തിരുവനന്തപുരം: ദേശീയ ഗെയിംസ് ഷൂട്ടിംഗ് മത്സരങ്ങളില്‍ ഒളിമ്പിക്സ് മെഡല്‍ ജേതാവ് വിജയകുമാറിനെ അട്ടിമറിച്ച് ഗുര്‍പ്രീത് സിംഗ് സ്വര്‍ണ്ണമണിഞ്ഞു. പുരുഷന്മാരുടെ 25 മീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് പിസ്റ്റള്‍ വിഭാഗത്തിലാണ് ഇന്ത്യയുടെ ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവും സര്‍വ്വീസസ് താരവുമായ വിജയകുമാര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
ഗുര്‍പ്രീത് 572 പോയിന്റ് നേടിയപ്പോള്‍ വെങ്കലം നേടിയ വിജയകുമാറിന് 565 പോയിന്റ് നേടാനേ കഴിഞ്ഞുള്ളൂ. മധ്യപ്രദേശിന്റെ മഹേന്ദ്രസിംഗ് 568 പോയിന്റുമായി വെള്ളി കരസ്ഥമാക്കി. ഇതേ വിഭാഗം ടീം ഇനത്തില്‍ വിജയകുമാര്‍ ഉള്‍പ്പെട്ട സര്‍വ്വീസസ് ടീം സ്വര്‍ണ്ണം നേടി. വിജയകുമാറും ഗുര്‍പ്രീത് സിംഗും ഓംകാര്‍ സിംഗും ഉള്‍പ്പെട്ട ടീം 1695 പോയിന്റുമായാണ് പൊന്നണിഞ്ഞത്.
അചല്‍ പ്രതാപ് സിംഗ്, അമന്‍പ്രീത് സിംഗ്, അജിതേഷ് കൗശല്‍ എന്നിവരടങ്ങിയ പഞ്ചാബ് ടീം വെള്ളിയും മഹാവീര്‍ സിംഗ്, അമിത്കുമാര്‍ പിലാനിയ, മഹേന്ദ്രസിംഗ് എന്നിവരടങ്ങിയ മധ്യപ്രദേശ് ടീം 1668 പോയിന്റുമായി വെങ്കലവും നേടി.
കഴിഞ്ഞ ദിവസം 25 മീറ്റര്‍ വ്യക്തിഗത സെന്റര്‍ ഫയര്‍ പിസ്റ്റള്‍ ഇനത്തിലും ടീം ഇനത്തിലും വിജയകുമാര്‍ സ്വര്‍ണ്ണം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: