. ഗ്രൂപ്പ് ബിയില്‍ ആദ്യ മത്സരത്തില്‍ അര്‍ജന്റീനയെ 2-2ന് സമനിലയില്‍ തളച്ചതിന്റെ ആവേശത്തിലിറങ്ങിയ പരാഗ്വെ രണ്ടാം കളിയില്‍ ജമൈക്കയെ 1-0ന് പരാജയപ്പെടുത്തി. അവസാന കളിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഉറുഗ്വെയെ 1-1ന് സമനിലയില്‍ തളച്ചാണ് അര്‍ജന്റീനക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായത്.
കൊളംബിയക്കെതിരായ കളിക്കുശേഷം അനാവശ്യമായി ചുവപ്പുകാര്‍ഡ് ചോദിച്ചുവാങ്ങുകയും പിന്നീട് ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ അച്ചടക്ക സമിതി നാല് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തതോടെ സൂപ്പര്‍താരം നെയ്മറുടെ സേവനം ടീമിന് ലഭിക്കില്ല. എന്നാല്‍ വെനസ്വേലക്കെതിരായ നിര്‍ണായക മത്സരത്തില്‍ കളത്തിലിറങ്ങിയ റൊബീഞ്ഞോ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ഗോളടിച്ചില്ലെങ്കിലും കളം നിറഞ്ഞുകളിച്ച റൊബീഞ്ഞോ ഗോളവസരങ്ങള്‍ നിരവധി തുറന്നെടുക്കുകയും ചെയ്തിരുന്നു. എങ്കിലും മികച്ചൊരു സ്ട്രൈക്കറുടെ അഭാവം ടീമില്‍ നിഴലിക്കുന്നുണ്ട്. ഡീഗോ ടാര്‍ഡെല്ലിയും കൗടീഞ്ഞോയും ഡഗ്ലസ് കോസ്റ്റയും ഫ്രെഡും ഫിര്‍മിനോയും അദ്ധ്വാനിച്ചു കളിക്കുന്ന മികച്ച താരങ്ങളാണെങ്കിലും ഷൂട്ടിംഗില്‍ പിഴക്കുന്നതാണ് കഴിഞ്ഞ കളികളില്‍ കണ്ടത്. അതുപോലെ പ്രതിരോധവും ദുര്‍ബലമാണ്.
റോക്കി സാന്റാക്രൂസ് നയിക്കുന്ന പരാഗ്വെ മുന്നേറ്റനിര അതിശക്തമാണ്. ലൂക്കാസ് ബാരിയോസും എഡ്ഗാര്‍ ബെനിറ്റ്സും ഏത് പ്രതിരോധത്തിനും തലവേദനയുണ്ടാക്കാന്‍ പോന്നവരാണ്. എന്നാല്‍ സാന്റാക്രൂസിന് ഇതുവരെ ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഗോള്‍ നേടാന്‍ കഴിഞ്ഞിട്ടില്ല. മധ്യനിരയില്‍ ഓസ്വാള്‍ഡോ മാര്‍ട്ടിനെസും നെസ്റ്റര്‍ ഒര്ട്ടിഗോസയും വിക്ടര്‍ കസേഴ്സും ഓസ്കര് റൊമേരോയും അദ്ധ്വാനിച്ചുകളിക്കുന്നുണ്ട്. എന്നാല്‍ കണക്കുകളില്‍ ബ്രസീലിനാണ് മുന്‍തൂക്കം. ഇതുവരെ ഇരുടീമുകളില്‍ തമ്മില്‍ ഏറ്റുമുട്ടിയ 88 കളികളില്‍ 47 എണ്ണത്തിലും വിജയം കാനറികള്‍ക്കായിരുന്നു. 19 എണ്ണം സമനിലയില്‍ കലാശിച്ചപ്പോള്‍ 12 എണ്ണത്തിലാണ് പരാഗ്വെക്ക് മുന്നില്‍ ബ്രസീല്‍ കീഴടങ്ങിയത്.
















