ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ മൂന്നാം ഏകദിനത്തിനിറങ്ങുന്നു
മിര്‍പൂര്‍: തോല്‍വിയോ, അതൊക്കെയുണ്ടാകും… പക്ഷേ, അധികാരം പിടിച്ചെടുക്കുകയാണ് പ്രധാനം. ബംഗ്ലാദേശില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അവസ്ഥ ഇങ്ങനെയൊക്കെയാണ്. ഇന്ന് മൂന്നാം ഏകദിനത്തിന് കച്ചകെട്ടുമ്പോഴും, മാനരക്ഷയ്ക്ക് ഒരു ആശ്വാസ ജയമെന്നൊന്നുമല്ല ചിന്തയെന്നു തോന്നും ടീമംഗങ്ങളുടെയും നായകന്റെയും ഉപനായകന്റെയുമെല്ലാം ശരീരഭാഷ കണ്ടാല്‍. ‘ആങ്ങള ചത്താലും വേണ്ടില്ല, നാത്തൂന്റെ കണ്ണീര് കാണണം’ എന്ന മനോഭാവമാണ് എല്ലാവര്‍ക്കുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റംപറയാനുമാകില്ല. ഇതിനിടയില്‍ പരമ്പരയുടെ കാര്യമൊക്കെ നോക്കാന്‍ ആര്‍ക്കു സമയം.
ഇന്ന് ജയിച്ച് മാനം രക്ഷിക്കുമെന്ന് എല്ലാവരും ആണയിടുന്നുവെങ്കിലും, കാര്യങ്ങള്‍ അത്ര പന്തിയല്ല. ഒരു ആത്മവിശ്വാസക്കുറവ് എവിടെയും നിഴലിക്കുന്നു. ടീം കോമ്പിനേഷനും തന്ത്രങ്ങളുമൊന്നുമല്ല ഇപ്പോള്‍ കേള്‍ക്കുന്നത്, കളിക്കളത്തിനു പുറത്തെ കാര്യങ്ങളാണ്. എം.എസ്. ധോണിയുടെ പിന്‍ഗാമിയായി വിരാട് കോഹ്ലിയെന്ന് തിട്ടൂരം ചാര്‍ത്തിയപ്പോള്‍ തുടങ്ങിയ ഗതികേട്, ബംഗ്ലാ കടുവകളുടെ മടയില്‍ പൂര്‍ത്തിയായെന്നു മാത്രം. ‘താന്‍ ഒഴിഞ്ഞാല്‍ പ്രശ്നങ്ങള്‍ തീരുമെങ്കില്‍ ആകാം’ എന്ന വാചകത്തിലൂടെ ധോണി ഉയര്‍ത്തിയ ചുഴലിക്കാറ്റ്, കൊടുങ്കാറ്റായി മാറിയെന്നു വേണം കരുതാന്‍.
ടീമില്‍ പടലപ്പിണക്കങ്ങളുണ്ടെന്ന വാദവുമായി നായകനു പിന്നാലെ അദ്ദേഹത്തിന്റെ സ്വകാര്യ പരിശീലകന് ചഞ്ചല്‍ ഭട്ടാചാര്യ രംഗത്തെത്തിയത് എരിതീയില്‍ എണ്ണയൊഴിക്കുന്നതിനു തുല്യമായി. ടെസ്റ്റ് നായകനും ഏകദിന ഉപനായകനുമായ വിരാട് കോഹ്ലിയുടെ സ്വകാര്യ പരിശീലകന് രാജ് കുമാര്‍ ഇത് ആളിക്കത്തിച്ചു. കുറ്റം പറയരുത് ഇതേ അഭിപ്രായവുമായാണ് അദ്ദേഹവും രംഗത്തെത്തിയത്. ഇരുവരും ആരെയും പേരെടുത്തു പറഞ്ഞില്ലെങ്കിലും മുനകള്‍ നീളുന്നത് എതിരാളികളുടെ നേര്‍ക്ക്.
അതിനിടെയാണ്, സിംബാബ്വെ പര്യടനം ഒഴിവാക്കാന്‍ നീക്കമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ടിവി സംപ്രേക്ഷണാവകാശത്തര്ക്കമെന്ന് ബിസിസിഐയും ക്രിക്കറ്റ് സിംബാബ്വെയും ന്യായീകരിച്ചുവെങ്കിലും, ഇന്ത്യന്‍ താരങ്ങളുടെ ആവശ്യപ്രകാരമാണ് ഇതെന്നു സൂചനകള്‍. ക്ഷീണിതരായെന്നതിനാല് വിശ്രമം വേണമെന്നാണ് കളിക്കാര്‍ പറയുന്നതത്രേ. അതേസമയം, ഐപിഎല്‍ കളിക്കുന്നതിന് ഈ ന്യായവാദങ്ങളൊന്നും കളിക്കാര്‍ക്കുണ്ടായിരുന്നില്ല.
ഇന്നത്തെ മത്സരത്തില്‍ ടീമിനെ എങ്ങനെ അണിനിരത്തുമെന്നത് ചര്‍ച്ചയായി കഴിഞ്ഞു. രണ്ടാമങ്കത്തില്‍ ധോണിയുടെ ടീം സെലക്ഷനെതിരേ വ്യാപകമായ പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ച്. പ്രതിസന്ധിയില്‍ വീറോടെ പൊരുതുന്ന അജിങ്ക്യ രഹാനെയെ ഒഴിവാക്കിയതിനെതിരേയാണ് പരാതികള്‍ ഏറെയും. റായിഡുവിനു പകരം രഹാനെ എത്തിയേക്കും. ഇന്നലെ രഹാനെ ഏറെ നേരം പ്രാക്റ്റീസ് ചെയ്തു.
ധവാന്, രോഹിത്, വിരാട്, റെയ്ന, ജഡേജ, അശ്വിന്, ഭുവനേശ്വര്‍, അക്ഷര്‍ പട്ടേല്‍, ധവാല്‍ കുല്‍ക്കര്‍ണി എന്നിവരാകും ആദ്യ ഇലവനില്‍. ക്ലീന്‍ സ്വീപ്പ് ലക്ഷ്യമിട്ട് കാര്യമായ മാറ്റങ്ങളില്ലാതെയാകും ബംഗ്ലാദേശ് ഇറങ്ങുക. ബംഗ്ല മണ്ണില്‍ നാണക്കേടിന്റെ ചരിത്രം പിറക്കുമോയെന്നു മാത്രമാകും ഇനി അറിയാനുണ്ടാകുക.
ഇന്ത്യന്‍ ഭൂഖണ്ഡത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏറെക്കുറെ അപരാജിതരായിരുന്നു. ഈ കണക്കുകള്‍ക്കാണ് ബംഗ്ലാ കടുവകള്‍ തടയിട്ടത്. കഴിഞ്ഞ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയോട് പരാജയപ്പെട്ടശേഷം തകര്‍പ്പന്‍ പ്രകടനമാണ് ബംഗ്ലാതാരങ്ങള്‍ നടത്തുന്നത്. ഇന്ത്യയുമായി കളിക്കുന്നതിന് മുന്‍പ് പാക്കിസ്ഥാനെതിരെയും മൂന്ന് ഏകദിനങ്ങളും ഒരു ട്വന്റി 20യും വിജയിച്ച് പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് ഇന്ത്യക്കെതിരെ പടയ്ക്കിറങ്ങിയത്. ആദ്യ കളിയില്‍ 79 റണ്‍സിനും രണ്ടാം മത്സരത്തില്‍ 6 വിക്കറ്റിനുമാണ് ബംഗ്ലാ കടുവകള്‍ ടീം ഇന്ത്യയെ തറപറ്റിച്ചത്. മുസ്താഫിസൂര്‍ റഹ്മാന് എന്ന 19 വയസ്സുകാരന്റെ മാസ്മരിക ബൗളിംഗിന് മുന്നിലാണ് രണ്ട് കൡകളിലും കടലാസിലെ കൊമ്പന്മാരായ ടീം ഇന്ത്യ തകര്‍ന്നുവീണത്.
ഒന്നാം ഏകദിനത്തില്‍ 9.2 ഓവറില്‍ 10 ഓവറില്‍ 50 റണ്ണിന് അഞ്ച് വിക്കറ്റും മഴ വില്ലനായ രണ്ടാം ഏകദിനത്തില്‍ 10 ഓവറില്‍ 43 റണ്ണിന് ആറു വിക്കറ്റുമാണ് ബംഗ്ലാദേശ് ക്രിക്കറ്റിലെ പുതുമുഖ കൊടുങ്കാറ്റായി മാറിയ മുസ്താഫിസൂര്‍ സ്വന്തമാക്കിയത്. രണ്ട് ഏകദിനങ്ങളിലും കൂടി 93 റണ്‍സിന് 11 വിക്കറ്റ്. ഇന്നത്തെ അവസാന ഏകദിനത്തിലും ധോണിയും കൂട്ടരും ഏറെ പേടിക്കേണ്ടതും ഈ ഇടംകയ്യന്‍ മീഡിയം പേസ് ബൗളറെയാണ്. ഇന്ത്യന്‍ ബാറ്റിങ്ങ് നിരയിലെ വാലറ്റക്കാരെയൊന്നുമല്ല മുസ്താഫിസൂര്‍ റഹ്മാന് പുറത്താക്കിയത്. മറിച്ച് രോഹിത് ശര്‍മ്മ, അജിന്‍ക്യ രഹാനെ, സുരേഷ് റെയ്ന, ധോണി തുടങ്ങിയ വമ്പന്മാരെയാണ്.
















