ധാക്ക: ബംഗ്ലാദേശിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരക്ക് ഇന്ന് തുടക്കം. മിര്‍പൂരിലെ ഷേര്‍ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തില്‍ പകലും രാത്രിയുമായാണ് മൂന്ന് ഏകദിനങ്ങളും നടക്കുക. ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റ് മത്സരം മഴമൂലം സമനിലയില്‍ കലാശിച്ചിരുന്നു. ഏകദിനത്തിനും മഴഭീഷണിയുണ്ട്. 21, 24 തീയതികളിലാണ് രണ്ടും മൂന്നും ഏകദിനങ്ങള്‍.
ടെസ്റ്റ് ടീമില്‍ നിന്ന് ഒമ്പത് മാറ്റങ്ങളടങ്ങുന്നതാണ് ഇന്ത്യയുടെ ഏകദിന ടീം.
കഴിഞ്ഞ പര്യടനത്തില്‍നിന്ന് വ്യത്യസ്തമായി പ്രമുഖതാരങ്ങളെ മുഴുവന്‍ ടീം ഇന്ത്യ ബംഗ്ലാദേശിനെതിരെ അണിനിരത്തുന്നുണ്ട്. 2014 ജൂണില്‍ ബംഗ്ലാദേശ് സന്ദര്‍ശിച്ച ടീം ഇന്ത്യയെ നയിച്ചത്് സുരേഷ് റെയ്നയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-0ന് ജയിക്കുകയും ചെയ്തു. അവസാന ഏകദിനം മഴയില്‍ ഉപേക്ഷിക്കുകയും ചെയ്തു. ക്യാപ്റ്റന്‍ ധോണി, വിരാട് കോഹ്ലി, ശിഖര്‍ ധവാന്, രോഹിത് ശര്‍മ്മ, രവീന്ദ്ര ജഡേജ, ആര്. അശ്വിന്, ഭുവനേശ്വര്‍കുമാര്‍ എന്നിവരില്ലാതെയാണ് ടീം ഇന്ത്യ ബംഗ്ലാ പര്യടനത്തിനെത്തിയിരുന്നത്. എന്നാല്‍ ഇക്കുറി ക്യാപ്റ്റന്‍ ധോണിയുള്‍പ്പെടെയുള്ള പ്രഗത്ഭ താരങ്ങളെല്ലാം ടീമിലുണ്ട്.
ധോണിയുടെ കീഴില്‍ ബംഗ്ലാദേശിനെതിരായ ഏകദിനത്തിനിറങ്ങുന്ന ടീമില്‍ ടെസ്റ്റ് കളിച്ച ആറ് പേരാണുള്ളത്.
പേസ് ബൗളര്‍ മഷ്റഫെ മൊര്‍ത്താസയാണ് ബംഗ്ലാ ഏകദിന ക്യാപ്റ്റന്‍. ഓള് റൗണ്ടര്‍ ഷക്കിബ് അല്‍ ഹസ്സന് വൈസ് ക്യാപ്റ്റന്‍. ടീമില്‍ ടെസ്റ്റ് നായകന് മുഷ്ഫിഖര്‍ റഹിം, തമിം ഇഖ്ബാല്‍, സൗമ്യ സര്‍ക്കാര്‍, നാസിര്‍ ഹൊസൈന്‍, മൊനിമുള്ഹഖ്, ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന ലിറ്റണ്‍ ദാസ് ഉള്‍പ്പെടെയുള്ള മികച്ച താരങ്ങളുമായാണ് ആതിഥേയര്‍ ഇറങ്ങുന്നത്.
കഴിഞ്ഞ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ടശേഷം ആദ്യമായാണ് ബംഗ്ലാദേശ് ഇന്ത്യയോട് ഏറ്റുമുട്ടാനിറങ്ങുന്നത്.
കഴിഞ്ഞ ഏപ്രിലില്‍ പാക്കിസ്ഥാനെതിരായ മൂന്ന് ഏകദിനങ്ങളുടെയും ഒരു ട്വന്റി 20 പരമ്പരയും തൂത്തുവാരിയതിന്റെ ആത്മവിശ്വാസമാണ് ബംഗ്ലാദേശിന്റെ കരുത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: