മാഡ്രിഡ്: യൂറോപ്യന്‍ ക്ലബ്ബ് ഫുട്ബോളില്‍ ഏറ്റവും പ്രൗഢ പാരമ്പര്യമുള്ള ടീമാണ് റയല്‍ മാഡ്രിഡ്. റയലിന്റെ സാമ്പത്തികശേഷിയോടും അത്രയെളുപ്പം ആര്‍ക്കും കിടപിടിക്കാനാവില്ല. എന്നാല്‍ മഹനീയ ചരിത്രവും പ്രതിഭാധനരായ താരങ്ങളുടെ പിന്‍ബലവുമുള്ള സ്പാനിഷ് സംഘത്തിന്റെ പാളയത്തില്‍ പരിശീലകര്ക്കുമാത്രം രക്ഷയില്ല.ഒരര്‍ത്ഥത്തില്‍ കോച്ച് വാഴാത്ത ക്ലബ്ബാണ് റയല്‍.
ക്ലബ്ബ് പ്രസിഡന്റ് ഫോറെന്റിനോ പെരസ് വ്യാഴവട്ടത്തിനിടെ മാറ്റിപരീക്ഷിച്ചത് 11 പരിശീലകരെ. ഫാബിയോ കാപ്പെല്ലോ, മാനുവേല്‍ പെല്ലഗ്രിനി, ഹൊസെ മൗറീഞ്ഞോ തുടങ്ങിയ വിഖ്യാതരും അതില്‍ ഇടംപിടിക്കുന്നു. കാര്‍ലോ ആന്‍സലോട്ടിയെന്ന ഇറ്റലിക്കാരനെ കാത്തിരുന്നതും വിധി. ‘മികച്ച ഫലങ്ങള്‍ക്ക് ഇടവേളകള്‍ പാടില്ല’- ആന്‍സലോട്ടിയെ പറഞ്ഞുവിടാനുള്ള തീരുമാനം പ്രഖ്യാപിക്കുമ്പോള്‍ പെരസ് അടിവരയിട്ടു.
2013 ജൂണില്‍ ഫ്രഞ്ച് ടീം പാരീസ് സെയ്ന്റ് ജെര്‍മെയ്നില്‍ നിന്നാണ് ആന്‍സലോട്ടി സാന്റിയാഗോ ബെര്‍ണബ്യൂവില്‍ എത്തിയത്. മൗറീഞ്ഞോയുടെ കര്‍ക്കശ സ്വഭാവം സൃഷ്ടിച്ച പടലപ്പിണക്കത്തിന്റെ വിഹ്വലതകളെ റയല്‍ ഡ്രസിങ് റൂമില്‍ നിന്ന് ആട്ടിപ്പായിച്ച സമാധാന ദൂതനായി ആന്‍സലോട്ടി വാഴ്ത്തപ്പെട്ടു. ടീമില്‍ ഐക്യവും സൗഹാര്‍ദ്ദപരമായ അന്തരീക്ഷവും തിരികെക്കൊണ്ടുവരാന്‍ ആന്‍സലോട്ടിയുടെ ശാന്തപ്രകൃതത്തിന് സാധിച്ചു. പെരസിന്റെയും ബോര്‍ഡ് അംഗങ്ങളുടെയും പ്രതിപത്തിയും പ്രീതിയും വളരെവേഗം സമ്പാദിച്ചു ആന്‍സലോട്ടി. കളത്തിലെ നേട്ടങ്ങളുടെ കാര്യത്തിലും ആന്‍സലോട്ടി ശുഭാരംഭമിട്ടു.
2014 സെപ്റ്റംബറിനും ഡിസംബറിനും ഇടയിലെ 22 മത്സരങ്ങളില്‍ റയല്‍ തുടര്‍ ജയം കുറിച്ചു. ക്ലബ്ബ് ലോകകപ്പ്, സ്പാനിഷ് കിങ്സ് കപ്പ്, യുവേഫ സൂപ്പര്‍ കപ്പ് എന്നിങ്ങനെ പോകുന്നു ആ കാലയളവിലെ നേട്ടങ്ങള്‍. പത്താം ചാമ്പ്യന്‍സ് ലീഗ് ട്രോഫിയും ആന്‍സലോട്ടിക്ക് കീഴില്‍ റയല്‍ ഷെല്‍ഫിലെത്തിച്ചു. റയല്‍ ആരാധകരും മാധ്യമങ്ങളും ആന്‍സലോട്ടിയെ വാഴ്ത്തി. ആന്‍സലോട്ടി റയലിന്റെ സര് അലക്സ് ഫെര്ഗ്യൂസനാകുമെന്നുവരെ കളി വിദഗ്ധര്‍ വിലയിരുത്തി. പക്ഷേ, സീസണ് മാറി; കഥയും.
ലാ ലീഗയിലെ വാശിപ്പോരില്‍ ബദ്ധവൈരി ബാഴ്സയോടു സുല്ലിട്ട റയല്‍ കിങ്സ് കപ്പില്‍ അത്ലറ്റിക്കോയ്ക്കു മുന്നിലും മുട്ടുകുത്തി. ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തിയാല്‍ മാത്രമേ ആന്‍സലോട്ടിക്ക് രക്ഷയുണ്ടായിരുന്നുള്ളു. എന്നാല്‍ സെമിയില്‍ റയലിനെ പുറത്തേക്കടിച്ച ഇറ്റാലിയന്‍ പട യുവന്റസ് ആന്‍സലോട്ടിയുടെ ആ പ്രതീക്ഷയും തകര്‍ത്തു. ചുരു ക്കത്തില് 2014ന്റെ അന്ത്യവേളകളില്‍ തുടങ്ങിയ ശനിയുടെ വിളയാട്ടം ആന്‍സലോട്ടിയെയും കൊണ്ടുപോയി.
ആന്‍സലോട്ടിയെ ഒഴിവാക്കിയതിനു പിന്നാലെ സ്പെയിന്‍കാരനായ റാഫേല്‍ ബെനിറ്റെസിനെ പുതിയ കോച്ചാക്കാന്‍ റയല്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. റയല്‍- ബെനിറ്റെസ് ചര്‍ച്ചയില്‍ ഏറെ പുരോഗതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. റയലിന്റെ നീക്കം ഫലംകണ്ടാല്‍ ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിയില്‍ നിന്ന് ബെനിറ്റസ് ക്രിസ്റ്റിയാനോയെയും കൂട്ടരെയും ചില പുതിയ കളികള്‍ പഠിപ്പിക്കാനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: