കാന്‍ബറ: വിന്‍ഡീസ് ഓപ്പണറും ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാനുമായ ക്രിസ് ഗെയില്‍ ഇന്നലെ കാന്‍ബറയില്‍ സിംബാബ്വെക്കെതിരെ നിറഞ്ഞാടിയപ്പോള്‍ തകര്‍ന്നുവീണത് നിരവധി റെക്കോര്‍ഡുകള്‍. ഗെയിലിന്റെ ഇരട്ട സെഞ്ചുറിയുടെ കരുത്തിലാണ് പല വമ്പന്മാരുടെയും റെക്കോര്‍ഡുകള്‍ക്ക് ഇളക്കം തട്ടിയത്. ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ചുറി സച്ചിന് നേടിയശേഷം കൃതം അഞ്ച്വര്‍ഷം കഴിഞ്ഞായിരുന്നു ഗെയിലിന്റെ ബാറ്റിംഗ് വിസ്ഫോടനം. 2009 ഫെബ്രുവരി 24ന് ഗ്വാളിയോറില്‍ ദക്ഷിണാ്രഫിക്കക്കെതിരെയായിരുന്നു സച്ചിന്റെ ഡബിള്‍ സെഞ്ചുറി.
ഇന്ത്യന്‍ താരങ്ങളായ സച്ചിന് ടെണ്ടുല്‍ക്കര്‍ക്കും വിരേന്ദര്‍ സെവാഗിനും (രണ്ട് തവണ) രോഹിത് ശര്‍മ്മക്കും ശേഷം ഇരട്ട സെഞ്ചുറി നേടുന്ന താരമായി ക്രിസ് ഗെയില്‍. ഏകദിനത്തിന്റെ ചരിത്രത്തിലെ അഞ്ചാം ഇരട്ട സെഞ്ചുറിയും ലോകകപ്പിലെ ആദ്യത്തേതുമാണിത്. ഏകദിനത്തിലെ ഏറ്റവും വേഗതയേറിയ ഡബിള്‍ സെഞ്ചുറിക്ക് ഉടമ എന്ന പേരും ഇനി ഗെയിലിന് സ്വന്തം. 138 പന്തുകളില്‍ നിന്ന് 16 സിക്സറുകളും 9 ഫോറുമടക്കമാണ് ഗെയില്‍ 200 റണ്‍സിലെത്തിയത്.
140 പന്തില്‍ നിന്ന് സെവാഗ് ഡബിള്‍ സെഞ്ചുറി നേടിയതായിരുന്നു മുന്‍പത്തെ റെക്കോര്‍ഡ്. 147 പന്തില്‍ നിന്ന് 10 ഫോറും 16 സിക്സറുമടക്കം 215 റണ്‍സാണ് ഗെയില്‍ ഇന്നലെ സിംബാബ്വെക്കെതിരെ അടിച്ചുകൂട്ടിയത്. ലോകകപ്പില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറും ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്കോറും ഇതുതന്നെയാണ്. 264 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയാണ് ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറിന് ഉടമ. രണ്ടാം സ്ഥാനവും ഇന്ത്യന്‍ താരത്തിന് തന്നെയാണ്. 219 റണ്‍സ് നേടിയ വിരേന്ദര്‍ സെവാഗിന്റെ പേരില്‍. 51 പന്തില്‍ അര്‍ദ്ധസെഞ്ചുറിയും 105 പന്തില്‍ സെഞ്ചുറിയും തികച്ച ശേഷമാണ് ക്രിസ് ഗെയിലിന്റെ ബാറ്റ് വിശ്വരൂപം പൂണ്ടത്. സെഞ്ചുറിയില്‍ നിന്ന് 150-ല്‍ എത്താന്‍ 21 പന്തുകളാണ് ഗെയില്‍ നേരിട്ടത്. എന്നാല്‍ 150-ല്‍ നിന്ന് നിന്ന് 200ലേക്കെത്താന്‍ ഗെയില്‍ നേരിട്ടത് വെറും 12 പന്തുകളും. അതായത് 100-ല്‍ നിന്ന് 200ലെത്താന്‍ ഗെയിലിന് വേണ്ടിവന്നത് വെറും 33 പന്തുകള്‍ മാത്രം.
ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓപ്പണര്‍ ഗാരി കിര്സ്റ്റണ് 1996 ലോകകപ്പില്‍ യുഎഇയ്ക്കെതിരേ റാവല്‍പിണ്ടിയില്‍ നേടിയ 188 റണ്‍സായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. ഇതിനിടെ ഗെയില്‍ ഏകദിന ക്രിക്കറ്റില്‍ 9,000 റണ്‍സും തികച്ചു. 266 ഏകദിനങ്ങളില്‍ നിന്നായി 9136 റണ്‍സാണ് ഗെയിലിന്റെ സമ്പാദ്യം. ഇതിഹാസ താരം ബ്രയാന്‍ ലാറയ്ക്ക് ശേഷം നേട്ടം കൊയ്യുന്ന ആദ്യ വിന്‍ഡീസ് താരമാണ് ഗെയില്‍. ഗെയിലിന്റെ 22-ാം സെഞ്ചുറിയാണ് കാന്‍ബറയില്‍ പിറന്നത്.
കൂടാതെ ഇന്ത്യയുടെ രോഹിത് ശര്‍മ്മക്കും ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്സിനുമൊപ്പം ഒരു ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരമെന്ന ബഹുമതിയും ഗെയില്‍ പങ്കിട്ടു.
മാത്രമല്ല രണ്ടാം വിക്കറ്റില്‍ മര്‍ലോണ്‍ സാമുവല്‍സിനൊപ്പം (156 പന്തില്‍ പുറത്താവാതെ 133 റണ്‍സ്) ഗെയില്‍ കൂട്ടിച്ചേര്‍ത്തത് 49.4 ഓവറില്‍ 372 റണ്‍സ്. ഏകദിനത്തിന്റെ ചരിത്രത്തില്‍ ഏതുവിക്കറ്റിലെയും ഉയര്‍ന്ന കൂട്ടുകെട്ടുമാണിത്. 1999 നവംബര്‍ എട്ടിന് ഹൈദരാബാദില്‍ ന്യൂസിലാന്റിനെതിരെ സച്ചിന് ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും ചേര്‍ന്ന് അടിച്ചുകൂട്ടിയ 331 റണ്‍സിന്റെ റെക്കോര്‍ഡാണ് ഗെയിലും സാമുവല്‍സും കൂടി പഴങ്കഥയാക്കിയത്. ഗെയില്‍-സാമുവല്‍സ് സഖ്യത്തിന്റെ സ്കോര്‍ തന്നെയാണ് വിന്‍ഡീസിന്റെ ടീം സ്കോറും.
വെസ്റ്റിന്‍ഡീസിന്റെ ഏകദിനത്തിലെ ഉയര്‍ന്ന സ്കോറും ഇതുതന്നെ. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടിയവരുടെ പട്ടികയില്‍ ഗെയില്‍ (414 സിക്സര്‍) രണ്ടാമതെത്തി. പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദിയാണ് 447 സിക്സറുകളുമായി ഒന്നാം സ്ഥാനത്ത്.
ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ സ്കോര്‍ബോര്‍ഡ് തുറക്കും മുന്നേ ഡ്വെയ്ന്‍ സ്മിത്തിനെ നഷ്ടപ്പെട്ടശേഷമാണ് ഗെയില്‍ താണ്ഡവത്തിന് തുടക്കമായത്. പിന്നീട് വിക്കറ്റ് നഷ്ടമാകുന്ന ഇന്നിംഗ്സിലെ അവസാന പന്തിലാണ്. 147 പന്തില്‍ 215 റണ്‍സെടുത്ത ക്രിസ് ഗെയ്ല് അവസാന പന്തില്‍ പുറത്താവുകയായിരുന്നു.
ഇന്ത്യന്‍ ഓപ്പണര്‍ അല്ലാത്ത ഒരാള്‍ ആദ്യമായാണ് ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി നേടുന്നത് എന്ന പ്രത്യേകതയും ഗെയിലിന്റെ ഇന്നിംഗ്സിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: