ന്യൂദല്‍ഹി: തന്റെയോ മന്ത്രിമാരുടേയോ സര്‍ക്കാരിന്റെയോ സല്‍പ്പേരിന് ദോഷം വരുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാനുള്ള ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി മേധാവിയുമായ അരവിന്ദ് കേജ്‌രിവാളിന്റെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. എന്തിനാണ് ഇത്തരം സര്‍ക്കുലര്‍ ഇറക്കിയതെന്ന് വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടു.
മെയ് ആറിനാണ് കേജ്‌രിവാള്‍ ഇത്തരമൊരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. എന്തിനാണ് ഇത്തരമൊരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്ന് ആറാഴ്ചക്കകം വിശദീകരിക്കാനാണ് ജസ്റ്റീസുമാരായ ദീപക് മിശ്ര, പ്രഫുല്ല സി പാന്ത് എന്നിവര്‍ കേജ്‌രിവാളിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് ജൂലൈ എട്ടിന് കേസ് പരിഗണിക്കും. മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലിന്റെ മകന്‍ അമിത് സിബല്‍ നല്‍കിയ മാനനഷ്ടക്കേസ് പരിഗണിച്ച സമയത്താണ് കോടതി ഈ ഉത്തരവും പുറപ്പെടുവിച്ചത്.
സിബല്‍ നല്‍കിയ മാനനഷ്ടക്കേസില്‍ നിയമനടപടി പാടില്ലെന്നാണ് കേജ്‌രിവാള്‍ വാദിക്കുന്നത്. അതേ സമയത്താണ് കേജ്‌രിവാളിന്റെ സര്‍ക്കാര്‍ ഇത്തരം സര്‍ക്കുലര്‍ ഇറക്കിയത്. കേജ്‌രിവാളിന്‍െയും സര്‍ക്കാരിന്റെയും ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി അമിത് സിബല്‍ കോടതിയില്‍ പറഞ്ഞു.
ദല്‍ഹി ഇന്‍ഫര്‍മേഷന്‍ പബഌസിറ്റി വകുപ്പാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. പത്രങ്ങളിലോ ചാനലിലോ വന്ന വാര്‍ത്ത സര്‍ക്കാരിന്റെയോ തന്റെയോ പേര് കളയുന്നതാണെന്ന് തോന്നുന്നുണ്ടെങ്കില്‍ ഉദ്യോഗസ്ഥന്‍ ഇക്കാര്യം പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അറിയിക്കണം. അദ്ദേഹം ഇത് പ്രോസിക്യൂഷന്‍ ഡയറക്ടറെ അറിയിക്കും. തുടര്‍ന്ന് നിയമവകുപ്പു വഴി മാനനഷ്ടക്കേസ് നല്‍കണം. സര്‍ക്കുലറില്‍ പറയുന്നു.
















