മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും നെയ്മറും ആരാധക പ്രതീക്ഷകാത്തു. ഡബിള്‍ സ്ട്രൈക്ക് തീര്‍ത്ത ഇരുവരും ചേര്‍ന്ന് എല്‍ഷെയ്ക്കെതിരെ ബാഴ്സലോണയെ ആറുഗോള്‍ വിജയത്തിലെത്തിച്ചു. ജെറാഡ് പിക്വെയും പെഡ്രോയും ബാഴ്സയുടെ ഇതര സ്കോറര്‍മാര്‍.
കളം എല്ഷേയുടേതായിരുന്നെങ്കിലും അതില്‍ നിറഞ്ഞത് ബാഴ്സ ട്രിക്കുകള്‍. തുടക്കം മുതല്‍ ഗോള്‍ ദാഹത്തോടെ മുന്നേറിയ മെസിയും കൂട്ടരും ചില അവസരങ്ങള്‍ തുലച്ചു. എങ്കിലും 35-ാം മിനിറ്റില്‍ പിക്വെ ബാഴ്സലോണയ്ക്ക് ആധിപത്യം സമ്മാനിച്ചു (1-0). രണ്ടാം പകുതിയില്‍ ലൂയിസ് എന്റിക്വെയുടെ കുട്ടികള്‍ വിശ്വരൂപം കാട്ടി. 55, 88 മിനിറ്റുകളിലായി മെസിയും 69, 71 മിനിറ്റുകളിലായി നെയ്മറും ഡബിള്‍ തികച്ചു, എല്‍ഷെയുടെ കഥയും കഴിഞ്ഞു. ഇഞ്ചുറി ടൈമില്‍ പെഡ്രോ നൗകാംപിന്റെ അധികാരികളുടെ സ്കോര്‍ ഷീറ്റിന് പൂര്‍ണതയേകി.
മറ്റൊരു മത്സരത്തില്‍ ലീഡര്‍മാരായ റയല്‍ മാഡ്രിഡ് കൊര്‍ഡോബയെ 2-1ന് പൊട്ടിച്ചു. ഒരു ഗോളിന് പിന്നിട്ടു നിന്നശേഷമായിരുന്നു റയലിന്റെ ജയം. നബില്‍ ഗിലാസ് (3-ാം മിനിറ്റ്) കൊര്ഡോബയുടെ ഗോളടിക്കാരന്‍. കരീം ബെന്‍സേമയും (27), ഗാരെത് ബെയ്ലും (89) റയലിന്റെ വിജയശില്പികള്. പെനാല്‍റ്റിയാണ് ബെയ്ല് ഗോള്‍ വര കടത്തിയത്.
എതിര് പ്രതിരോധഭടനെ ഇടിക്കുകയും തൊഴിക്കുകയും ചെയ്ത തുറുപ്പുചീട്ട് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായത് റയലിന് നാണക്കേടായി. 19 മത്സരങ്ങള്‍ കളിച്ച റയല്‍ 48 പോയിന്റോടെ ഒന്നാമതു തുടര്‍ന്നു. ബാഴ്സ (20 മത്സരങ്ങളില്‍ നിന്ന് 47) രണ്ടാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: