ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് സുപ്രീംകോടതി നിര്‍ദ്ദേശം. ഷെരീഫിനും കാബിനറ്റ് മന്ത്രിമാര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാനും കോടതി നിര്‍ദ്ദേശിച്ചു. പാക്കിസ്ഥാനിലെ ഇസ്ലാമിക മത പുരോഹിതനായ താഹിര്‍-ഉള്‍-ക്വാദ്രിയുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്. ആഗസ്റ്റ് 31-ന് സര്‍ക്കാരിനെതിരെ നടന്ന പ്രതിഷേധത്തിനിടെ മൂന്ന് പേരെ പ്രധാനമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് വധിച്ചെന്നാണ് ഹര്‍ജി. പ്രതിഷേധത്തിനിടെ മൂന്ന് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ പോലീസ് ഇതുവരെ കേസെടുത്തിരുന്നില്ല.
നവാസ് ഷെരീഫിനു പുറമെ ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലിഖാന്‍, പ്രതിരോധമന്ത്രി ക്വാജ ആസിഫ്, റെയില്‍വേ മന്ത്രി ക്വാജ സാദ്‌റഫീഖ് എന്നിവരാണ് ഹര്‍ജിയിലെ മറ്റ് പേരുകള്‍. പ്രധാനമന്ത്രിയെ പാര്‍ലമെന്റില്‍ നിന്നും അയോഗ്യനാക്കണമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് ഇമ്രാന്‍ ഖാന്‍ നല്‍കിയ ഹര്‍ജിയും കോടതി പരിഗണിച്ചു.
സര്‍ക്കാരിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ സൈന്യത്തിന്റെ ഇടപെടലുകള്‍ സംബന്ധിച്ച് പാര്‍ലമെന്റിനെ പ്രധാനമന്ത്രി തെറ്റിദ്ധരിപ്പിച്ചു എന്നാണ് ഇമ്രാന്‍ഖാന്റെ പരാതി. തെറ്റായ പ്രസ്താവന നടത്തുന്നവരെ അയോഗ്യനാക്കാമെന്നാണ് പാക്കിസ്ഥാന്‍ ഭരണഘടനയിലെ 62-ാം വകുപ്പില്‍ പറയുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ സൈന്യം ഇടപെടണമെന്ന് താന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നായിരുന്നു ഷെരീഫ് പാര്‍ലമെന്റിനെ അറിയിച്ചത്. എന്നാല്‍ പ്രക്ഷോഭം ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ സൈനിക മേധാവി ഇടപെട്ടുവെന്ന് സൈനിക വക്താവ് സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ടു തന്നെ രാജ്യത്തെ 180 മില്യണ്‍ ജനതയെ പ്രധാനമന്ത്രി തെറ്റിദ്ധരിപ്പിച്ചൂവെന്നും ഹര്‍ജിയില്‍ ഇമ്രാന്‍ ഖാന്‍ ചൂണ്ടിക്കാട്ടി. മുന്‍ പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനിയെ സുപ്രീം കോടതി അയോഗ്യനാക്കിയതാണ്.
















