വിശ്വാമിത്രന്‍ രാമലക്ഷ്മണന്മാരോടും മറ്റു ശിഷ്യന്മാരോടുമായി തന്റെ പൂര്‍വികരെപ്പറ്റിയുള്ള കഥ പറയാന്‍ ആരംഭിച്ചു.
മഹോദയപുരത്തെ രാജാവായിരുന്നു കുശനാഭന്‍. മഹാധാര്‍മികന്‍. ഋഷി തുല്യന്‍. പട്ടമഹിഷിയായ ഘൃതാചിയില്‍ അദ്ദേഹത്തിനുണ്ടായത് നൂറു പെണ്‍മക്കളാണ്. അതി സുന്ദരികള്‍.
ഒരിക്കല്‍ അവര്‍ കൊട്ടാരത്തിലെ ഉദ്യാനത്തില്‍ ഉല്ലസിക്കുകയായിരുന്നു. പാട്ടും നൃത്തവുമായി മേഘമാലകള്‍ക്കിടയില്‍ നക്ഷത്രങ്ങളെപ്പോലെ അവര്‍ ശോഭിച്ചു.
വായുദേവന് അവരെ കണ്ടപ്പോള്‍ കാമപാരവശ്യമാണ് തോന്നിയത്. അദ്ദേഹം അവരോട് കാര്യം തുറന്നു പറഞ്ഞു:
”നിങ്ങളെല്ലാവരേയും ഞാന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ നിങ്ങള്‍ക്ക് നിത്യയൗവനം തരുന്നതാണ്. മനുഷ്യരില്‍ യൗവനം നിലനില്‍ക്കില്ലെന്ന് അറിയാമല്ലോ. എന്റെ ഭാര്യമാരായി വരൂ; ദേവാംഗനമാരാകൂ.”
വായുദേവന്റെ വാക്കുകളെ സുന്ദരിമാര്‍ ചിരിച്ചു തള്ളി. തെല്ലു പരിഹാസത്തോടെ അവര്‍ പറഞ്ഞു:
”സകലജീവജാലങ്ങളുടെയും ഉള്ളില്‍ സഞ്ചരിക്കുന്ന അങ്ങ് ഞങ്ങളെ എന്തിന് പ്രലോഭിപ്പിക്കുന്നു? തപസ്വിയായ കുശനാഭന്റെ മക്കളാണ് ഞങ്ങള്‍. പിതാവിനെ ഈശ്വരനു തുല്യം കാണുന്നവര്‍. അദ്ദേഹം കണ്ടെത്തുന്ന ആള്‍ മാത്രമേ ഞങ്ങളുടെ ഭര്‍ത്താവാകൂ. താന്തോന്നികളായി വല്ലവരേയും ഞങ്ങള്‍ സ്വീകരിക്കുകയില്ല.”
ങ്ഹാ! അത്ര ധിക്കാരമോ? വായുഭഗവാന്‍ അവരുടെ ഉള്ളില്‍ പ്രവേശിച്ചു, വല്ലാതെയൊന്നു കോപിച്ചു, ഉടന്‍ ഉള്‍വലിഞ്ഞു! അപ്പോള്‍ സുന്ദരിമാരെല്ലാം കൂനികളായി!
കൈകാലുകള്‍ പെട്ടെന്ന് കോച്ചിപ്പിടിച്ചും, മുഖം വക്രിച്ചും, കണ്ണുതള്ളിയും മുടന്തിയും അവര്‍ കൊട്ടാരത്തിലെത്തി അച്ഛന്റെ കാല്‍ക്കല്‍ വീണു കരഞ്ഞു. അതു കാണ്‍കെ കുശനാഭനും സങ്കടം വന്നു.
”എന്തുപറ്റി മക്കളേ? ആരാണ് ധര്‍മത്തെ ഇങ്ങനെ അപമാനിച്ചത്? ആരാണ് നിങ്ങളെ ഇത്ര വിരൂപികളാക്കിയത്?”
പുത്രിമാര്‍ വിവരങ്ങളെല്ലാം പിതാവിനെ ധരിപ്പിച്ചു. പക്ഷേ, സാത്വികനായ അദ്ദേഹം ശാന്തത കൈവിടാതെ പറഞ്ഞു:
”മക്കളേ! നിങ്ങളെച്ചൊല്ലി എനിക്ക് അഭിമാനമാണ് തോന്നുന്നത്. ഇത്ര വലിയ ദുരന്തം ഏറ്റുവാങ്ങേണ്ടി വന്നിട്ടും നിങ്ങള്‍ ക്ഷമ കൈവിട്ടില്ല എന്നതു കുലമഹിമയെയാണ് കാണിക്കുന്നത്! സ്ത്രീകള്‍ക്ക് വിശേഷിച്ചും ശ്രേഷ്ഠമായ അലങ്കാരമാണ് ക്ഷമ. ഈ ലോകം നിലനില്‍ക്കുന്നതു തന്നെ ക്ഷമയിലാണ്. പരമമായ സത്യവും ധര്‍മവും യജ്ഞവുമെല്ലാം ക്ഷമയത്രെ.
”ക്ഷമാ ദാനം ക്ഷമാ യജ്ഞ:
ക്ഷമാ സത്യം ഹി പുത്രികാ:
ക്ഷമാ യശഃ ക്ഷമാ ധര്‍മ്മഃ
ക്ഷമായാം ഹി സ്ഥിതം ജഗത്.” (സര്‍ഗ്ഗം 33-8) അതുമൂലം ഉണ്ടാകുന്ന ദുരിതം മാറാതിരിക്കില്ല. നിങ്ങള്‍ ആശ്വസിക്കൂ.”
കുശനാഭന്‍ പിന്നീട് മന്ത്രിമാരെ വരുത്തി കാര്യാലോചന നടത്തി. വൈകാതെ മക്കളുടെ വിവാഹം നടത്തണം. വരന്മാരെ എവിടെയാണ് കണ്ടുകിട്ടുക?
അക്കാലത്ത് ചൂളി എന്നുപേരായ ഒരു മഹാമുനി ബ്രഹ്മ തപസ്സ് ചെയ്തുകൊണ്ടിരുന്നു. അദ്ദേഹത്തെ സോമദ എന്നുപേരായ ഒരു ഗന്ധര്‍വ സ്ത്രീ സദാകാലവും ശുശ്രൂഷിച്ചു പോന്നു.
തപസ്സില്‍നിന്നും ഉണര്‍ന്ന മുനി ഒരു ദിവസം സോമദയോടു ചോദിച്ചു: ”നിന്റെ പരിചരണത്തില്‍ ഞാന്‍ സംപ്രീതനാണ്. നീ എന്തെങ്കിലും ആഗ്രഹിക്കുന്നുണ്ടോ?”
”ബ്രഹ്മശ്രീയാളുന്ന മഹര്‍ഷേ! ബ്രഹ്മതപസ്സാര്‍ജ്ജിക്കുന്നവനും ധാര്‍മികനുമായ ഒരു പുത്രനുണ്ടാകുവാന്‍ അങ്ങ് അനുഗ്രഹിക്കണം. അത്രയേ ആഗ്രഹമുള്ളൂ.”
”ശരി. നിനക്ക് ഞാന്‍ എന്റെ മാനസപുത്രനെ നല്‍കുന്നു.” ചൂളി മഹര്‍ഷി സോമദയോട് പറഞ്ഞു.
സോമദ വൈകാതെ ഒരു കുഞ്ഞിന് ജന്മം നല്‍കി. ബ്രഹ്മദത്തന്‍ എന്നു പ്രസിദ്ധനായ ആ മഹാത്മാവിനെയാണ് കുശനാഭരാജാവ് തന്റെ പെണ്‍മക്കള്‍ക്ക് വരനായി കണ്ടെത്തിയത്.
ഓരോരുത്തരെയായി ബ്രഹ്മദത്തന്‍ പാണിഗ്രഹണം ചെയ്യവേ ഒരത്ഭുതമുണ്ടായി. ആ മഹാത്മാവിന്റെ കരസ്പര്‍ശമേല്‍ക്കുമ്പോള്‍ തന്നെ ഓരോരുത്തരും വൈരൂപ്യമെല്ലാം ഒഴിഞ്ഞു സുന്ദരികളായി മാറി.
കുശനാദന്‍ സന്തോഷിച്ചു. വായുകോപത്താല്‍ വിരൂപികളാകേണ്ടിവന്ന തന്റെ മക്കള്‍ വീണ്ടും സുന്ദരികളായി, സുമംഗലികളായി മാറിയിരിക്കുന്നു. ബ്രഹ്മദത്തന്‍ എന്ന ജാമാതാവിന്റെ മഹിമ അപാരംതന്നെ.
മക്കളെല്ലാം കാപല്യപുരിയിലുള്ള ഭര്‍ത്തൃഗൃഹത്തിലേക്ക് പോയതോടെ കുശനാഭന് ഏകാന്തത അനുഭവപ്പെട്ടു. രാജ്യഭാരം ഏല്‍പ്പിക്കാന്‍ ഒരു ആണ്‍സന്തതി വേണമെന്നായി ആഗ്രഹം. അതിനുവേണ്ടി പുത്രകാമേഷ്ടി നടത്താന്‍ അദ്ദേഹം തീരുമാനിച്ചു.
വിധിയാംവണ്ണം യജ്ഞം നടക്കവേ പിതാവും ബ്രഹ്മപുത്രനുമായ കുശന്‍ പ്രത്യക്ഷനായി പറഞ്ഞു:
”മകനേ, കുശനാഭാ! നീ ആഗ്രഹിച്ചതുപോലെ നിനക്ക് ഒരു പുത്രന്‍ ജനിക്കും. അവന്‍ ഉത്തമനും കീര്‍ത്തിമാനമാകും.”
കുറച്ചുകാലം കഴിഞ്ഞപ്പോള്‍ കുശനാഭന് ഒരു മകന്‍ പിറന്നു. ഗാധി എന്നാണ് അദ്ദേഹം ആ കുഞ്ഞിന് പേര്‍ നല്‍കിയത്. രാമാ! മഹാത്മാവായ ആ ഗാധിയാണ് എന്റെ പിതാവ്.
സത്യവതി എന്ന ഒരു ജ്യേഷ്ഠത്തിയും എനിക്കുണ്ടായിരുന്നു. ഋചീകമഹര്‍ഷിയെ വിവാഹം ചെയ്ത ആ പതിവ്രതാരത്‌നം ഉടലോടെ സ്വര്‍ഗത്തിലേയ്‌ക്ക് പോവുകയായിരുന്നു! അപ്പോഴും തന്റെ ദേഹം ഒരു പുണ്യനദിയാക്കി ഹിമവാനില്‍നിന്ന് പ്രവഹിപ്പിക്കാന്‍ കരുണ കാട്ടിയവളാണ്. കൗശികി എന്നാണ് ആ നദിയുടെ പേര്.
സഹോദരിയോടുള്ള സ്‌നേഹം മൂലം ഹിമാലയസാനുവിലെ കൗശികീ നദിക്കരയിലാണ് എന്റെ ശരിയായ വാസം. വിശ്വശാന്തിക്കായുള്ള പ്രത്യേകയജ്ഞത്തിനുവേണ്ടി സിദ്ധാശ്രമത്തിലേക്ക് വന്നുവെന്നേയുള്ളൂ.
രാമാ! എന്റെ യജ്ഞം അങ്ങയുടെ കരവീര്യത്താല്‍ മംഗളകരമായി അവസാനിപ്പിക്കാന്‍ സാധിച്ചുവല്ലോ. സന്തോഷമുണ്ട്. നേരം വളരെ രാത്രിയായി. ഇനി ഉറങ്ങിക്കോളൂ.”
”ഹേ, മഹര്‍ഷിസത്തമാ! ബ്രഹ്മാവില്‍നിന്ന് തുടങ്ങിയ അങ്ങയുടെ വംശചരിത്രം ഇത്രയും അറിയാന്‍ കഴിഞ്ഞ ഞങ്ങള്‍ ഏതോ പുണ്യം ചെയ്തവരാണന്ന് തീര്‍ച്ച. അങ്ങയ്‌ക്ക് ഞങ്ങളുടെ പ്രണാമം.”
കഥ ശ്രവിച്ചിരുന്ന എല്ലാവര്‍ക്കും വേണ്ടി രാമന്‍ പറഞ്ഞു. പിന്നെ എല്ലാവരും ഉറങ്ങാന്‍ കിടന്നു.
…തുടരും
ഫോണ്‍: 9388414034
പി.ഐ.ശങ്കരനാരായണന്‍
















