ചേര്‍ത്തല: ബ്രാഹ്മണസമൂഹ മഠത്തിന്റെ സ്ഥലം കൈയേറി ഓപ്പണ്‍ സ്‌റ്റേജ് നിര്‍മ്മാണം, നഗരസഭയുടെ നടപടിയില്‍ പ്രതിഷേധം വ്യാപകം. ചേര്‍ത്തല ദേവീ ക്ഷേത്രത്തിന് വടക്ക് വശത്തുള്ള ബ്രാഹ്മണ സമൂഹമഠത്തിന്റെ ഉടമസ്ഥതയിലുള്ള 249/1എ എന്ന സര്‍വ്വേ നമ്പറിലുള്ള 20 സെന്റ് പുരയിടത്തില്‍ ഉള്‍പ്പെട്ട 5.9 മീറ്റര്‍ വഴിയോട് ചേര്‍ന്നാണ് നിയമങ്ങള്‍ കാറ്റില്‍പറത്തി നഗരസഭ സ്‌റ്റേജ് നിര്‍മ്മിച്ചത്.
പൊതുറോഡില്‍ നിന്ന് ബ്രാഹ്മണ സമൂഹമഠത്തിന്റെ ഓഫീസിലേക്കും ഹാളിലേക്കും, മറ്റ് വ്യാപാരസ്ഥാപനങ്ങളിലേക്കും പ്രവേശിക്കുന്നതിനുള്ള വഴിയാണിത്. ഇവിടെ ഏഴ് മീറ്ററോളം നീളത്തില്‍ കെട്ടിയിരുന്ന വേലി ചേര്‍ത്തല സിഐയുടെ സാന്നിദ്ധ്യത്തില്‍ ചെയര്‍പേഴ്‌സണും നഗരസഭയിലെ ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് മാസങ്ങള്‍ക്കു മുന്‍പ് പൊളിച്ചത് വിവാദമായിരുന്നു. സ്ഥലം കൈയേറി പൊളിച്ചെടുത്ത വസ്തുക്കള്‍ നഗരസഭ കാര്യാലയത്തിന് മുന്നില്‍ നിക്ഷേപിച്ചത് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ബ്രാഹ്മണ സമൂഹമഠത്തിന്റെ ഉടമസ്ഥതയിലുള്ള ഈ വസ്തുക്കള്‍ കണ്ടെടുത്ത് കോടതിയില്‍ ഹാജരാക്കണമെന്ന് ചേര്‍ത്തല മജിസ്‌ട്രേറ്റ് കോടതി ഒന്ന് പലതവണ ഉത്തരവിട്ടിട്ടും പാലിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.
പൊതുപരിപാടികള്‍ സ്ഥിരമായി നടക്കുന്ന രാജീവ്ഗാന്ധി ടൗണ്‍ഹാളും, ബ്രാഹ്മണസമൂഹമഠം ഹാളും ഈ ഓപ്പണ്‍ സ്‌റ്റേജിന് സമീപത്താണ്. ഈ രണ്ട് ഓഡിറ്റോറിയങ്ങളില്‍ നിന്നും അകലെയല്ലാതെ നഗരസഭ നിര്‍മ്മിക്കുന്ന ഓപ്പണ്‍ സ്‌റ്റേജ് വ്യാപാരത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഇവിടെ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പൊതുസ്ഥലങ്ങളില്‍ സമ്മേളനങ്ങള്‍ നടത്തുവാന്‍പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെപോലും മറികടന്നാണ് നഗരസഭ അധികൃതര്‍ സ്‌റ്റേജ് നിര്‍മ്മിച്ചത്. നഗരസഭാ പരിധിക്കുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളൊന്നും പാലിക്കാതെയാണ് അധികൃതര്‍ സ്‌റ്റേജ് നിര്‍മ്മിച്ചതെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള കെട്ടിട നിര്‍മ്മാണം നിര്‍ത്തിവയ്‌ക്കണമെന്ന് ചേര്‍ത്തല കോടതി ഉത്തരവായിട്ടുണ്ട്. ബ്രാഹ്മണസമൂഹ മഠം സെക്രട്ടറി കെ. കണ്ണന്റെ ഹര്‍ജിയിലാണ് അനുകൂല വിധി ഉണ്ടായിരിക്കുന്നത്.
ഇതേത്തുടര്‍ന്ന് മാന്‍ഡേറ്ററി ഇന്‍ജക്ഷന്‍ ഫയല്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ബ്രാഹ്മണസമൂഹമഠത്തിന്റെ ഭാരവാഹികള്‍. നഗരസഭയുടെ ഉടമസ്ഥതയില്‍ മുട്ടത്ത് ഏക്കറുകണക്കിന് സ്ഥലമുണ്ടെന്നിരിക്കെ ചേര്‍ത്തല ദേവീക്ഷേത്രത്തിന്റെ വടക്കേ നടയില്‍ നഗരസഭ നടത്തിയ അനധികൃത നിര്‍മ്മാണത്തിനെതിരെ വിവിധ ഹിന്ദു സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.
















