ന്യൂദല്‍ഹി: മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ കേരളത്തില്‍ നടന്ന ഹര്‍ത്താലിനെതിരെ കേന്ദ്രകൃഷിമന്ത്രി. സംസ്ഥാനത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി മനപ്പൂര്‍വ്വം നടത്തിയ നാടകമാണ് ഹര്‍ത്താലെന്ന് കേന്ദ്രകൃഷിമന്ത്രി രാധാമോഹന്‍സിങ് പറഞ്ഞു. വിവിധ വിഷയങ്ങളുന്നയിച്ച് മന്ത്രിയെ സന്ദര്‍ശിച്ച ഹൈന്ദവ സംഘടനാ പ്രതിനിധികളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയ മന്ത്രി ഇതുസംബന്ധിച്ച് നടത്തുന്ന പ്രചാരണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും കുറ്റപ്പെടുത്തി. മത്സ്യത്തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുമാത്രമേ നടപടികള്‍ സ്വീകരിക്കൂ. ആഴക്കടല്‍ മത്സ്യബന്ധനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് വ്യക്തമായ നയമുണ്ട്.
കേന്ദ്രനയം മത്സ്യത്തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചുള്ളതാണ്. കേന്ദ്രനയം സര്‍ക്കാര്‍ വെബ്‌സൈറ്റിലുള്‍പ്പെടെ പ്രസിദ്ധപ്പെടുത്തുകയും ചെയ്തതാണ്. എന്നിട്ടും കേരളത്തില്‍ നടക്കുന്ന കോലാഹലങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി മനപ്പൂര്‍വ്വം നടത്തുന്നതാണ്, രാധാമോഹന്‍സിങ് പറഞ്ഞു.
ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍, വിജ്ഞാന്‍ ഭാരതി സെക്രട്ടറി ജനറല്‍ എ.ജയകുമാര്‍, എന്‍.വേണുഗോപാല്‍ തുടങ്ങിയവര്‍ കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
മുന്‍ യുപിഎ സര്‍ക്കാര്‍ നിയോഗിച്ച മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രകൃഷി മന്ത്രി രാധാമോഹന്‍സിങ് പാര്‍ലമെന്റില്‍ അറിയിച്ചിരുന്നതാണ്. സംസ്ഥാന ഫിഷറീസ് മന്ത്രിമാരുടെ യോഗത്തിലും റിപ്പോര്‍ട്ടിനെ അനുകൂലിക്കാത്ത നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്.
പ്രൊഫ.കെ.വി തോമസ് കേന്ദ്രഫിഷറീസ് മന്ത്രിയായിരുന്ന കാലത്ത് യുപിഎ സര്‍ക്കാര്‍ നിയോഗിച്ച ഡോ.മീനാകുമാരി കമ്മീഷന്‍ 2013 ആഗസ്ത് 1നാണ് യുപിഎ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
2004ലെ ഫിഷറീസ് നയം പുനപരിശോധിക്കുക, അന്താരാഷ്‌ട്ര സഹായത്താല്‍ രാജ്യത്തെ മത്സ്യസമ്പത്ത് ശരിയായ വിധത്തില്‍ വിനിയോഗിക്കുക, ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള മാനദണ്ഡങ്ങള്‍ പുനപരിശോധിക്കുക തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു കമ്മീഷന്‍.
















