സൂറിച്ച്: പോര്‍ച്ചുഗല്‍-റയല്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ വീണ്ടും കാല്‍പ്പന്തുകളിയുടെ നെറുകയില്‍ അവരോധിതനായി.
2014ലെ ഏറ്റവും മികച്ച കളിക്കാരനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം തുടര്‍ച്ചയായ രണ്ടാം തവണയും നേടിയാണ് ക്രിസ്റ്റിയാനോ കാല്‍പ്പന്തുകളിയുടെ നെറുകയിലെത്തിയത്. അര്‍ജന്റീനിയന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി, ജര്‍മന്‍ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍ എന്നിവരെ പിന്തള്ളിയാണ് റൊണാള്‍ഡോ പുരസ്‌കാരം സ്വന്തമാക്കിയത്.
ക്രിസ്റ്റിയാനോയ്‌ക്ക് 37.66 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ മെസ്സിക്ക് 15.76 ശതമാനവും ജര്‍മ്മന്‍ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയറിന് 15.72 ശതമാനവും വോട്ടാണ് ലഭിച്ചത്. ഇത് മൂന്നാം തവണയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ലോകഫുട്‌ബോളര്‍ പുരസ്‌കാരം സ്വന്തമാക്കുന്നത്. 2008ലായിരുന്നു ആദ്യമായി റൊണാള്‍ഡോ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. 2009 മുതല്‍ 2012 വരെ മെസ്സിയുടെ പിന്നില്‍ രണ്ടാം സ്ഥാനക്കാരനും ക്രിസ്റ്റിയാനോയായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ മിന്നുന്ന ഫോമാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്ക് ഗുണകരമായത്. വര്‍ഷത്തിന്റെ തുടക്കവും അവസാനവും റയലിനും പോര്‍ച്ചുഗലിനുമായി ഗോളടിമികവ് നിലനിര്‍ത്താന്‍ താരത്തിനായി.
2014-ല്‍ 61 തവണയാണ് റൊണാള്‍ഡോയുടെ ബൂട്ടില്‍നിന്നും എതിര്‍വല കുലുങ്ങിയത്. കൂടാതെ 21 ഗോളുകള്‍ക്ക് അവസരം ഒരുക്കുകയും ചെയ്തു. റയല്‍ മാഡ്രിഡിനായി കഴിഞ്ഞ വര്‍ഷം 51 മല്‍സരങ്ങളില്‍ 56 ഗോളുകള്‍ നേടിയ ക്രിസ്റ്റിയാനോ യുടെ കരുത്തില്‍ ചാമ്പ്യന്‍സ് ലീഗ്, സ്പാനിഷ് കപ്പ്, സൂപ്പര്‍ കപ്പ്, ക്ലബ് ലോകകപ്പ് എന്നീ കിരീടങ്ങളും റയല്‍ സ്വന്തം ഷെല്‍ഫിലെത്തിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ റയലിന് വേണ്ടി 17 ഗോളുകള്‍ നേടി മറ്റൊരു ചരിത്രവും ക്രിസ്റ്റിയാനോ സ്വന്തം പേരില്‍ കുറിച്ചിരുന്നു.
കൂടാതെ പോര്‍ച്ചുഗലിനായി 2014-ല്‍ ഒന്‍പത് മല്‍സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകളും നേടി. ഈ സീസണില്‍ ലാ ലീഗയില്‍ റയലിന് വേണ്ടി 16 മത്സരങ്ങളില്‍ നിന്ന് 26 ഗോളുകളും ചാമ്പ്യന്‍സ് ലീഗില്‍ ആറ് കളികളില്‍ നിന്ന് അഞ്ച് ഗോളുകളും ക്രിസ്റ്റിയാനോ സ്വന്തമാക്കി.
കഴിഞ്ഞ ഏഴുവര്‍ഷവും അന്തിമ പട്ടികയില്‍ ഇടംപിടിച്ച മെസ്സി 2014 ല്‍ അര്‍ജന്റീനയ്‌ക്കു വേണ്ടിയും ബാഴ്‌സലോണയ്‌ക്കു വേണ്ടിയും 66 കളികളിലായി 58 ഗോളടിച്ചു.
മെസ്സി നായകനായ അര്‍ജന്റീന ടീമിന് ലോകകപ്പ് ഫൈനലില്‍ ജര്‍മനിയോടു തോല്‍ക്കേണ്ടി വന്നു. ഏറ്റവും മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം ജര്‍മ്മനിയുടെയും വോള്‍വ്‌സ്ബര്‍ഗിന്റെയും അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡറായ നാദിന്‍ കെസ്ലര്‍ക്കാണ്. ജര്‍മ്മനിക്കായി 29 മത്സരത്തില്‍ 10 ഗോളുകളാണ് നാദിന്‍ അടിച്ചത്. മുന്‍ ജേതാക്കളായ ബ്രസീലിന്റെ മാര്‍ത്തയെയും അമേരിക്കയുടെ അബി വാംബാക്കിനെയും പിന്തള്ളിയാണ് കെസ്ലര്‍ പുരസ്‌കാരം സ്വന്തമാക്കിയത്.
മികച്ച പരിശീലകനുള്ള പുരസ്‌കാരം ജര്‍മ്മനിയെ ലോകകിരീടത്തിലേക്ക് നയിച്ച ജോക്വിം ലോ സ്വന്തമാക്കി. റയാല്‍ മാഡ്രിഡിന്റെ കാര്‍ലോ ആന്‍സലോട്ടി, അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഡീഗോ സിമിയോണി എന്നിവരെ മറികടന്നാണ് ലോ അവാര്‍ഡ് നേടിയത്. മികച്ച വനിതാ ടീം പരിശീലകന്‍ ജര്‍മന്‍ ടീമായ വോള്‍ഫ്‌സ് ബര്‍ഗിന്റെ കോച്ച് റാല്‍ഫ് കെലര്‍മാനാണ്.
മികച്ച ഗോളിനുള്ള ഫ്രാങ്ക് പുഷ്‌കാസ് പുരസ്‌കാരം കൊളംബിയന്‍ താരം ജെയിംസ് റോഡ്രിഗസ് നേടി. ലോകകപ്പില്‍ ഉറുഗ്വെയ്‌ക്കെതിരായ പ്രീക്വാര്‍ട്ടറില്‍ നേടിയ ഗോളാണ് റോഡ്രിഗസിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പീമൗണ്ട് യുണൈറ്റഡിന്റെ സ്റ്റെഫാനി റോച്ചസ്, നെതര്‍ലന്‍ഡ്‌സിന്റെ റോബിന്‍ വാന്‍പേഴ്‌സി എന്നിവരാണ് റോഡ്രിഗസിനൊപ്പം അന്തിമ നാമനിര്‍ദേശപട്ടികയില്‍ ഇടം പിടിച്ചിരുന്നത്.
ഫിഫയില്‍ അംഗത്വമുള്ള 209 രാജ്യങ്ങളിലെ ദേശീയ ടീം നായകന്‍മാര്‍, പരിശീലകര്‍, തെരഞ്ഞെടുക്കപ്പെട്ട പത്രപ്രവര്‍ത്തകര്‍ എന്നിവരാണ് വോട്ടെടുപ്പില്‍ പങ്കെടുത്ത് ജേതാക്കളെ തെരഞ്ഞെടുത്തത്.
ചടങ്ങില്‍ ഫിഫയുടെ 2014ലെ ലോക ഇലവനെയും തെരഞ്ഞെടുത്തു. മൂന്ന് ജര്‍മ്മന്‍കാരും രണ്ട് വീതം ബ്രസീല്‍, അര്‍ജന്റീന, സ്പാനിഷ് താരങ്ങളും പോര്‍ച്ചുഗലില്‍ നിന്നും നെതര്‍ലന്റ്‌സില്‍ നിന്നും ഓരോരുത്തരും ഉള്‍പ്പെടുന്നതാണ് ലോക ഇലവന്‍.
ജര്‍മ്മനിയുടെ മാനുവല്‍ ന്യുയറാണ് ഗോള്‍കീപ്പര്‍. ജര്‍മ്മനിയുടെ ഫിലിപ്പ് ലാം, ബ്രസീലിന്റെ തിയാഗോ, ഡേവിഡ് ലൂയിസ്, സ്പാനിഷ് താരം സെര്‍ജിയോ റാമോസ് എന്നിവര്‍ പ്രതിരോധത്തിലും ആന്ദ്രേ ഇനിയേസ്റ്റ, ടോണി ക്രൂസ്, എയ്ഞ്ചല്‍ ഡി മരിയ എന്നിവര്‍ മധ്യനിരക്കാരായും ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ആര്യന്‍ റോബന്‍ എന്നിവര്‍ മുന്നേറ്റ നിരക്കാരായും തെരഞ്ഞെടുക്കപ്പെട്ടു.
















