ന്യൂദല്‍ഹി: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഭാരതത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ. ഐസിസില്‍ ചേര്‍ന്ന മഹാരാഷ്ട്ര കല്യാണ്‍ സ്വദേശികള്‍ മുഖേന ആക്രമണം നടത്താനാണ് പദ്ധതിയിട്ടിരുന്നത്. ഐസിസ് ഭീകരസംഘടനയില്‍ നിന്നും തിരിച്ച് നാട്ടിലെത്തിയ കല്യാണ്‍ സ്വദേശി ആരിഫ് മജീദിനെതിരെ എന്‍ഐഎ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി ഭാരതത്തില്‍ നിന്നുള്ള യുവാക്കളേയും എന്‍ആര്‍ഐ ആളുകളേയും ഐസിസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചിരുന്നു.
കല്യാണ്‍ സ്വദേശിയായ യുവാക്കള്‍ ഭാരതത്തില്‍ നിന്നും തീര്‍ത്ഥാടനത്തിനെന്ന വ്യാജേനയാണ് ഇറാഖില്‍ എത്തിച്ചേര്‍ന്നത്. അതിനുശേഷം സിറിയയിലേക്ക് കടക്കുകയായിരുന്നു. ഐസിസില്‍ ചേര്‍ന്ന ശേഷം നാലുപേരും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായുള്ള അടിസ്ഥാന പരിശീലനം നേടിയെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഈ കാലയളവില്‍ ഇവര്‍ തോക്കുകളും ഗ്രനേഡുകളും ഉപയോഗിക്കാനുള്ള പരിശീലനവും നേടി.
ഐസിസില്‍ ചേര്‍ന്ന കല്യാണ്‍ സ്വദേശികളായ മജീദ്, ഫഹദ് ഷെയ്ഖ്, ആമന്‍ തണ്ടെല്, ഷഹീം തങ്കി, എന്നിവര്‍ക്കെതിരെ കുറ്റകരമായ ഗുഢാലോചനക്കുറ്റമാണ് എന്‍ഐഎ ഫയല്‍ ചെയ്തിരിക്കുന്നത്. 2014 ജനുവരി മുതല്‍ നവംബര്‍ വരെ നിരോധിത ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനു വേണ്ടി ഭാരതത്തില്‍ പ്രവര്‍ത്തിക്കുക, സിറിയ, ഇറാഖ്, ഭാരതം എന്നിവിടങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുക, രാജ്യത്തെ യുവാക്കളെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി പ്രേരിപ്പിക്കുക എന്നീ കുറ്റങ്ങളാണ് എന്‍ഐഎ സമര്‍പ്പിച്ച ചാര്‍ജ്ഷീറ്റില്‍ ആരോപിച്ചിരിക്കുന്നത്.
ഇതു കൂടാതെ ഈ മുസ്ലിം യുവാക്കള്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി സിറിയയിലേക്ക് എത്തിയതെങ്ങിനെയെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നുണ്ട്. താഹിറ ഭട്ട്, അബു ഫാത്തിമ എന്നീ രണ്ടു വനിതകള്‍ ഇറാഖിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നതായും എന്‍ഐഎ വെളിപ്പെടുത്തുന്നു. ആസ്ത്രേലിയ, തുര്‍ക്കി, സൗദി അറേബിയ, ഇറാഖ്, അമേരിക്ക എന്നിവിടങ്ങളിലെ ആളുകളുമായി തുര്‍ക്കിയില്‍ എത്തുന്നതിനായി ബന്ധപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: