ബാഴ്സലോണ: ക്ലബ്ബ് ഫുട്ബോളിലെ ബിഗ് ബി ആരാവും? സ്പാനിഷ് കരുത്തര്‍ ബാഴ്സലോണയോ അതോ ജര്‍മ്മന്‍ വമ്പന്‍ ബയേണ്‍ മ്യൂണിച്ചോ?. അതിനുത്തരം തേടിയുള്ള ~ഒന്നാമങ്കം ഇന്ന്. ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ആദ്യപാദ സെമി ഫൈനലില്‍ ബാഴ്സയും ബയേണും ഇന്നു കൊമ്പുകോര്‍ക്കും. രാത്രി 12.15ന് (ഇന്ത്യന്‍ സമയം) നൗകാംപിലാണ് ഹൈടെക്ക് മുഖാമുഖം. ബാഴ്സയുടെ മുന്‍ കോച്ച് പെപ്പ് ഗാര്‍ഡിയോളയാണ് ബയേണിന്റെ ഇപ്പോഴത്തെ ആശാനെന്ന പ്രത്യേകതയുമുണ്ട്. മൂന്നു വര്‍ഷത്തിനുശേഷമാണ് ഗാര്‍ഡിയോള നൗകാംപില്‍ വിരുന്നിനെത്തുന്നത്.
സ്വന്തം തട്ടകത്തില്‍ ബാഴ്സയ്ക്കു നേരിയ മുന്‍തൂക്കമുണ്ടെന്നു വിലയിരുത്താം. ലയണല്‍ മെസി- ലൂയീസ് സുവാരസ്- നെയ്മര്‍ സഖ്യം ഉശിരന്‍ ഫോമിലാണ്. 108 ഗോളുകളാണ് ത്രയം ഇതുവരെ അടിച്ചുകൂട്ടിയത്. ലാ ലീഗയിലെ അവസാന രണ്ടു മത്സരങ്ങളില്‍ ബാഴ്സ എതിരാളികളുടെ വലനിറച്ചിരുന്നു. ഗെറ്റാഫയെ 6-0നും കൊര്‍ഡോബയെ 8-0നും ലൂയിസ് എന്റിക്വയുടെ കുട്ടികള്‍ മുക്കിക്കളഞ്ഞു.
മെസി നയിക്കുന്ന മുന്നേറ്റനിരയുടെ മൂര്‍ച്ച തന്നെയാവും ബയേണിനെതിരെയും ബാഴ്സയുടെ ആശ്രയം. എന്നാല്‍ പ്രതിരോധത്തിലെ വിള്ളലുകള്‍ അടയ്ക്കുകയെന്നതും നൗ കാംപ് സംഘത്തിനെ സംബന്ധിച്ചടത്തോളം സുപ്രധാനകാര്യം തന്നെ.
അതേസമയം, ബയേണിനെ പരുക്കിന്റെ ആകുലതകള്‍ അലട്ടുന്നു. തുറുപ്പുചീട്ടുകളായ ആര്യന് റോബനും ഫ്രാങ്ക് റിബറിയും ഇന്നും സൈഡ് ബെഞ്ചിലിരിക്കും.
മൂക്കിന് പരിക്കേറ്റെങ്കിലും റോബര്‍ട്ടോ ലെവന്‍ഡോവ്സ്കി കളിച്ചേക്കുമെന്നത് ബയേണിന് ആശ്വാസമേകുന്നു. വലയ്ക്കുകീഴില് മാനുവേല്‍ ന്യൂയറിന്റെ സേവുകളിലും ബയേണ്‍ പ്രതീക്ഷയര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: