നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ വര്‍ഷം പോലെ, മുമ്പ് ഏതെങ്കിലും സര്‍ക്കാരിന്റെ ആദ്യത്തെ ഭരണവര്‍ഷം, ഇത്രത്തോളം താല്പര്യത്തോടെ ഔത്സുക്യത്തോടെ ലോകവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടോ? ഭാരതത്തിന്റെ മിത്രങ്ങളും മോദിഭരണത്തെ ഗുണപരമായി കാണാന്‍ ആഗ്രഹിക്കുന്നവരും, മോദിയുടെ പ്രബല ശത്രുക്കളും എന്നും ശത്രുത്വത്തോടെ മാത്രം കാര്യങ്ങള്‍ നോക്കിക്കാണുന്നതില്‍ ആഹ്ലാദം കണ്ടെത്തുന്നവരും- ഈ രണ്ടുകൂട്ടരും അവരവരുടെ ചാണക്കല്ലിലുരച്ച് മോദിസര്‍ക്കാരിന്റെ മാറ്റ് നോക്കുന്നു. ഇങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു, ഇനിയും ചെയ്യാനേറെയുണ്ട് എന്ന് പറയുന്നവരുണ്ട്. സര്‍ക്കാരിന്റെ 12 മാസം വെറും പ്രചാരണങ്ങളേ നടന്നുള്ളു എന്ന് കരുതുന്നവരാണ് മറ്റൊരുകൂട്ടര്‍. അവര്‍ ചോദിക്കുന്നു, എന്തെങ്കിലും സംഭവിച്ചോ? എന്തെങ്കിലും മാറ്റം വന്നോ?
ജനങ്ങളുടെ ഓര്‍മ്മ അത്ര ചെറുതാണെന്നോ? അതിവേഗം എല്ലാം മറക്കുന്നവരാണെന്നോ? നമ്മുടെ രാജ്യം ലോകത്തിനു മുന്നില്‍ ഏറ്റവും അഴിമതി നിറഞ്ഞതും സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും പിന്‍നിരയില്‍ പെട്ടതുമായിരുന്നു, അടുത്തിടവരെ. ഇവിടുത്തെ പത്രങ്ങള്‍ ഓരോ ദിവസവും ഓരോരോ പുതിയ അഴിമതി സംഭവങ്ങളോ ഓരോ അഴിമതിയിലും ഓരോ മന്ത്രിമാര്‍ ജയിലിലടയ്ക്കപ്പെടുന്നതോ, അവര്‍ക്കെതിരെ നടക്കുന്ന അന്വേഷണ വിശേഷണങ്ങളോ റിപ്പോര്‍ട്ട് ചെയ്ത കാലമുണ്ടായിരുന്നു. ഓഫീസുകളില്‍ ജീവനക്കാര്‍ എന്തെങ്കിലും കാരണം പറഞ്ഞ് യഥാസമയം വരാതിരുന്ന കാലമുണ്ടായിരുന്നില്ല. എന്നാല്‍ മോദി അധികാരത്തിലെത്തിയപ്പോള്‍ ജീവനക്കാര്‍ സമയത്ത് ഓഫീസില്‍ വരുന്ന കാര്യമാണ് പത്രവാര്‍ത്തയായത്. ഒരു ജീവനക്കാരന് സമയത്ത് ഓഫീസില്‍ വരുന്നത് വാര്‍ത്തയാകേണ്ട കാര്യമാണോ എന്ന് മോദിജി ചോദിക്കുകയും ചെയ്തു. അറബ് ലോകരാജ്യങ്ങള്‍ പലതും നിരാശരായിരുന്നു. അവരുടെ പിണക്കം ക്ഷോഭമായി വളര്‍ന്നിരുന്നു.
അണ്ണാഹസാരെയോടൊപ്പവും ന്യൂദല്‍ഹിയിലെ റെയ്സിനയിലും മറ്റും ക്ഷുഭിതരായ ജനക്കൂട്ടത്തിന്റെ പ്രതിഷേധം, സിനിമകളില്‍ കാണുന്ന അഴിമതിക്കാരായ നേതാക്കളും അതിനോട് ജനങ്ങള്‍ പ്രതികരിക്കുന്നതുംപോലെ സര്‍വസാധാരണമായിരുന്നു. ചൈനയും പാക്കിസ്ഥാനും ഭാരതത്തെ പുലഭ്യം പറഞ്ഞിരുന്നു, അതിര്‍ത്തികളില്‍ അതിക്രമങ്ങള്‍ കാട്ടുകയും പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു. ഭാരത സൈനികന്റെ തലയറുത്ത ജഡം ഇങ്ങോട്ടേക്കയച്ചിരുന്നു. അപ്പോള്‍ നമ്മുടെ വിദേശകാര്യ മന്ത്രി ജയ്പൂരില്‍ പാക്കിസ്ഥാന് പ്രധാനമന്ത്രിക്ക് ബിരിയാണി വിളമ്പുകയായിരുന്നു. രാജ്യത്ത് ആരാണ് പ്രധാനമന്ത്രിയെന്ന കാര്യത്തില്‍ പോലും വ്യക്തതയില്ലായിരുന്നു. പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്നയാള്‍ പ്രധാനമന്ത്രിയല്ലായിരുന്നു. എന്നാല്‍ ആ പദവിയിലല്ലാതിരുന്നയാള് പ്രധാനമന്ത്രിയുടെ പ്രവൃത്തികള്‍ ചെയ്യുകയായിരുന്നു. സര്‍ക്കാരിന്റെ വിശ്വാസ്യത ഇല്ലാതായിട്ടും രാജ്യത്ത് ആഭ്യന്തര-ബാഹ്യ സുരക്ഷകള്‍ അപകടത്തിലായിട്ടും നേതൃത്വത്തിലിരുന്നവര്ക്ക് ഒരു വിഷമവും ഇല്ലായിരുന്നു.
ഇങ്ങനെ അന്ധകാരത്തില്‍ മുങ്ങിപ്പോയ രാജ്യത്തിന്, കാഴ്ച മങ്ങിയ നിരാശയുടെ നാളുകളില്‍ ഭാരതഭൂമിയില്‍ മോദിയുടെ ഉദയം ശക്തിപകര്‍ന്നു. പത്തുവര്‍ഷത്തെ അന്ധതയിലമര്ന്നുപോയിരുന്ന ജനത ഇതാദ്യമായി ഒരു നേതാവ് ബുള്ളറ്റ് പ്രൂഫ് കവചങ്ങളില്ലാതെ നെഞ്ചുവിരിച്ചുനിന്ന് ഭീകരവാദികളെ വെല്ലുവിളിക്കുന്നത് കണ്ടു. കാവിത്തലപ്പാവ് ധരിച്ച് ചെങ്കോട്ടയുടെ ഉന്നതപീഠത്തില്‍ നിന്ന് അതിന് അര്‍ത്ഥം നല്‍കുന്നത് കണ്ടു. ഇതാദ്യമായി ഭരണത്തിലും ജനസദസ്സുകളിലും നിന്ന് അഴിമതി, അപഹരണം, കുംഭകോണം, മന്ത്രിമാരുടെ ജയിലില്‍ പോക്ക് തുടങ്ങിയ വാര്‍ത്തകള്‍ അപ്രത്യക്ഷമായി.
ഗാന്ധിജി തന്റെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും എന്നും ജീവത്താക്കി നിര്‍ത്തിയിരുന്ന ദേശവ്യാപക പ്രചാരണ പരിപാടി, മുമ്പ് പ്രധാനമന്ത്രി പദത്തിലിരുന്ന ആരും ചിന്തിക്കുകപോലും ചെയ്യാത്ത തരത്തില്‍, ശുചിത്വവും ശൗചാലയ നിര്‍മാണവും എന്ന പ്രസ്ഥാനം പ്രഖ്യാപിക്കുക വഴിയും ആ പ്രസ്ഥാനത്തിന്റെ പ്രധാനപ്രവര്‍ത്തകനായി സ്വയം പ്രവര്‍ത്തിക്കുക വഴിയും മോദി സാധ്യമാക്കി. ഏതു ഭാരതീയര്‍ വിദേശത്തുപോയാലും അവിടങ്ങളിലെ വൃത്തിയും ശുചിത്വവും ഏറെ പ്രശംസിക്കുകയും സ്വന്തം രാജ്യത്തെ വൃത്തിഹീനാവസ്ഥയില് ദുഃഖിക്കുകയും ചെയ്യും. ശുചിത്വം എന്നത് ഈശ്വരനിലെത്താനുള്ള മാര്‍ഗ്ഗമല്ല മറിച്ച് രാജ്യത്തിന്റെ പരമവൈഭവ വികാസത്തിനുള്ള രാജമാര്ഗ്ഗമാണ്. ഇത് വീട് മുതല്‍ സ്കൂള്‍ വരേയും സ്കൂള്‍ മുതല്‍ ഓഫീസുകള്‍ വരേയും റെയില്‍വേ സ്റ്റേഷനുകള്‍ മുതല്‍ പൊതുസ്ഥലങ്ങള്‍ വരേയും വ്യാപകമാക്കേണ്ടതുണ്ട്. സാമാന്യ ജനങ്ങള്‍ക്കിടയില്‍ ശുചിത്വപ്രസ്ഥാനത്തിന്റെ ഈ തീവ്രാഭിലാഷം എത്തിക്കുകയെന്ന നടപടി വിപ്ലവമല്ലാതെ മറ്റൊന്നുമല്ലതന്നെ.
ഒറ്റവര്‍ഷത്തിനുള്ളില്‍ ഭാരതത്തിലെ വിദ്യാലയങ്ങളിലും പൊതുസ്ഥലങ്ങളിലും പ്രത്യേകിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് വേണ്ടിയും 31 ലക്ഷം ശൗചാലയങ്ങള്‍ നിര്മിച്ചുകൊടുത്തതുകണ്ട് ആശ്ചര്യഭരിതരായി ലോകജനത മൂക്കത്ത് വിരല്വച്ചുനില്ക്കുകയാണ്. ഒരുവര്‍ഷക്കാലത്തിനിടെ മോദിയുടെ ആജന്മശത്രുക്കളായ കടുത്ത വിരോധികള്‍ എല്ലാ അടവുകളും പയറ്റിയിട്ടും, ഏതെങ്കിലും ഓഫീസില്‍ നിന്ന് വലുതോ ചെറുതോ ആയ ഒറ്റയൊരു അഴിമതി അക്ഷേപങ്ങളെങ്കിലും ഉയര്‍ത്താനായോ? ഇത് ചെറിയ കാര്യമാണെന്ന് കരുതുന്നുണ്ടോ? ആശ്ചര്യമായ ഈ സ്ഥിതി വിശേഷം സംഭവിച്ചില്ലായിരുന്നെങ്കില്‍, പ്രകടനവും ധര്‍ണയും പ്രക്ഷോഭവും റാലിയും മറ്റുമായി വരികയും പേരിനെങ്കിലും എന്തെങ്കിലുമൊന്ന് കിട്ടിയിരുന്നുവെങ്കില്‍ അതിന്റെ പേരില്‍ ബന്ദുമായി ഇറങ്ങിത്തിരിക്കുകയും ചെയ്യുമായിരുന്നു. പ്രതിപക്ഷം ഓര്‍മിക്കേണ്ട ഒരു കാര്യമുണ്ട്, അവരുടെ കാലത്ത് ഭാരതത്തിന്റെ തിരിച്ചറിയല്‍ മുദ്ര ഗംഗയും യമുനയുമൊന്നുമായിരുന്നില്ല, മറിച്ച് അഴിമതിക്കാരായ ഉദ്യോഗസ്ഥരും നേതാക്കളുമായിരുന്നു. എത്ര വലിയ മാറ്റമാണുണ്ടായിരിക്കുന്നത്? ഇതിനേക്കാള്‍ അധികം വരുംകാലങ്ങളില്‍ പ്രതീക്ഷിക്കാനും വകനല്കുന്നു.
പാര്‍ലമെന്റിന്റെ പ്രവര്‍ത്തനത്തെ വിശകലനം ചെയ്തിട്ടുണ്ടോ, ഉണ്ടെങ്കില്‍ ഇത് ബോധ്യമായിട്ടുണ്ടാകുമല്ലോ? കഴിഞ്ഞ 15 വര്‍ഷത്തെ ചരിത്രത്തില്‍ ലോക്സഭയുടെ പ്രവര്‍ത്തനത്തിന്റെ തോത് 56 ശതമാനം മാത്രം. രാജ്യസഭയുടേത് 58 ശതമാനവും. ഒരു കഥയുണ്ട്; കുട്ടികളെ പാര്‍ലമെന്റ് നടപടി കാണാന്‍ അയക്കരുത്, അവര്‍ വഴി പിഴച്ചുപോകുമെന്ന് പറയുമായിരുന്ന സമയമുണ്ടായിരുന്നു. ആ സഭയില്‍ മോദിസര്‍ക്കാര്‍ വന്നശേഷം പ്രവര്‍ത്തനം 103 മുതല്‍ 123 ശതമാനം വരെയായി. രാജ്യസഭയിലാകട്ടെ, കോണ്‍ഗ്രസിന്റെ എല്ലാത്തരം എതിര്‍പ്പുകളും തടസങ്ങളും ഉണ്ടായിട്ടുകൂടി 101 ശതമാനം പ്രവൃത്തി നടത്തി ചരിത്രത്തിന്റെ ഭാഗമായി. രണ്ടുസഭകളും 16 സുപ്രധാന നിയമങ്ങള്‍ പാസാക്കി, 20 ബില്ലുകള്‍ അവതരിപ്പിച്ചു. മാത്രമല്ല ഇതാദ്യമായി, സഭാ സമ്മേളനകാലം വെട്ടിക്കുറച്ചിരുന്ന പതിവിന് പകരം, ജനോപകാരപ്രദമായ കാര്യത്തിനും നിയമനിര്‍മാണത്തിനുമുള്ള നടപടിയിലായിരുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കാന്‍, ലോക്സഭാ സമ്മേളനം മൂന്ന് ദിവസം നീട്ടി.
സഭ 12, 13 മണിക്കൂറുകള്‍ വരെ പ്രതിദിനം സമ്മേളിച്ചു. രാജ്യസഭയില്‍ കഴിഞ്ഞ 43 വര്‍ഷമായി തടസ്സപ്പെട്ടുകിടന്നിരുന്ന, ബംഗ്ലാദേശുമായി സൗഹാര്‍ദ്ദത്തിന് സഹായകമായ, ഭൗമാതിര്‍ത്തി പങ്കുവയ്ക്കല്‍ നിയമം, എല്ലാ പാര്‍ട്ടികളുടേയും മുഴുവന്‍ അംഗങ്ങളുടേയും പിന്തുണയോടെ പാസാക്കി ചരിത്രപരമായ നേട്ടം ഉണ്ടാക്കി. മോദി സര്‍ക്കാരിന്റെ ഈ നേട്ടത്തിന് പുറമെ, വിദേശകാര്യ മന്ത്രി ശ്രീമതി സുഷമാ സ്വരാജിന്റെ വാക്പടുതയില്, ബംഗ്ലാദേശുമായി ഈ വിഷയത്തില്‍ കേവലം സൗഹാര്‍ദ്ദത്തിനപ്പുറം ചില നേട്ടങ്ങളുമുണ്ടാക്കി. ഈ നിയമം നടപ്പായതോടെ, ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് അസാധാരണമായ സുരക്ഷാ സംവിധാനങ്ങള്‍ ആ രാജ്യം ഒരുക്കുകയും അവിടത്തെ ഹിന്ദുക്കള്‍ക്ക് മനോബലം വര്‍ധിക്കുകയും ചെയ്തു.
പാര്‍ലമെന്റിന്റെ നടപടിക്രമത്തിലെ ഈ അസാധാരണമായ പ്രവര്‍ത്തനങ്ങളും ലക്ഷ്യം കാണലുകളും സ്വതന്ത്ര ഭാരത ചരിത്രത്തിലെ അത്ഭുതകരവും ഗൗരവതരവുമായ ചരിത്രഖ്യാതിയാണ്. കഴിഞ്ഞ ദിവസം കൂടി ബംഗ്ലാദേശ് നഗര ഗതാഗത വകുപ്പ് മന്ത്രി ശ്രീ ഒബേദുള്ള കാദിറിനെ ന്യൂദല്‍ഹിയില്‍ വച്ചു കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു, ”തരുണ്‍ ഭായ്, പ്രധാനമന്ത്രി മോദി മാജിക്കാണ്, മാന്ത്രികനാണ്, മിറാക്കി”ളാണ് എന്ന്. ”എന്തൊരത്ഭുതമാണ് കാണിക്കുന്ന”തെന്ന്.
സുരക്ഷാ കാര്യത്തില്‍ പ്രതിദിനം വന്നുകൊണ്ടിരുന്ന വാര്‍ത്തകള്‍, നമ്മുടെ സൈന്യത്തിനുമേലുണ്ടായിക്കൊണ്ടിരുന്ന ആക്രമണങ്ങളുടെയും സൈനിക ശക്തിയുടെ അപര്യാപ്തതയുടേതുമായിരുന്നു. മോദി സര്‍ക്കാര്‍ വന്നപ്പോള്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ സൈനികോപകരണങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്കി. പ്രധാനമന്ത്രിയുടെ ചൈനാ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം മുമ്പ്, അദ്ദേഹം ഭാരത നാവിക സേനക്ക് 65,000 മെട്രിക് ടണ്‍ ഭാരം വഹിക്കാന്‍ പറ്റുന്ന യുദ്ധക്കപ്പലിന് വേണ്ടി, 25,000 കോടി രൂപയുടെ അനുമതി നല്കി.
അതിര്‍ത്തിയില്‍ പാക്കിസ്ഥാന് കാട്ടിക്കൂട്ടുന്ന തെമ്മാടിത്തരങ്ങള്‍ക്ക് ശക്തമായ മറുപടികള്‍ അപ്പപ്പോള്‍ നല്‍കിത്തുടങ്ങി. അരുണാചല്‍ പ്രദേശിലും ലഡാക്കിലും ചൈനയില്‍ നിന്നു നടക്കുന്ന കൈയേറ്റങ്ങള്‍ക്ക് തടയിട്ടു. ഭാരത നേതാക്കള്‍ എപ്പോള്‍ വിദേശ രാജ്യങ്ങളില്‍ പോയാലും അരുണാചല്‍പ്രദേശില്‍ പോയാലും അപ്പോഴെല്ലാം-മുമ്പൊക്കെ ചീനാപ്പട്ടാളം അവിടെ അതിക്രമങ്ങള്‍ കാട്ടുമായിരുന്നു. ഇത്തവണ പ്രധാനമന്ത്രി ചൈനയില്‍ പോയപ്പോള്‍ ചീനാ പട്ടാളം ഭാരതാതിര്‍ത്തിയില്‍ എവിടെയെങ്കിലും അത്തരത്തില്‍ എന്തെങ്കിലും കുഴപ്പങ്ങള്‍ ഉണ്ടാക്കിയോ. ഏത് ചൈനയേയാണോ നമ്മള് എതിരാളിയും ശത്രുവുമായി കണക്കാക്കുന്നത,് അതേ ചൈനയില്‍ ഭാരതത്തിന്റെ ഒരു പ്രധാനമന്ത്രിക്കും മുമ്പ് ഇത്രയും ജനകീയവും ഗംഭീരവുമായ സ്വീകരണം ലഭിച്ചിട്ടില്ല.
ജന്‍ധന്‍ യോജന പദ്ധതി ഇന്ദ്രജാലമാണുണ്ടാക്കിയത്. ലഡാക്ക് മുതല്‍ ആന്തമാന്‍ നിക്കോബാര്‍ വരെയുള്ള ലക്ഷക്കണക്കിന് സ്ത്രീകളും യുവാക്കളും അവരുടെ ജീവിതത്തില്‍ ഇതുവരെ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ സ്വന്തം ഒപ്പ് ഉപയോഗിച്ചിട്ടില്ലായിരുന്നു. ഏഴുകോടി പുതിയ ബാങ്ക് അക്കൗണ്ടുകള്‍ ഈ പദ്ധതി വഴി തുറക്കുകയും രണ്ടുമാസത്തിനുള്ളില്‍ 5000 കോടി രൂപയുടെ നിക്ഷേപം അതുവഴി ഉണ്ടാവുകയും ചെയ്്തു. കോടിക്കണക്കിന് പേര്‍ക്ക് ഒരു കോടി രൂപയുടെ അപകട ഇന്‍ഷുറന്‍സും 5000 രൂപയുടെ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യവും ലഭ്യമാക്കി. അങ്ങനെ അവരുടെ ജീവിതംതന്നെ മറ്റൊന്നാക്കി. ഈ രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായി കര്‍ഷകര്‍ക്കും മറ്റ് തൊഴിലാളികള്‍ക്കും 33 രൂപയുടെ മാത്രം വാര്‍ഷിക മുതല്‍മുടക്കില്‍ പെന്ഷന് പദ്ധതി നടപ്പാക്കി.
പെണ്‍കുട്ടികളുടെ പഠനത്തിനായി സുകന്യാ സമൃദ്ധിയോജന എന്ന പദ്ധതിയും ആ പദ്ധതിയില്‍ 1000 രൂപ മാത്രം നിക്ഷേപിച്ച് ബാങ്ക് അക്കൗണ്ട് തുറക്കുന്നതുവഴി പഠനച്ചെലവ് മുഴുവന്‍ സര്‍ക്കാര്‍ വഹിക്കുകയും അവരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്തത് അത്ഭുത വിദ്യയായി.
പ്രധാനമന്ത്രി മോദി ദരിദ്ര വിഭാഗങ്ങള്്ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി സാമൂഹ്യ ജീവിത സുരക്ഷാ പദ്ധതി അവതരിപ്പിച്ചു. കണക്കുകള്‍ പ്രകാരം രാജ്യത്തെ 80 ശതമാനം പേരും ഒരു ഇന്‍ഷുറന്‍സ് പദ്ധതിയിലും ചേര്‍ന്നിട്ടില്ലാത്തവരാണ്, 11 ശതമാനംപേര്‍ മാത്രമാണ് പെന്ഷന് പദ്ധതിയിലുള്ളത്. പ്രധാനമന്ത്രി ജീവന്-ജ്യോതി പദ്ധതി പ്രകാരം വര്‍ഷം 33 രൂപയുടെ ഒറ്റ പ്രീമിയം അടച്ച് രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്ന പദ്ധതി മോദി അവതരിപ്പിച്ചു. പ്രധാനമന്ത്രി സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം 12 രൂപ മാത്രം പ്രതിവര്‍ഷം അടച്ച് മരണ- അപകട നഷ്ടപരിഹാരമായി രണ്ട് ലക്ഷം രൂപ കിട്ടുന്ന മറ്റൊരു പദ്ധതിയും നടപ്പാക്കി. മാത്രമല്ല അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഒരുതരത്തിലുള്ള പരിഗണനയും മുന്‍ സര്‍ക്കാരുകള്‍ നല്‍കിയിരുന്നില്ല, അവര്‍ക്ക് പെന്ഷന് എന്ന സങ്കല്പം വിദൂരതയിലായിരുന്നു. എന്നാല്‍ അവര്‍ക്കായി അടല്‍ പെന്ഷന് പദ്ധതി അവതരിപ്പിച്ചു.
ആ പദ്ധതി പ്രകാരം ഒരു തൊഴിലാളി എത്ര രൂപ നിക്ഷേപിക്കുന്നുവോ അതിന്റെ പകുതി സര്‍ക്കാര്‍ നിക്ഷേപിക്കും. അവരില്‍ വരുമാന നികുതി പരിധിക്ക് പുറത്തുള്ളവര്‍ക്ക് 70 വയസ്സ് തികയുമ്പോള്‍ മുതല്‍ 1000 മുതല്‍ 5000 രൂപ വരെ പ്രതിമാസം പെന്ഷന് ലഭിക്കും.
രാജ്യത്തെ ദേശീയ പാതകളുടെ അവസ്ഥ മുന്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം അതിദയനീയമായിരുന്നു. പകരം ഇപ്പോള്‍ നിതിന്‍ ഗഡ്കരിയുടെ മേല്‍നോട്ടത്തില്‍ ജലഗതാഗതത്തിന്റെ കാര്യത്തിലും പുതിയ ചരിത്രം രചിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. രാജ്യത്ത് 24 മണിക്കൂര്‍ ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കുമെന്ന ഉറപ്പുനല്‍കിക്കൊണ്ട് ഊര്‍ജ്ജ മേഖലയില്‍ മന്ത്രി പീയൂഷ് ഗോയല്‍ പ്രവര്‍ത്തനം ശക്തമാക്കിക്കഴിഞ്ഞു. ഒപ്പം ദീനദയാല്ജ്യോതി ഗ്രാമീണ വൈദ്യുതപദ്ധതി പ്രകാരം എല്ലാ വീട്ടിലും വൈദ്യുതിയും സൗരോര്‍ജ്ജ വെളിച്ചവും എത്തിക്കാനുള്ള ദൃഢനിശ്ചയത്തിലാണ്.
എല്ലാ മേഖലയിലും നവ സൂര്യോദയത്തിന്റെ പ്രഭാപൂരം എത്തിത്തുടങ്ങിയില്ലേ? അരുണാചലില്‍ നിന്ന് ദല്‍ഹിക്ക് ട്രെയിന്‍ ഓടിച്ച് മന്ത്രി സുരേഷ് പ്രഭുവിന്റെ നേതൃത്വത്തില്‍ റെയില്‍വേയില്‍ സാധാരണക്കാര്‍ക്കുവേണ്ടി അസാധാരണമായ യാത്രാസൗകര്യങ്ങള്‍ ലഭ്യമാക്കിക്കൊണ്ടിരിക്കുകയല്ലേ? ഇതെല്ലാം ഒറ്റവര്‍ഷത്തെ പ്രവൃത്തികളാണ്. ഭാരതത്തിന്റെ പ്രഭാവം വര്‍ധിച്ചുവരുന്നത് ലോകം മുഴുവന്‍ അതീവ ഗൗരവത്തോടെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പോയ 70 വര്‍ഷം എങ്ങനെ നഷ്ടമായോ, അവിടെ നിന്നും ഭാരതത്തിന്റെ ഭാഗ്യോദയ യുഗത്തിന്റെ പ്രാരംഭം കുറിച്ചുകഴിഞ്ഞിരിക്കുകയാണ്.
(പ്രമുഖ എഴുത്തുകാരനും രാജ്യസഭാ
എംപിയും വിദേശ കാര്യമന്ത്രാലയത്തിന്റെ
രാജ്യസഭയിലെ ഉപദേശക സമിതിയംഗവും ഭാരത-ചൈന പാര്‍ലമെന്ററി ഗ്രൂപ്പിന്റെ അധ്യക്ഷനുമാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: