ബെംഗളൂരു: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ പൊരുതിത്തോറ്റു. ഇന്നലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ഡിയിലെ വാശിയേറിയ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഫിഫ റാങ്കില്‍ തങ്ങളേക്കാള്‍ ഏറെ മുന്നിലുള്ള ഒമാനോടാണ് ഇന്ത്യന്‍ ചുണക്കുട്ടികള്‍ പൊരുതിത്തോറ്റത്. ഒമാന്‍ വേണ്ടി ആദ്യ മിനിറ്റില്‍ ക്വാസിം സെയ്ദും 40-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ എമദ് അല്‍ ഹൊസാനിയും ലക്ഷ്യം കണ്ടപ്പോള്‍ ഇന്ത്യയുടെ ആശ്വാസഗോള്‍ സൂപ്പര്‍ താരവും മുന്‍ ക്യാപ്റ്റനുമായ സുനില്‍ ഛേത്രിയുടെ വകയായിരുന്നു. വിജയത്തോടെ ഓമന് മൂന്ന് പോയിന്റായി.
കളി തുടങ്ങി 20-ാം സെക്കന്റിലാണ് ആദ്യ ഗോള്‍ പിറന്നത്. കിക്കോഫിനുശേഷം രണ്ട് പേര് ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ ക്വാസിം സെയ്ദ് പായിച്ച ഷോട്ടാണ് ഗോളി സുബ്രതാപാലിനെ മറികടന്ന് വലയില്‍ കയറിയത്. എന്നാല്‍ ആദ്യമിനിറ്റില്‍ തന്നെ ഗോള്വഴങ്ങിയതൊന്നും ടീം ഇന്ത്യയെ പ്രതിരോധത്തിലാക്കിയില്ല. തൊട്ടടുത്ത മിനിറ്റില്‍ ഇന്ത്യ ഒമാന്‍ ബോക്സിലേക്ക് ഛേത്രിയുടെ നേതൃത്വത്തില്‍ ആക്രമണം മെനഞ്ഞെങ്കിലും കാര്യമുണ്ടായില്ല. തുടര്‍ന്ന് ഒമാന്‍ ആക്രമണം.
10-ാം മിനിറ്റില്‍ അല്‍ ഖാല്‍ദിയുടെ ഷോട്ട് ഉജ്ജ്വലമായി ഇന്ത്യന്‍ ഗോളി സുബ്രതാപാല്‍ കുത്തിയകറ്റി. നാല് മിനിറ്റിനുശേഷം മറ്റൊരു അവസരം കൂടി ഒമാന്‍ താരങ്ങള്‍ ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. 26-ാം മിനിറ്റില്‍ ഇന്ത്യ സമനിലപിടിച്ചു. റിനോ ആന്റോ എടുത്ത ഒരു ത്രോ സ്വീകരിച്ച് ഒന്നുവെട്ടിത്തിരിഞ്ഞ് മുന്നേറിയശേഷം സുനില്‍ ഛേത്രി പായിച്ച ഷോട്ട് ഒമാന്‍ ഗോളിയെ മറികടന്ന് വലയില്‍ പതിച്ചു. എന്നാല്‍ 40-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ഒമാന്‍ വീണ്ടും ലീഡ് സ്വന്തമാക്കി. ഇദ് മുഹമ്മദിനെ ധനചന്ദ്ര ഫൗള്‍ ചെയ്ത് വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയാണ് എമദ് അല്‍ ഹൊസാനി ലക്ഷ്യത്തിലെത്തിച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇന്ത്യക്ക് ഒരു അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. പിന്നീട് 68-ാം മിനിറ്റില്‍ റോബിന് സിങ് ഒമാന്‍ വലയില്‍ പന്തെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. കളിയുടെ അവസാന മിനിറ്റുകളില്‍ ഇന്ത്യന്‍ ടീം സമനിലക്കായി ആഞ്ഞുപൊരുതിയെങ്കിലും ഒമാന്‍ പ്രതിരോധം കോട്ടകെട്ടി കാത്തതോടെ ആക്രമണങ്ങളെല്ലാം വിഫലമായി.
16ന് ഗുവാമിനെതിരെ അവരുടെ നാട്ടിലാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇന്നലെ നടന്ന കളിയില്‍ ഗുവാം 1-0ന് തുര്‍ക്ക്മെനിസ്ഥാനെ പരാജയപ്പെടുത്തി.
മറ്റ് മത്സരങ്ങളില്‍ കിര്‍ഗിസ്ഥാന്‍ 3-1ന് ബംഗ്ലാദേശിനെയും സിംഗപ്പൂര്‍ 4-0ന് കംബോഡിയയെയും ഹോങ്കോങ് 7-0ന് ഭൂട്ടാനെയും ഫിലിപ്പീന്‍സ് 2-1ന് ബഹ്റിനെയും പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: