തിരുവനന്തപുരം: ഇന്ത്യന്‍ ജിംനാസ്റ്റിക്സിലെ സൂപ്പര്‍താരം ദീപ കര്‍മാക്കറിന്റെ സ്വപ്നം ഒളിമ്പിക്സില്‍ ഇന്ത്യക്കായി സ്വര്‍ണ്ണമെഡല്‍ കഴുത്തിലണിയുക എന്നതാണ്. 2016ലെ ഒളിമ്പിക്സില്‍ പങ്കെടുത്ത് താനത് നേടും. നിങ്ങളുടെ പ്രാര്ത്ഥനയുണ്ടെങ്കില് ഈ വര്‍ഷം നടക്കുന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ യോഗ്യത നേടാനും അത് വഴി ഒളിമ്പിക്സിലെത്താനും സാധിക്കും. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കൂ- ദീപ പറയുന്നു.
35-ാമത് ദേശീയ ഗെയിംസിനെത്തിയ ദീപ ഫ്ളോറിലെ തന്റെ പ്രകടനത്തിനുയര്ന്ന കയ്യടികള്‍ക്ക് നന്ദി പറഞ്ഞാണ് സംസാരിച്ച് തുടങ്ങിയത്. കേരളത്തിലും എന്നെ തിരിച്ചറിയുന്ന ധാരാളം പേരുണ്ടെന്നത് തന്നെ അത്ഭുതപ്പെടുത്തി. മലയാളമറിയില്ല, എന്നിട്ടും കേരളീയരുടെ സ്നേഹം മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയുന്നുണ്ട്. ഞാന്‍ പറയുന്നത് മനസ്സിലാക്കാന്‍ പറ്റാഞ്ഞിട്ട് പോലും ഇവിടത്തെ ആളുകള്‍ വളരെയധികം സഹായിക്കുന്നു. ദേശീയ ഗെയിംസിന്റെ ഭക്ഷണം, താമസം, ജിംനാസ്റ്റിക്കിനെത്തിച്ച ഉപകരണങ്ങള്‍ എല്ലാം വളരെ നിലവാരമുള്ളതാണ്.
വനിത ജിംനാസ്റ്റിക്കിലേക്ക് കേരളത്തില്‍ നിന്ന് നിരവധി താരങ്ങള്‍ ഉയര്‍ന്ന് വരണം. ദേശീയ ഗെയിംസ് വന്നതോടെ ജിംനാസ്റ്റിക്കിന്റെ ഒട്ടനവധി വിദേശ ഉപകരണങ്ങള്‍ എത്തിക്കഴിഞ്ഞു. മികച്ച കോച്ചിനെ കണ്ടെത്തി അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തിനനുസരിച്ച് പരിശീലിച്ചാല്‍ വരുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കേരളത്തിന് നിരവധി നേട്ടങ്ങള്‍ കൊയ്യാനാകും. വനിതകള്‍ ജിംനാസ്റ്റിക്സിലേക്ക് എത്തുന്നത് അപൂര്‍വ്വമായിരുന്ന സമയത്താണ് ഈ മേഘലയിലെത്തുന്നത്. ഇന്ന് ഞാന്‍ ത്രിപുരയുടെ സെലിബ്രിറ്റിയാണ്. പുറത്തേക്കിറങ്ങിയാലുടന് എന്നേ ചൂണ്ടിക്കാട്ടി അതാ ദീപാ കര്‍മാക്കര്‍ പോകുന്നു എന്ന് ആളുകള്‍ പറയാന്‍ തുടങ്ങി. ഈയൊരു താരപരിവേഷം കൂടുതല്‍ ഉത്തരവാദിത്വബോധം എനിക്ക് തരുന്നു. രാജ്യത്തിന് വേണ്ടി കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഇതെന്നെ പ്രേരിപ്പിക്കുന്നു. എന്റെ കോച്ചും ഗുരുവുമായ വിശ്വേസര് നന്ദിയും ജിംനാസ്റ്റിക് ഫെഡറേഷനും നല്ല പിന്തുണയാണ് നല്‍കുന്നതെന്ന് ദീപ പറഞ്ഞു.
ദേശീയ ഗെയിംസിന് ത്രിപുരയെ പ്രതിനിധീകരിച്ചെത്തിയ ദീപ ആര്‍ട്ടിസ്റ്റിക് വിഭാഗത്തില്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. മെയ് വഴക്കത്തോടെ മികച്ച പ്രകടനം കാഴ്ചവച്ച ദീപ കാണികളുടെ കയ്യടി വാങ്ങി. എല്ലാ അപ്പാരറ്റസിലും മികച്ച പ്രകടനം കാഴ്ച വച്ച ദീപ വ്യക്തിഗത മെഡലിനുള്ള യോഗ്യത ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. 2014-ല്‍ ഗ്ലാസ്കോവില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ദീപാ കര്‍മാക്കര്‍ ജിംനാസ്റ്റിക് വേദിയിലെ വനിതാതാരമായി. ജിംനാസ്റ്റിക്സില്‍ ഇന്ത്യക്ക് വേണ്ടി ആദ്യമായി മെഡല്‍ നേടുന്ന താരമാണ് ദീപ. റാഞ്ചിയില്‍ നടന്ന ദേശീയ ഗെയിംസില്‍ ഓവറോള്‍ ഇനത്തിന് പുറമെ വോള്‍ട്ട്, അണ് ഇവന്റ് ബാര്‍സ്, ഫ്ളോര്‍, ബാലന്‍സ് ബീം എന്നീവിഭാഗങ്ങളില്‍ മത്സരിച്ച് അഞ്ച് സ്വര്‍ണ്ണം നേടിയിരുന്നു താരം. 2014-ല്‍ ഇഞ്ചിയോണില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ നാലാമതെത്തിയിരുന്നു ദീപ. ദീപയെ കൂടാതെ മധ്യപ്രദേശിന് വേണ്ടി മത്സരിച്ച പ്രണതി നായിക്കും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. വ്യക്തിഗതമെഡല്‍ വേട്ടയില്‍ ദീപയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്നത് പ്രണതിയും കര്‍ണ്ണാടകയുടെ ശ്രേയ ദേശ്പാണ്ഡയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: