പ്രധാനമന്ത്രിയായി നൂറുദിവസം തികച്ച നരേന്ദ്രമോദി ഓരോ നിമിഷവും രാജ്യത്തിനൊപ്പം, ജനങ്ങള്‍ക്കൊപ്പം ജീവിക്കുകയാണ്. ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം ഭാരതം കണ്ട സജീവവും പ്രഗല്‍ഭനുമായ നേതാവായി നരേന്ദ്രമോദിയെ പ്രമുഖ മാധ്യമങ്ങള്‍ വിശേഷിപ്പിക്കാന്‍ കാരണവും അതുതന്നെയാണ്. കീഴ്‌വഴക്കങ്ങളുടെ ചങ്ങലക്കെട്ടില്‍ തളച്ചിടപ്പെട്ട സംവിധാനങ്ങളെ മോചിപ്പിക്കാന്‍ ധീരമായ നിലപാടെടുത്ത നരേന്ദ്രമോദി താന്‍ പ്രധാനമന്ത്രിയല്ല, പ്രധാനസേവകനാണ് എന്നാണ് പറഞ്ഞത്. യഥാര്‍ത്ഥ ജനസേവകനു മാത്രമേ രാജ്യത്തെ ജനങ്ങളുടെ വികാരവിചാരങ്ങള്‍ക്കനുസരിച്ച് നാടിനെ മുന്നോട്ടു നയിക്കാനാവൂ.
കഴിഞ്ഞ ദിവസം ന്യൂദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ തന്റെ നിലപാടുകളെ വസ്തുനിഷ്ഠമായി അവതരിപ്പിച്ച നരേന്ദ്രമോദി സാമൂഹ്യ സമരസതയിലേക്കുള്ള രാജ്യത്തിന്റെ യാത്ര തുടങ്ങിക്കഴിഞ്ഞതായി വ്യക്തമാക്കുകയുണ്ടായി. മഹാത്മാവായ അയ്യങ്കാളിയുടെ 152-ാമത് ജയന്തിയാഘോഷങ്ങളോടനുബന്ധിച്ച് ന്യൂദല്‍ഹിയില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു അത്. കേരള പുലയര്‍ മഹാസഭയും ബിജെപി ദേശീയ പട്ടികജാതിമോര്‍ച്ചയും ചേര്‍ന്നാണ് അവിടെ ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ആദ്യമായാണ് ഒരു പ്രധാനമന്ത്രി അയ്യങ്കാളി ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്ന പ്രത്യേകതയും ഉണ്ടായിരുന്നു.
അയ്യങ്കാളി സ്വപ്‌നം കണ്ട സാമൂഹിക സമരസത പടര്‍ന്ന് പന്തലിക്കണമെങ്കില്‍ സമൂഹത്തില്‍ ഇന്ന് നിലനില്‍ക്കുന്ന എല്ലാതരത്തിലുള്ള ഉച്ചനീചത്വങ്ങളും തുടച്ചുമാറ്റപ്പെടണം. അതിന് ദിശാബോധം നല്‍കുന്ന നേതൃത്വം അനിവാര്യമാണ്. ഇതിന്റെ സത്ത മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന ഒരു പ്രധാനമന്ത്രിയാണ് ഇന്ന് കേന്ദ്രത്തില്‍ അധികാരത്തിലുള്ളത്. അദ്ദേഹത്തിന്റെ ഓരോ നീക്കവും നിലപാടും ഈയൊരു സമരസതയുടെ കൈത്തിരിയുമായാണ്. ഭരണഘടന എല്ലാവര്‍ക്കും ഉറപ്പുനല്‍കുന്ന സമത്വം പ്രാവര്‍ത്തികമാവണമെങ്കില്‍ അതിന്റെ സത്തയെന്തെന്ന് മനസ്സിലാവണം. അതിന് അയ്യങ്കാളിയെപ്പോലുള്ള മാര്‍ഗദീപങ്ങളുടെ വെളിച്ചം സഹായകമാകും.
അതേസമയം, സമത്വംകൊണ്ടുമാത്രം സമരസത ഉണ്ടാവില്ല. അതിനാണ് സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്നത്. സമൂഹത്തിലെ തിന്മകളെ ചെറുക്കാന്‍ അത്തരം മഹാത്മാക്കള്‍ കണ്ടെത്തിയ മാര്‍ഗവും അതില്‍ പങ്കാളികളായവരുടെ സമര്‍പ്പണവും അറിയേണ്ടതുണ്ട്. ഓരോ കാലത്തും തിന്മകളെ പൊരുതി തോല്‍പ്പിക്കാനും അനാചാരങ്ങളെ പിഴുതെറിയാനും വികസനത്തിന് നമ്മെ പ്രചോദിപ്പിക്കാനും നമുക്കിടയില്‍ നിന്നുതന്നെ മഹാത്മാക്കള്‍ ഉയര്‍ന്നുവരുമെന്ന് അയ്യങ്കാളിയുടെ മഹത്തായ മാതൃക ചൂണ്ടിക്കാട്ടി നരേന്ദ്രമോദി വ്യക്തമാക്കുകയുണ്ടായി. അത്തരക്കാര്‍ക്ക് സമൂഹത്തില്‍ നിന്ന് കയ്‌പേറിയ ഒട്ടുവളരെ അനുഭവങ്ങള്‍ നേരിടേണ്ടിവരും. എന്നാലും ഇച്ഛാശക്തിയോടെ അവര്‍ മുന്നോട്ടുപോകും. അതുകൊണ്ടുതന്നെയാണ് അത്തരം മഹത്തുക്കള്‍ എക്കാലത്തും നമ്മുടെ പ്രചോദനകേന്ദ്രങ്ങളായി നിലനില്‍ക്കുന്നത്. ഇതുതന്നെയാണ് നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തെ ആയിരക്കണക്കിന് വര്‍ഷങ്ങളായി സംരക്ഷിച്ചു നിര്‍ത്തുന്നതെന്നും മോദി ചൂണ്ടിക്കാട്ടുന്നു.
മഹാത്മാഗാന്ധിയുടെ പ്രവര്‍ത്തനപദ്ധതികള്‍ സമൂഹത്തില്‍ ചെലുത്തിയ അതേ സ്വാധീനം തന്നെയാണ് അയ്യങ്കാളിയുടെ പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടായതും. 1913ല്‍ സംഘടിപ്പിച്ച കായല്‍ സമ്മേളനം ഭാരതത്തിലെ സാമൂഹിക പരിഷ്‌കരണത്തില്‍ ഒരു വഴിത്തിരിവായതും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. ഇത്തരം മഹാത്മാക്കളുടെ ജീവിതവും അവരുടെ പ്രവര്‍ത്തനവും യുവതലമുറ സ്വായത്തമാക്കുന്നതോടെ സമരസത പൂത്തുതളിര്‍ക്കും. പ്രഭാവശാലിയായ ഒരു രാഷ്‌ട്രത്തിന് കൈത്താങ്ങായി നില്‍ക്കേണ്ട ഒരു തലമുറയെ പ്രചോദിപ്പിക്കാനുതകുന്ന ഇത്തരം ഒട്ടേറെ സംഭവങ്ങളുണ്ടെന്ന് പറഞ്ഞ നരേന്ദ്രമോദി അതൊക്കെ ഗവേഷണത്തിനുള്ള വിഷയമായി മാത്രം കാണാതെ സാധാരണക്കാരുടെ ജീവിതരീതികളിലേക്ക് സന്നിവേശിക്കപ്പെടണം എന്ന ആഗ്രഹവും പ്രകടിപ്പിച്ചു.
സാമൂഹിക വിവേചനത്തിനെതിരെയും അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കായും പോരാടുമ്പോള്‍ തന്നെ പരസ്പരമുള്ള സ്പര്‍ദ്ധ സമൂഹത്തില്‍ കടന്നുകയറാതിരിക്കാന്‍ അയ്യങ്കാളി ശ്രദ്ധിച്ചത് എടുത്തുപറഞ്ഞ നരേന്ദ്രമോദി എന്തുകൊണ്ടും മഹാത്മാവായി അയ്യങ്കാളിയുടെ ദര്‍ശനങ്ങള്‍ നിലനില്‍ക്കുമെന്ന് പറഞ്ഞു. അവകാശങ്ങള്‍ക്കുവേണ്ടി പോരാടുമ്പോള്‍ സ്പര്‍ദ്ധയ്‌ക്കു വഴിമരുന്നിടുന്ന ആധുനിക കാലഘട്ടത്തിലെ നേതാക്കളെ ഇതുവഴി പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു പ്രധാനമന്ത്രി. ചെങ്കോട്ടയിലെ പ്രസംഗത്തിലൂടെ പുതിയ കീഴ്‌വഴക്കവും ജനങ്ങളുമായുള്ള അടുപ്പത്തിന് പുതിയ മാനവും നല്‍കിയ നരേന്ദ്രമോദി രാജ്യത്തിന്റെ ഭാവിഭാഗധേയം നിശ്ചയിക്കേണ്ട വിദ്യാര്‍ത്ഥികളുമായി സംവദിച്ചതും മറ്റും ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതാണ്. അയ്യങ്കാളിയും ഗാന്ധിജിയും കണ്ടെത്തിയ പാതയിലൂടെയുള്ള യാത്രയാണ് ഭാരതത്തിന്റെ പരമവൈഭവത്തിലേക്കുള്ള മാര്‍ഗമെന്ന് തന്റെ പ്രവൃത്തിയിലൂടെയും പ്രസംഗത്തിലൂടെയും നരേന്ദ്രമോദി തെളിയിക്കുന്നു. സജീവവും സക്രിയവുമായ ഊര്‍ജം തന്നെയാണ് അദ്ദേഹം പ്രദാനം ചെയ്യുന്നത്.
















