കോട്ടയം: ബാര്‍ കോഴ വിവാദത്തില്‍ ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന കെ.എം. മാണിക്കും മകനും എംപിയുമായ ജോസ് കെ. മാണിക്കും വേണ്ടി പ്രതിഫലം തീര്‍ക്കുന്നതില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ മാണി വിഭാഗം ദയനീയമായി ഒറ്റപ്പെടുന്നു. മന്ത്രി കെ.എം. മാണിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ യൂത്ത്ഫ്രണ്ട് എം ജില്ലാ കമ്മറ്റി ഇന്നലെ കോട്ടയത്ത് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഒറ്റപ്പെടലിന്റെ പരസ്യ പ്രഖ്യാപനമായി മാറി. ആരോപണത്തില്‍ പ്രതിഷേധിച്ച് പാലായില്‍ ഹര്‍ത്താല്‍ അടക്കമുള്ള പരിപാടികള്‍ സംഘടിപ്പിച്ചിരുന്നെങ്കിലും കോട്ടയത്ത് ഏതാനും യൂത്ത്ഫ്രണ്ട് പ്രവര്‍ത്തകര്‍ ചേര്‍ന്ന് ബാലകൃഷ്ണപിള്ളയുടെ കോലം കത്തിച്ചതൊഴിച്ച് മറ്റ് പ്രതിഷേധ പരിപാടികളൊന്നും കേരളാ കോണ്‍ഗ്രസ് എം സംഘടിപ്പിച്ചില്ല.
ഈ സാഹചര്യത്തിലാണ് ഇന്നലെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പാര്‍ട്ടി കൂട്ടായ്മ ഡെപ്യൂട്ടി ചെയര്മാന് സി.എഫ്. തോമസ് എംഎല്‍എയാണ് ഉദ്ഘാടനം ചെയ്തത്. ഡോ. എന്‍.ജയരാജ് എംഎല്‍എ, ജോസഫ് എം. പുതുശേരി, തോമസ് ചാഴിക്കാടന്, യൂത്ത്ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഇക്ബാല്‍ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്ത പരിപാടിയില്‍ നിന്നും പി.ജെ.ജോസഫ് വിഭാഗക്കാരനായ കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫും പി.സി. ജോര്‍ജ്ജും വിട്ടുനിന്നു. മറ്റ് യുഡിഎഫ് നേതാക്കളാരും പരിപാടിക്കെത്തിയില്ല.
ബാര്‍കോഴ വിവാദമുണ്ടായപ്പോള്‍ മുതല്‍ പഴയ ജോസഫ് വിഭാഗക്കാര്‍ വിഷയത്തില്‍ അകലം പാലിച്ചാണ് നിന്നിരുന്നത്. കഴിഞ്ഞദിവസം ഒരു സ്വകാര്യ ചാനല്‍ പാലായില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ മോന്‍സ് ജോസഫ് പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അവസാനനിമിഷം പിന്മാറിയിരുന്നു.
ജോസ് കെ. മാണിയെ മന്ത്രിയാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് മാണി വിഭാഗത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കിയ പി.സി.ജോര്‍ജ് കഴിഞ്ഞദിവസമാണ് കോട്ടയത്ത് പത്രസമ്മേളനം നടത്തി ബാര്‍ കോഴ വിഷയത്തില്‍ സമുദായ നേതാക്കളായ ജി. സുകുമാരന്‍ നായരും, മെത്രാന്മാരുമടക്കമുള്ള പിതാക്കന്മാരും അഭിപ്രായം പറയുന്നത് സമുദായങ്ങള്‍ക്ക് മാനക്കേടാണെന്ന് പറഞ്ഞ് മാണിയെ പിന്തുണച്ച സമുദായ നേതാക്കളുടെ നിലപാടിനെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ബാര്‍കോഴ കേസില്‍ കേരള കോണ്‍ഗ്രസ് എമ്മിനുള്ളിലും യുഡിഎഫിലും മാണി വിഭാഗം ഒറ്റപ്പെടുന്നു എന്ന സൂചനയാണിതെല്ലാമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: