അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ജൂണ്‍ 15 ഓടെ നിര്‍ത്തുമെന്നും ആവശ്യത്തിന് മഴ ലഭിച്ചാല്‍ സൈക്ലിക്കല്‍ ലോഡ്ഷെഡിംഗ് മാത്രമേ വേണ്ടിവരികയുള്ളൂ എന്നുമാണ് വൈദ്യുതിബോര്‍ഡിന്റെ ഇരുട്ടടിയേറ്റ് വലയുന്ന മലയാളികളോട് വകുപ്പുമന്ത്രി ആര്യാടന് മുഹമ്മദിന്റെ പ്രഖ്യാപനം. മീനച്ചൂടില്‍ ഇടയ്ക്ക് ലഭിക്കാറുള്ള വേനല്‍മഴ പോലും ഒളിച്ചുകളി നടത്തുമ്പോള്‍ ജനങ്ങള്‍ നരകിക്കുന്നു എന്നുമാത്രമല്ല, വിദ്യാലയങ്ങളില്‍ പോകുന്ന കുട്ടികളെ ഇത് വലയ്ക്കുകയും ചെയ്യുന്നു.
ഇപ്പോള്‍ വൈദ്യുതി എപ്പോള്‍ ലഭിക്കുമെന്നോ ലഭിയ്ക്കാതിരിക്കുമെന്നോ ജനങ്ങള്‍ക്കറിയില്ല. ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ സാധാരണ രീതിയാണിത്. ലോഡ്ഷെഡ്ഡിംഗ് സമയങ്ങള്‍ മാധ്യമങ്ങളില്‍ക്കൂടി പ്രഖ്യാപിക്കുകയും അത് പ്രതീക്ഷിക്കുന്ന സമയത്ത് മാത്രം പ്രാവര്‍ത്തികമാകുകയും ചെയ്യുമ്പോള്‍ ജനങ്ങള്‍ക്ക് അതനുസരിച്ച് ജീവിതം ക്രമീകരിക്കാന്‍ സാധിക്കും. പക്ഷേ കഴിഞ്ഞ ദിവസം രാവിലെ ആറു മുതല്‍ ആറിലധികം തവണയാണ് വൈദ്യുതി തടസ്സപ്പെട്ടത്. വൈദ്യുതി ബോര്‍ഡ് ആകട്ടെ ഇതിന് വിശദീകരണം നല്കാന് തയ്യാറുമല്ല. ഈ നിരുത്തരവാദിത്തം കെഎസ്ഇബിയുടെ മുഖമുദ്രതന്നെയാണ്. കേരളത്തിന് 2300 മെഗാ വാട്ട് എല്ലാ ദിവസവും 2400 മെഗാ വാട്ട് പീക്ക് ടൈമിലും കെഎസ്ഇബി തരാറുണ്ട്. കേരളത്തിനാകട്ടെ 1134 മെഗാവാട്ട് വൈദ്യുതിക്ക് അര്‍ഹതയും ഉണ്ട്. ഇത് ലഭിക്കേണ്ടത് രാമഗുണ്ടത്തുനിന്നും സെന്‍ട്രല്‍ ഗ്രിഡില്നിന്നുമാണ്. സെന്‍ട്രല്‍ ഗ്രിഡ് തരേണ്ട 970 മെഗാ വാട്ടിന് പകരം 300 മെഗാ വാട്ട് കുറച്ചാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കോഴിക്കോട്ടെ തെര്‍മല്‍ പവര്‍ സ്റ്റേഷനും ബ്രഹ്മപുരത്തെ പ്ലാന്റും നല്കുന്ന വൈദ്യുതി വിലകൂടിയതായിട്ടും ഇവ രണ്ടും കൂടി ഉപയോഗത്തില്‍ കൊണ്ടുവരേണ്ടിവന്നു. ബ്രഹ്മപുരത്തെ ഒരു യൂണിറ്റിന് 80 പൈസയാണ് നല്‍കേണ്ടത്.
എറണാകുളം ജില്ലയിലെ കളമശ്ശേരി സെക്ഷനില്‍നിന്ന് ലോഡ് ഷെഡ്ഡിംഗിനുള്ള നിര്‍ദ്ദേശം ലഭിച്ച ശേഷമാണ് സബ് സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ ലോഡ് നല്കുന്ന ലൈനുകള്‍ ഓഫ് ചെയ്ത് നിയന്ത്രണം നിലവില്‍ വന്നത്. പക്ഷേ ഇതെല്ലാം ബോര്‍ഡ് ജനങ്ങളെ അറിയിക്കാതെ എടുക്കുന്ന നടപടികളായതിനാല് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് വരുമ്പോള്‍ ജനം വലയുന്നു. രാമഗുണ്ടത്തുനിന്നും ലഭിക്കേണ്ട വൈദ്യുതിക്ക് തടസ്സം നേരിട്ടത് തെലങ്കാന സമരം മൂലമാണ്. പൊതുവൈദ്യുതി വിപണിയില്‍നിന്നും ലഭിക്കാവുന്ന വൈദ്യുതിക്ക് ജൂണ്‍ 16 വരെ നിയന്ത്രണമുണ്ട്. എങ്കിലും രാത്രിയില്‍ ലോഡ് ഷെഡ്ഡിംഗ് ജൂണ്‍ 15 വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. പ്രതീക്ഷിക്കാത്ത ഇരുട്ടടിയില്‍ ജനം പ്രക്ഷുബ്ധരാകുകയും പല ഇടങ്ങളിലും അവര്‍ സംഘടിച്ച് കെഎസ്ഇബി ഓഫീസുകളിലേക്ക് മാര്‍ച്ചും നടത്തി. നടപടിയെത്തിയതോടെ ഒരു സെക്ഷനിലുണ്ടായിരുന്ന ലൈന്മാന്മാരുടെ എണ്ണം പന്ത്രണ്ടായി നിജപ്പെടുത്തിയത് ആള്‍ക്ഷാമം സൃഷ്ടിച്ചിരിക്കുകയാണ്. രാത്രി ജോലിയ്ക്കും ഇപ്പോള്‍ രണ്ടുപേര്‍ മാത്രമാണ് ഉള്ളത്. വൈദ്യുതി മുടക്കുന്നത് ജീവിതശൈലിയായി മാറുമ്പോള്‍, അതും ഒരു ദിവസം പല തവണയാകുമ്പോള്‍ വൈദ്യുതി മുടങ്ങുമ്പോള്‍ ക്ഷുഭിതരാകുന്ന ജനങ്ങളുടെ ഫോണ്‍ വിളികള്‍ പോലും എടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ലത്രെ. ഇപ്പോള്‍ ജൂണ്‍ 15 വരെ മാത്രമേ രാത്രികളിലെ അപ്രഖ്യാപിത ലോഡ്ഷെഡ്ഡിംഗ് വേണ്ടിവരികയുള്ളൂ എന്നാണ് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ് അറിയിക്കുന്നത് .കാലാവസ്ഥാ വ്യതിയാനം മൂലം വേനല്‍ മഴ കുറഞ്ഞതും ഇപ്പോഴത്തെ വേനലിന്റെ കാഠിന്യവും ചൂട് സഹിക്കാന്‍ ജനങ്ങളെ അപ്രാപ്തരാക്കുന്നു. പക്ഷേ ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നും വൈദ്യുതി ലഭിക്കാത്തിടത്തളം ബോര്‍ഡും ജനങ്ങളും ഒരുപോലെ നിസ്സഹായകരാകുന്നു.
ഇപ്പോള്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി വാഗ്ദാനം ചെയ്യുന്നത് ജൂണ്‍ 15 വരെ മാത്രമേ ഈ ലോഡ്ഷെഡ്ഡിംഗ് തുടരുകയുള്ളൂ എന്നാണ്. കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോണ്‍ഫെഡറേഷനും ഇക്കാര്യം ഉറപ്പുതരുന്നു. ഒരു പ്രദേശത്ത് വൈദ്യുതി മുടങ്ങുമ്പോള്‍, ഈ കൊടുംവേനലില്‍ ചൂട് അസഹ്യമാകുമ്പോള്‍ ഇലക്ട്രിസിറ്റി ബോര്‍ഡിലേയ്ക്ക് ഫോണ്‍കോളിന്റെ പ്രവാഹമാണ്. പക്ഷേ വിളിക്കുന്നവര്‍ക്ക് പണം നഷ്ടമാകുന്നു എന്നതല്ലാതെ എന്തെങ്കിലും പരിഹാരം കാണാന്‍ ബോര്‍ഡിനും സാധിക്കുന്നില്ല. ജനങ്ങള്‍ക്ക് ജൂണ്‍ 15 വരെയുള്ള ദിനങ്ങള്‍ എണ്ണി കാത്തിരിക്കാനല്ലാതെ അവരെ സഹായിക്കാന്‍ വകുപ്പിനോ ബോര്‍ഡിനോ സാധ്യമല്ല. പല കാര്യങ്ങളിലും കേരളം മുന്നിലാണെന്ന് അവകാശപ്പെടുന്നവരാണ് നമ്മുടെ ഭരണാധികാരികള്‍.
എന്നാല്‍ ആവശ്യത്തിലേറെ നദികളും വെള്ളവും അണക്കെട്ടുകളും ജലവൈദ്യുതപദ്ധതികളും ഉണ്ടായിട്ടും ജനങ്ങള്‍ക്ക് ആവശ്യത്തിന് വൈദ്യുതി എത്തിക്കാന്‍ കഴിയാത്തവരാണവര്‍. ലോഡ്ഷെഡിംഗ് എല്ലാവര്‍ഷവും പതിവുപരിപാടിയായി മാറിയിരിക്കുന്നു. ഈ ഇരുട്ടടിയില്‍നിന്ന് മോചനം നേടാമെന്ന പ്രതീക്ഷ കേരളത്തിലെ ജനങ്ങള്‍ പണ്ടേ കയ്യൊഴിഞ്ഞതാണ്. കെഎസ്ആര്‍ടിസിയെപ്പോലെ മറ്റൊരു വെള്ളാനയായി കെഎസ്ഇബിയെയും തീറ്റിപ്പോറ്റേണ്ട ഗതികേടിലാണവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: