ഈശ്വരന്‍ നിത്യമായ സത്യമാണ്. (മരണാന്തരവും) നിങ്ങളില്‍ ആത്മാവായിത്തന്നെ വര്‍ത്തിക്കുന്നു. ഇപ്പോള്‍ ശ്മശാനത്തിനു അപ്പുറം നിങ്ങളെ അനുഗമിക്കുന്നതായി എന്തുണ്ട്. നിങ്ങളുടെ സത്കര്‍മ്മങ്ങളും ദുഷ്‌കര്‍മ്മങ്ങളും മാത്രമേ അകമ്പടി സേവിക്കുകയുള്ളൂ.
ഏവരും സ്വകര്‍മ്മങ്ങളുടെ ഫലംഅനുഭവിച്ചേ തീരൂ. സല്‍കര്‍മങ്ങള്‍ക്ക് സത്ഫലങ്ങളും ദുഷ്‌കര്‍മ്മങ്ങള്‍ക്ക് ദുഷ്ഫലങ്ങളും ലഭിക്കും. പുണ്യവും പാപവും നിങ്ങളുടെതന്നെ സമ്പാദ്യങ്ങളാണ്. കര്‍മ്മത്തെ സംബന്ധിച്ച തത്വം അറിവുള്ളവര്‍ പാപങ്ങളിലും ദുഷ്‌കര്‍മ്മങ്ങളിലും വ്യാപരിക്കുകയില്ല. എന്നാല്‍ നന്മയ്‌ക്കും തിന്മയ്‌ക്കും അതീതമായ ഒരു അവസ്ഥയുണ്ട്. അതാണു നൈഷ്‌കര്‍മ്മാവസ്ഥ. ഈ അവസ്ഥയില്‍ ഒരുവന്‍ കര്‍മ്മമേഖലയ്‌ക്ക് അപ്പുറത്താണ്. അവനു കര്‍തൃത്വഭാവമില്ല.
അഹന്തയറ്റ സാമ്യാവസ്ഥയിലാണ് അവന്റെ നില. സ്വസ്വരൂപത്തിലാണവന്‍ വര്‍ത്തിക്കുന്നത്. ഈ അവസ്ഥ പ്രാപിക്കുന്നതുവരെ ഒരുവനു കര്‍മ്മപ്രവാഹത്തില്‍ ഉയര്‍ന്നും താഴ്ന്നും ആന്ദോളം ചെയ്യേണ്ടിവരും.
ചെയ്യുന്ന എല്ലാ കര്‍മ്മങ്ങളും സത്യവസ്തുവില്‍ അധിഷ്ഠിതമായി സല്‍കര്‍മ്മമാക്കി മാറ്റുക. അഹങ്കാരസ്പര്‍ശമില്ലാതെയും ഫലങ്ങള്‍ ഈശ്വരനില്‍ അര്‍പ്പിച്ചും കര്‍മ്മങ്ങള്‍ ആചരിച്ചാല്‍ ക്രമേണ മനസ്സ് പരിശുദ്ധമായിതീരും. സത്യത്തെ അസത്യത്തില്‍നിന്ന്, നന്മയെ തിന്മയില്‍നിന്ന് പുണ്യത്തെ പാപത്തില്‍നിന്ന് വേര്‍തിരിച്ച് കാണുന്നതിനു വിവേകത്തെ ഉയര്‍ത്തിപ്പിടിക്കുക. പൂര്‍ണമായ ശരണാഗതിയില്‍ അഹങ്കാരം നശിക്കുന്നു. അപ്പോള്‍ നിങ്ങളുടെ സകല കര്‍മ്മങ്ങളുടെയും കര്‍തൃത്വം ഈശ്വരന്‍ ഏറ്റെടുക്കും. എല്ലാ കര്‍മ്മങ്ങളും സ്വയമേവ ധര്‍മ്മനിരതമായിരിക്കും.
ഈശ്വരന്‍ സത്യമാണ്. ധര്‍മ്മസ്വരൂപനാണ്. നിങ്ങള്‍ സത്യത്തിലും ധര്‍മ്മത്തിലും അടിപതറാതെ നിന്നാല്‍ ഈശ്വരന്‍ പ്രസാദിക്കും തീര്‍ച്ച. മാത്രവുമല്ല അദ്ദേഹം നിങ്ങളുടെ അന്തക്കരണത്തില്‍ സ്വയം പ്രകാശിക്കുകയും ചെയ്യുന്നത് നിങ്ങള്‍ക്ക് നേരിട്ട് ദര്‍ശിക്കാം.
പ്രാരാബ്ധങ്ങളുടെ നിലവാരമനുസരിച്ച് വന്‍തോതിലുള്ള പരീക്ഷണങ്ങളും ക്ലേശങ്ങളുമെല്ലാം ചിലപ്പോള്‍ നിങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടിവരും. പക്ഷേ സത്യധര്‍മ്മാദികളില്‍ സ്ഥിരപ്രതിഷ്ഠനായ ഒരാള്‍ അവകൊണ്ട് പതറുകയോ തളര്‍ന്നു നിലംപതിക്കുകയോ ഇല്ല.
















