കോട്ടയം: ജലകൊടുമുടിയായ പശ്ചിമഘട്ടം സംരക്ഷിക്കണമെന്ന് പറഞ്ഞതുകൊണ്ട് താന്‍ മരിച്ചാല്‍ നാട്ടില്‍ എന്തൊക്കെ നടക്കുമെന്ന് നേരില്‍ കാണുവാന്‍ കഴിഞ്ഞുവെന്ന് മുന്‍ എം.പി പി.ടി തോമസ്. കോട്ടയത്ത് കുട്ടനാട് സംയുക്ത സമിതി സംഘടിപ്പിച്ച പരിസ്ഥിതി കൂട്ടായ്‌മ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാധവഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ പശ്ചിമഘട്ടത്തിലെ കര്‍ഷകര്‍ക്ക് സഹായപദ്ധതികള്‍ക്കായി ഓരോ വര്‍ഷവും ആയിരം കോടി രൂപ ലഭിക്കുമായിരുന്നു. ഗാന്ധിജിയുടെയും ഇന്ദിരാഗാന്ധിയുടെയും നിലപാടുകള്‍ക്ക് കടകവിരുദ്ധമായ നിലപാടാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് എടുത്തത്. മൂലധനത്തിന്റെ ഒന്നാം അധ്യായത്തില്‍ പരിസ്ഥിതിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ക്കെതിരായ നിലപാടുകളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ചതെന്നും, ക്രിസ്ത്യാനികള്‍ ഏറ്റുപറഞ്ഞ് കുമ്പസരിക്കേണ്ട നാലാമത്തെ പാപമാണ് പരിസ്ഥിതിദ്രോഹ പ്രവര്‍ത്തനം എന്നാണ് കരുതുന്നത്. എന്നിട്ടും രണ്ട് മുന്നണികളും ചില പുരോഹിതന്മാരും കൈക്കൊണ്ട നിലപാടുകള്‍ അംഗീകരിക്കാന്‍ തന്റെ മനസാക്ഷി അനുവദിച്ചില്ല. ഉത്തരാഖണ്ഡിലും കാശ്മീരിലും ഉണ്ടായത് കേരളത്തില്‍ ആവര്‍ത്തിക്കരുതെന്നാണ് തന്റെ നിലപാടെന്നും പി.ടി തോമസ് പറഞ്ഞു.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കര്‍ഷകവിരുദ്ധമാണെന്ന് പറയുന്നവര്‍ ഏതു ഭാഗമാണ് കര്‍ഷകര്‍ക്കെതിരായിട്ടുള്ളതെന്ന് വ്യക്തമാക്കണം. തെറ്റിദ്ധാരണ പരത്തുന്നത് രാഷ്‌ട്രീയപ്രവര്‍ത്തകര്‍ക്കും പുരോഹിതര്‍ക്കും യോജിച്ചതല്ലെന്നും ഗാഡ്ഗില്‍കമ്മറ്റിയംഗം വി.എസ് വിജയന്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. കെ.ഗുപ്തന്റെ അധ്യക്ഷതയില്‍ നടന്ന കൂട്ടായ്‌മയില്‍ ലേഖ കാവാലം, കെ.എം പൂവ്, ലൂക്കോസ്, കെ. നിലമ്പൂര്‍, ശിവപ്രസാദ് ഇരവിമംഗലം എന്നിവര്‍ പ്രസംഗിച്ചു.
















