തുണി കൂടിയതുകൊണ്ട് സംസ്കാരം കൂടുകയോ തുണി കുറഞ്ഞതുകൊണ്ട് സംസ്കാരം കുറയുകയോ ചെയ്യിലെന്ന എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിന്റെ പ്രസ്താവന കേട്ടപ്പോഴേക്കും സുന്നി നേതാക്കള്‍ക്ക് ഹാലിളകുകയുണ്ടായി.
അഭിപ്രായം പറയാനും വിമര്‍ശിക്കാനുമുള്ള അവകാശം എല്ലാ പൗരന്മാര്ക്കും ഭരണഘടന നല്‍കുന്നുണ്ട്. എന്നാല്‍ ഇസ്ലാംമത നിയമത്തിലെ മനുഷ്യാവകാശലംഘനത്തെക്കുറിച്ച് അനുയായികള്‍ക്ക് പോലും വിമര്‍ശിക്കാനോ ചോദ്യംചെയ്യാനോ അവകാശമില്ല.
സുന്നി നേതാക്കള്‍ ഹാലിളകാന് കാരണം പലതാണ്. മുസ്ലിം സ്വത്വം നിലനിര്‍ത്തുക എന്ന ലക്ഷ്യമാണ് അതിലൊന്ന്. രണ്ടാമത്തേത് മുസ്ലിം വോട്ടുബാങ്കും. അവ നിലനിര്‍ത്തണമെങ്കില്‍ അനുയായികള്‍ മതനേതാക്കള്ക്കനുസരിച്ച് ചലിക്കണം. അതുകൊണ്ടാണ് പര്ദ്ദയെക്കുറിച്ച് വിമര്‍ശനം വന്നപ്പോള്‍ സുന്നികള്‍ ഒറ്റക്കെട്ടായി അതിനെ ചെറുക്കാന്‍ തയ്യാറായത്.
സ്ത്രീസൗന്ദര്യം പ്രദര്‍ശിപ്പിച്ച് അന്യപുരുഷന്മാരെ ആകര്‍ഷിക്കാതിരിക്കാന്‍ വേണ്ടി കൊണ്ടുവന്ന നിയമമാണ് മുഖംമറക്കുന്ന ബുര്‍ക്ക.
ഒന്നില്‍കൂടുതല്‍ ഭാര്യമാര്‍ ഒരാള്‍ക്കുണ്ടാകുമ്പോഴാണ് ഭാര്യമാരെ ചൊല്പടിയില് നിര്‍ത്താന്‍ സ്ത്രീകള്‍ അടുക്കള ഭരിച്ചാല്‍ മതിയെന്ന നിയമം പുരുഷമേധാവിത്വത്തിന്റെ വക്താക്കള്‍ക്ക് തണലായിമാറുന്നത്. ഏകഭാര്യാവ്രതം നിയമമായതോടെയാണ് മുഖംമറക്കുന്ന ബുര്‍ക്ക പര്‍ദ്ദയിലേക്ക് മാറിയത്. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. വിശ്വാസികളും അവിശ്വാസികളും സ്വാര്ത്ഥതാല്പര്യങ്ങള്ക്കുവേണ്ടി ബുര്‍ക്ക ദുരുപയോഗം ചെയ്തുതുടങ്ങിയപ്പോഴാണ് സ്ത്രീകള്‍ മുഖംമറക്കേണ്ടതില്ലെന്ന പുതിയ മതവിധിയുണ്ടായത്.
അന്യസ്ത്രീകളെ കാണുമ്പോള്‍ പുരുഷന്മാര് മുഖംകുനിക്കണമെന്നും ഒരു മറയില്കൂടിയല്ലാതെ അന്യപുരുഷന്മാരോട് സംസാരിക്കരുതെന്ന് സ്ത്രീകളോടും മതം ഉപദേശിക്കുന്നുണ്ട്. ഇക്കാലത്ത് ഈ നിയമം പുറത്തുപറയാന്‍ പറ്റാത്തതുകൊണ്ട് നബിയുടെ ഭാര്യമാര്‍ക്കുവേണ്ടി പ്രത്യേകമായി ഉണ്ടാക്കിയതെന്നാണ് അതിനുള്ള ആധുനിക വ്യാഖ്യാനം. എന്തായാലും സ്ത്രീകള്‍ മുഖംമറക്കണമെന്ന നിയമമുള്ളതുകൊണ്ടാണ് ബുര്‍ക്ക ധരിക്കുന്ന സ്ത്രീകളെ ഇന്നും കാണാന്‍ കഴിയുന്നത്.
ഒരു സ്ത്രീയുടെ സൗന്ദര്യം അവളുടെ മുഖത്തിലായിരിക്കും പ്രതിഫലിക്കുക. അതല്ലാതെ തലമുടിയിലല്ല. തലമുടി മാത്രം കണ്ടാലൊന്നും ഒരു സ്ത്രീയുടെ സൗന്ദര്യം അളക്കാന്‍ പറ്റില്ല. മുഖംമറക്കാതെ തലമുടി വരിഞ്ഞുമൂടി പുതച്ചാലൊന്നും സ്ത്രീസൗന്ദര്യം ഒളിച്ചുവെക്കാനുമാകില്ല. പര്‍ദ്ദ സ്ത്രീയുടെ രക്ഷാകവചമാണെന്നും പര്‍ദ്ദ ധരിക്കാതെ പാശ്ചാത്യവേഷംകെട്ടി നടക്കുന്നതുകൊണ്ടാണിവിടെ സ്ത്രീപീഡനങ്ങളുണ്ടാകുന്നതെന്നുമാണിവരുടെ കണ്ടെത്തല്‍. ഇന്ന് ലോകത്തിലുള്ള സ്ത്രീകളില്‍ ഭൂരിപക്ഷവും തലമുടി മറച്ചല്ല നടക്കുന്നത്.
പര്‍ദ്ദ സ്ത്രീകളുടെ രക്ഷാകവചമാകണമെങ്കില് തലമുടി കാണിച്ചു നടക്കുന്നവരെല്ലാം പീഡിപ്പിക്കപ്പെടണം. പര്‍ദ്ദ ധരിക്കുന്നവരെല്ലാം അത്ഭുതകരമായി പീഡനങ്ങളില്‍നിന്ന് രക്ഷപ്പെടുകയും വേണം. എന്നാല്‍ വസ്തുത മറിച്ചാണ്. പര്‍ദ്ദ ധരിച്ചുവരുന്ന മദ്രസാ വിദ്യാര്‍ത്ഥിനികളെപ്പോലും പീഡിപ്പിച്ച് ജയിലില്‍ പോയ മദ്രസാ അധ്യാപകര്‍ പോലും നമുക്കു ചുറ്റുമുണ്ട്. പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെയും സഹോദരീപുത്രികളെയുമൊക്കെ പീഡിപ്പിക്കുന്ന രക്ഷിതാക്കളും നമ്മുടെ കൂട്ടത്തിലുണ്ട്. ഇങ്ങനെയൊക്കെ സംഭവിച്ചിട്ടും പീഡനക്കാരെ കര്‍ശനമായി നേരിടുന്നതിന് പകരം സ്ത്രീകള്‍ പര്‍ദ്ദ ധരിക്കാത്തതുകൊണ്ടാണിത് സംഭവിക്കുന്നതെന്ന് അവകാശപ്പെട്ടുകൊണ്ട് മതനേതാക്കള്‍ രക്ഷപ്പെടുകയാണ് ചെയ്യാറുള്ളത്. എത്ര കര്‍ശനമായ നിയമങ്ങള്‍ ഇവിടെ ഉണ്ടായിട്ടും പീഡനങ്ങള്‍ക്ക് അറുതിവരുത്താന്‍ കഴിയാതെ വരാന്‍ കാരണം മാനവികത അംഗീകരിക്കുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയാതെവന്നതുകൊണ്ടാണ്.
സ്ത്രീകള്‍ പുരുഷന് തുല്യമല്ലെന്നും ജൈവപ്രകൃതിയനുസരിച്ച് സ്ത്രീകള്‍ പുരുഷന്മാരെക്കാള് ദുര്ബലരാണന്നുമാണ് തുര്‍ക്കി പ്രധാനമന്ത്രികൂടിയായ ഉര്ദുഗാന് അവകാശപ്പെടുന്നത്. മാത്രമല്ല സ്ത്രീകള്‍ക്ക് പുരുഷന് തുല്യം അവകാശം കൊടുണ്ടേതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇതുവെച്ചുനോക്കുമ്പോള്‍ അദ്ദേഹവും നമ്മുടെ മതേനതാക്കളും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന് കാണാം.
സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്നവര്‍ക്ക് പാലസ്തീനില്‍ കൊല്ലപ്പെടുന്ന സ്ത്രീകളെയും കുട്ടികളെയുംകുറിച്ച് എന്ത് പറയുന്നുണ്ടെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ലോകത്തെവിടെയാണ് സ്ത്രീകള്‍ക്കു പ്രശ്നങ്ങളില്ലാത്തത്? മതം അനുവദിക്കുന്നില്ലെന്ന് അവകാശപ്പെട്ടുകൊണ്ട് മതഭരണകര്ത്താക്കള്ക്കായിരിക്കും സ്ത്രീകളുടെ അവകാശങ്ങള്‍ കവരേണ്ടിവരുന്നത്. പാലസ്തീനിലെ പ്രശ്നം മറ്റൊന്നുകൂടിയുണ്ട്. ജറുസലേമിലെ അല്‍ അഖ്സാ പള്ളിക്കുവേണ്ടിയുള്ള പോരാട്ടമാണവിടെ നടക്കുന്നത്. അതിന്റെ തിക്തഫലങ്ങള്‍ അവിടെയുള്ളവര്‍ തന്നെ അനുഭവിക്കേണ്ടിവരും. ഇസ്ലാംമത ഭരണകൂടങ്ങള്‍ രൂപംകൊണ്ടതിനുശേഷം തുടങ്ങിയ കയ്യേറ്റങ്ങളും പിടിച്ചടക്കലുമൊക്കെ നിരന്തരം തുടരുകതന്നെ ചെയ്യും. മതത്തിനുവേണ്ടിയുള്ള യുദ്ധങ്ങള്‍ ഇല്ലാതായാലേ മനസമാധാനത്തോടെ മനുഷ്യനിവിടെ നടക്കാന്‍ പറ്റുകയുള്ളൂ.
തെറ്റായാലും ശരിയായാലും ഭരണകര്‍ത്താക്കള്‍ എന്തിന്റെ വക്താക്കളാണോ അവരുടെ നയമായിരിക്കും ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നത്. അത് ചിലപ്പോള്‍ ഏകാധിപത്യഭരണമാകാം; ജനാധിപത്യമൂല്യങ്ങള്‍ അംഗീകരിക്കുന്നതും അംഗീകരിക്കാത്തതുമായ ഭരണവുമാകാം; മതാന്ധത തലയില്‍ കയറിയവരുടെ ഭരണവുമാകാം.
നബിയും പിന്നീട് അനുയായികളും സ്ത്രീകളെ പര്ദ്ദക്കുള്ളിലാക്കിയിട്ട് പതിനഞ്ച് നൂറ്റാണ്ടോളമായി. ഖുര്‍ ആന്‍ വിഭാവനം ചെയ്യുന്ന ഒരു ലോകം സൃഷ്ടിക്കാനവര്ക്ക് എവിടെയും സാധിച്ചിട്ടില്ല. ശരീഅത്ത് നിയമമനുസരിച്ച് ഭരണം നടത്തുന്ന സൗദി അറേബ്യയില്‍ വ്യഭിചാരക്കുറ്റത്തിന് വധശിക്ഷയാണ് വിധിച്ചിട്ടുള്ളതെങ്കിലും അവിടെ വ്യഭിചാരകേന്ദ്രങ്ങള്‍ വരെ നടക്കുന്നുണ്ട്.
സര്‍ക്കാരിന്റെ മൗനാനുവാദത്തോടെയാണത് നടക്കുന്നതെന്നാണ് ഏറെ വിചിത്രമായിട്ടുള്ളത്. ദരിദ്രനാടുകളില്നിന്നെത്തുന്ന ലൈംഗികതൊഴിലാളികളാണിവിടെ ഉപജീവനത്തിനായി വരുന്നത്. കുടുംബവുമൊത്ത് ജീവിക്കാന്‍ വരുമാനമില്ലാത്ത ലക്ഷക്കണക്കിന് പ്രവാസികള്‍ അവിടെയുണ്ട്. അത്തരക്കാരെ പ്രീതിപ്പെടുത്താനായിരിക്കാം സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിച്ചിട്ടുള്ളതെന്ന് തോന്നുന്നു. ചില നാടുകളില്‍ ലൈംഗികതൊഴിലാളികള്‍ക്ക് അനുമതി കൊടുക്കുന്നുണ്ട്. അവിടെ പരസ്യമായി നടക്കുമ്പോള്‍ സൗദിയില്‍ രഹസ്യമായത് നടക്കുന്നു. അവിടെയൊക്കെ സ്ത്രീപീഡനങ്ങള്‍ കുറയാന്‍ കാരണമതായിരിക്കാം.
ഇസ്ലാമിക നിയമപ്രകാരം പുരുഷന്മാര് തൊപ്പി ധരിക്കുന്നത് പുണ്യമായിട്ടാണ് കാണുന്നത്. എന്നിട്ടും ആ പുണ്യം വേണ്ടെന്നുവെച്ച് ഭൂരിപക്ഷം വരുന്ന പുരുഷന്മാരുമിന്ന് തൊപ്പി ധരിച്ചുനടക്കുന്നില്ല. ഇന്ന് മുസ്ലിം സ്ത്രീകള്‍ മുഖംമറക്കുന്നതില്നിന്ന് മോചനം നേടിയിട്ടുണ്ട്. എന്നാല്‍ തലമുടി വരിഞ്ഞുകെട്ടി മൂടിവെക്കണമെന്ന നിയമത്തില്‍നിന്ന് മോചനം നേടാനായിട്ടില്ല. കഴിയുകയുമില്ല. പര്‍ദ്ദ ഒരിക്കലും സ്ത്രീപീഡനത്തിനെതിരെ കവചമായി നിലകൊള്ളുന്നില്ലെന്നറിഞ്ഞിട്ടും പര്‍ദ്ദ ഒഴിവാക്കാന്‍ മതനേതാക്കള്‍ തയ്യാറല്ല.
എന്നാല്‍ പുരുഷന്മാര് തൊപ്പി ഊരി എറിഞ്ഞതുപോലെ തലമുടി മൂടിക്കെട്ടുന്ന മഫ്ത ഊരിയെറിയാന്‍ സ്ത്രീകള്‍ എന്താണാവോ തയ്യാറാവുക? മുസ്ലിം സ്വത്വം സംരക്ഷിക്കാന്‍ ഇത്തരം വേഷത്തിന്റെ ആവശ്യംതന്നെയില്ലെന്ന് എന്നാണാവോ ഇവര്‍ തിരിച്ചറിയുക?
പ്രതികരിക്കാൻ ഇവിടെ എഴുതുക: