ആശങ്കാകുലനായി വസിഷ്ഠനോടു പറയുന്നു.
എന്തുചൊല്വതു ഗുരോ! നന്ദനന്തന്നെ മമ-
സന്ത്യജിച്ചീടുവതിനില്ലല്ലോ ശക്തിയൊട്ടും
എത്രയും കൊതിച്ചകാലത്തിങ്കല്‍ ദൈവവശാല്‍
സിദ്ധിച്ചതനയനാം രാമനെപ്പിരിയുമ്പോള്‍
നിര്‍ണയം മരിക്കും ഞാന്‍, രാമനെ നല്കീടാഞ്ഞാ-
ലന്വയനാശം കൂടെ വരുത്തും വിശ്വാമിത്രന്(എഴുത്തച്ഛന്)
വാല്മീകി രാമായണത്തിലോ ദശരഥന് വിശ്വാമിത്രനോട്:- ”ഹേ മഹര്‍ഷേ, എന്റെ രാമനു കേവലം പതിനാറു വയസ്സു തികഞ്ഞിട്ടില്ല. അയാള്‍ക്ക് രാക്ഷസന്മാരോട് യുദ്ധം ചെയ്യാന്‍ കഴിവുണ്ടെന്നും തോന്നുന്നില്ല. ഇതാ ഇവിടെ വലിയൊരു സൈന്യമുണ്ട്. ഞാന്‍ തന്നെ വന്ന് ആ രാക്ഷസന്മാരോട് യുദ്ധം ചെയ്യാം.”
ഇതുകേട്ടപ്പോള്‍ വിശ്വാമിത്രന് കോപം വന്നു. ”അങ്ങ് ആദ്യം കാര്യം നടത്തിത്തരാം എന്നു വാഗ്ദാനം ചെയ്തിട്ട് ഇപ്പോള്‍ അതു ലംഘിക്കുന്നു. ഇത് രഘുവംശത്തില്‍ പിറന്ന രാജാക്കന്മാര്ക്ക് യോജിച്ചതല്ല. ”വിശ്വാമിത്രന്റെ കോപത്താല്‍ ഭൂമി വിറച്ചു. ദേവന്മാര്‍പോലും ഭയപ്പെട്ടു. ഈ സന്ദര്‍ഭത്തില്‍ വസിഷ്ഠന് ഇടപ്പെട്ടു. ”ഇക്ഷ്വാകു വംശത്തില്‍ പിറന്ന അങ്ങ് സ്വധര്‍മ്മം കൈവെടിയരുത്. വിശ്വാമിത്രന് രക്ഷിക്കുന്നവനെ രാക്ഷസന്മാര്ക്ക് ജയിക്കാന്‍ സാധിക്കുകയില്ല. മാത്രമല്ല, ഇതുമൂലം രാമന് നിരവധി ദിവ്യായുധങ്ങളും ലഭിക്കും. സംശയിക്കാതെ രാമനെ കൂടെ അയയ്ക്കുക.
അദ്ധ്യാത്മ രാമായണത്തില്‍ രാമനാരാണെന്ന രഹസ്യം ഈയവസരത്തില്‍ വസിഷ്ഠന് ദശരഥനോടു വെളിപ്പെടുത്തുന്നു. രാമന് മനുഷ്യനല്ല. അളക്കാന്‍ കഴിയാത്തവനായ സദാനന്ദനായ പരമാത്മാവ്. മുമ്പ് ബ്രഹ്മാവിന്റെ അപേക്ഷപ്രകാരം ഭൂ ഭാരം തീര്‍ക്കാനായി നിന്റെ പുത്രനായി അവതരിച്ചിരിക്കുകയാണ്. ലക്ഷ്മണന് അനന്തനും ഭരതശത്രുഘ്നന്മാര് ശംഖചക്രങ്ങളുമാണ്. നീയും കൗസല്യയും മുമ്പ് കശ്യപനും അദിതിയുമായിരുന്നു. മഹാവിഷ്ണു പുത്രനായി പിറക്കണമെന്നാഗ്രഹിച്ചു നിങ്ങള്‍ തപസ്സു ചെയ്തതിന്റെ ഫലമായിട്ടാണിപ്പോള് വിഷ്ണു നിങ്ങളുടെ പുത്രനായിപ്പിറന്നിരിക്കുന്നത്. യോഗമായാദേവി മിഥിലയില്‍ അയോനിജയായി വന്നിരിക്കുന്നു. അവരെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനുകൂടിയാണ് വിശ്വാമിത്രന്റെ ആഗമനം. ഇതൊരു ദേവരഹസ്യമായതിനാല് ആരോടും പറയാനും പാടില്ല. അതിനാല്‍ രാമനെ വിശ്വാമിത്രന്റെ കൂടെ അയയ്ക്കാന്‍ മടിക്കേണ്ട.
ഇതുകേട്ട് സന്തുഷ്ടനായ ദശരഥന് രാമലക്ഷ്മണന്മാരെ വിളിച്ച് വിശ്വാമിത്രന്റെ കൂടെ ഗുണങ്ങള്‍ വരുവാനായ് പോവിന് എന്നനുഗ്രഹിച്ചു വിട്ടു. വില്ലും അമ്പും ധരിച്ച് പത്തുദിക്കുകളേയും ശോഭിക്കുന്ന രാമലക്ഷ്മണന്മാര് മഹാത്മാവായ വിശ്വാമിത്രനെ അചിന്ത്യനായ ശിവനെ അഗ്നിപുത്രന്മാരായ രണ്ടു സുബ്രഹ്മണ്യന്മാര് എന്നപോലെ പിന്തുടര്ന്നു
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: