സിഖ്‌വിരുദ്ധ കലാപത്തിലെ ഇരകള്‍ക്കുള്ള നഷ്ടപരിഹാരം ന്യൂദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വിതരണം ചെയ്യുന്നു
ന്യൂദല്‍ഹി: സിഖ് വിരുദ്ധ കലാപത്തിലെ ഇരകള്‍ക്ക് എന്‍ഡിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം നല്‍കിത്തുടങ്ങി. 1984ല്‍ കൊലചെയ്യപ്പെട്ടവരുടെ 17 കടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപവീതം ദല്‍ഹിയില്‍ നടന്ന പരിപാടിയില്‍ കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് കൈമാറി. കലാപമായിരുന്നില്ല വംശഹത്യയാണ് മൂന്നുപതിറ്റാണ്ടു മുമ്പ് രാജ്യതലസ്ഥാനത്ത് നടന്നതെന്ന് രാജ്‌നാഥ്‌സിങ് പറഞ്ഞു.
ഒക്‌ടോബര്‍ അവസാനത്തോടെയാണ് സിഖ് വിരുദ്ധ കലാപത്തിനിരയായവരുടെ നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ചു നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്. കലാപത്തില്‍ കൊല്ലപ്പെട്ട 3325 പേരുടെ ബന്ധുക്കള്‍ക്കായി നഷ്ടപരിഹാരം നല്‍കുന്നതിന് 166 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കോടികള്‍ നല്‍കിയാലും നിങ്ങളുടെ നഷ്ടങ്ങള്‍ക്ക് പകരമാകില്ല, രാജ്‌നാഥ്‌സിങ് തുക കൈമാറിക്കൊണ്ടു പറഞ്ഞു. സിഖ് സമൂഹത്തിന്റെ പരാതി കേള്‍ക്കുന്നതിനായി ജസ്റ്റിസ് ജി.പി മാത്തൂരിന്റെ അദ്ധ്യക്ഷതയില്‍ സമിതിയെ രൂപീകരിച്ചിട്ടുണ്ടെന്നും രാജ്‌നാഥ്‌സിങ് കൂട്ടിച്ചേര്‍ത്തു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സതീഷ് ഉപാദ്ധ്യായയും സന്നിഹിതനായിരുന്നു.
നിരവധി സിഖ് സംഘടനകളില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്കു ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് വീണ്ടും നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. സിഖുവിരുദ്ധ കലാപത്തില്‍ കൊല്ലപ്പെട്ട 3325 പേരില്‍ 2733പേര്‍ ദല്‍ഹിയിലും മറ്റുള്ളവര്‍ ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലുമാണ്. വരും ദിവസങ്ങളിലായി നഷ്ടപരിഹാരത്തുക കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണമായും കൈമാറും.
കലാപത്തിനിരയായവര്‍ക്കായി 2006ല്‍ യുപിഎ സര്‍ക്കാര്‍ 717 കോടി രൂപയുടെ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചിരുന്നു. മരിച്ചവര്‍ക്കായി 3.5ലക്ഷം രൂപ വീതവും വീടുകളും വ്യാപാരസ്ഥാപനങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായവും കേന്ദ്രസര്‍ക്കാര്‍ നല്‍കി. ഏകദേശം 517 കോടി രൂപയോളം ഇതിനകം ഈയിനത്തില്‍ വിതരണം ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന 200 കോടി രൂപ അവകാശ തര്‍ക്കത്തെ തുടര്‍ന്ന് വിതരണം ചെയ്യാന്‍ സാധിച്ചിട്ടില്ല.
















