സുപ്രീംകോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ച ജസ്റ്റിസ് എം.ബി. ഷായുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം (എസ്ഐടി) വിദേശബാങ്കുകളില്‍ ഇന്ത്യന്‍ പൗരന്മാര്ക്കുള്ള കള്ളപ്പണ വീണ്ടെടുക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കിയിരിക്കുന്നു. പ്രത്യേക അന്വേഷണസംഘത്തിന്റെ ആദ്യയോഗത്തിലാണ് ഈ നിര്‍ണായക നടപടിയുണ്ടായിരിക്കുന്നത്. സുപ്രീംകോടതി നിര്ദ്ദേശമനുസരിച്ചും നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കള്ളപ്പണം സംബന്ധിച്ച കേസുകളുടെ വിശദാംശങ്ങള്‍ കൈമാറാന്‍ അധ്യക്ഷന്‍ സുപ്രീംകോടതി മുന്‍ ചീഫ്ജസ്റ്റിസ് എം.ബി. ഷാ, ഉപാധ്യക്ഷന്‍ ജസ്റ്റിസ് അരിജിത് പസായത് എന്നിവരുടെയും പതിനൊന്ന് ഉന്നത ഏജന്‍സികളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്മാര്, ഇന്റലിജന്‍സ് ബ്യൂറോ, റിസര്‍ച്ച് അനാലിസിസ് വിംഗ് തുടങ്ങിയവയുടെ പ്രതിനിധികളും പങ്കെടുത്ത യോഗം വിവിധ ഏജന്‍സികളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കള്ളപ്പണത്തെക്കുറിച്ച് അന്വേഷിച്ച് അത് വീണ്ടെടുക്കാനും നിയമനടപടികള്‍ സ്വീകരിക്കാനുമാണ് എസ്ഐടിക്ക് അധികാരം നല്‍കിയിരിക്കുന്നത്. കള്ളപ്പണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ച കേസുകളും കെട്ടിക്കിടക്കുന്ന കേസുകളും ഇനി അന്വേഷിക്കാനിരിക്കുന്ന കേസുകളും എസ്ഐടിയുടെ പരിധിയില്‍ വരും. കള്ളപ്പണത്തിനെതിരായ നടപടിക്ക് സ്ഥിരം സംവിധാനം ഒരുക്കുന്ന എസ്ഐടി അന്വേഷണം സംബന്ധിച്ച പ്രവര്‍ത്തന പുരോഗതി സമയാസമയങ്ങളില്‍ കോടതിയെ അറിയിക്കുകയും ചെയ്യും.
യുപിഎ സര്‍ക്കാരിന്റെ പത്തുവര്‍ഷക്കാലത്തെ ദുര്‍ഭരണത്തിനുശേഷം അധികാരമേറ്റിരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ആദ്യം കൈക്കൊണ്ട നടപടിയാണ് കള്ളപ്പണം വീണ്ടെടുക്കാന്‍ എസ്ഐടി രൂപീകരിച്ചത്. പ്രമുഖ നിയമജ്ഞനായ രാംജത്മലാനിയുടെയും മറ്റും ഹര്‍ജികള്‍ പരിഗണിച്ച് സുപ്രീംകോടതി 2012 ജൂലായില്‍ ഉത്തരവിട്ടതാണെങ്കിലും കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുപിഎ സര്‍ക്കാര്‍ കള്ളപ്പണം വീണ്ടെടുക്കുന്നതില്‍ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത്. ചില വിദേശബാങ്കുകളില്‍ ഇന്ത്യന്‍ പൗരന്മാര്ക്കുള്ള കള്ളപ്പണത്തെ സംബന്ധിച്ച് വിവരങ്ങള്‍ ജര്‍മ്മനി കൈമാറുകയുണ്ടായെങ്കിലും അവര്‍ ആരൊക്കെയെന്നും എത്ര പണമാണ് നികുതിവെട്ടിച്ച് സൂക്ഷിച്ചിട്ടുള്ളതെന്നും വെളിപ്പെടുത്താന്‍ മന്മോഹന് സര്‍ക്കാര്‍ തയ്യാറായില്ല. കള്ളപ്പണക്കാരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുന്നത് ചില വിദേശരാജ്യങ്ങളുമായുണ്ടാക്കിയ ധാരണക്ക് വിരുദ്ധമാവുമെന്ന പ്രചാരണമാണ് യുപിഎ സര്‍ക്കാര്‍ നടത്തിയത്.
തങ്ങളുടെ പൗരന്മാരുടെ രഹസ്യനിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ കിട്ടിയ അമേരിക്കയുള്‍പ്പെടെയുള്ള പല രാജ്യങ്ങളും കള്ളപ്പണം വീണ്ടെടുത്തപ്പോഴാണ് മന്മോഹന് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉരുണ്ടുകളിച്ചത്. വിദേശബാങ്കുകളില്‍ കള്ളപ്പണക്കാരില്‍ സോണിയ ഉള്‍പ്പെടെ പ്രമുഖരായ ചില കോണ്‍ഗ്രസ് നേതാക്കളുമുണ്ടെന്നതാണ് യുപിഎ സര്‍ക്കാരിന്റെ വിമുഖതക്ക് കാരണമായത്. ഒടുവില്‍ അധികാരത്തില്‍നിന്ന് പുറത്താവുന്നതിന് തൊട്ടുമുമ്പ് ചിലരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയപ്പോഴും വമ്പന്‍ സ്രാവുകള്‍ ഒഴിവാക്കപ്പെട്ടു.
രാജ്യത്തെ കള്ളപ്പണക്കാരെ മുഴുവന്‍ ശിക്ഷിക്കപ്പെടുന്ന ഒരു അവസരം വരുമെന്ന് പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിന് വളരെ മുമ്പുതന്നെ നരേന്ദ്ര മോദി പ്രഖ്യാപിക്കുകയുണ്ടായി. അധികാരത്തിലേറാന്‍ കഴിഞ്ഞാല്‍ നൂറ് ദിവസത്തിനകം കള്ളപ്പണം വീണ്ടെടുക്കാന്‍ നടപടിയെടുക്കാമെന്ന് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ ബിജെപി ആവര്‍ത്തിച്ച് പ്രഖ്യാപിച്ചതാണ്. കള്ളപ്പണം വീണ്ടെടുക്കുകയെന്നത് മോദിസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായ കാര്യമാണെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദും അഭിപ്രായപ്പെടുകയുണ്ടായി. എന്നാല്‍ വിചാരിക്കുന്നതുപോലെ അത്ര എളുപ്പമുള്ള കാര്യമല്ല ഇത്. വാജ്പേയി ഭരണകാലത്ത് വിദേശബാങ്കിലെ ഒക്ടോവിയോ ക്വത്ത്റോച്ചിയുടെ അക്കൗണ്ട് മരവിപ്പിച്ച നടപടി 2004 ല്‍ യുപിഎ അധികാരത്തില്‍ വന്നയുടന്‍ പിന്‍വലിക്കുകയുണ്ടായി. ഇത് സോണിയാഗാന്ധിയുടെ താല്പര്യപ്രകാരമായിരുന്നു. അധികാരത്തിന് പുറത്താണെങ്കിലും കള്ളപ്പണക്കാരെ കണ്ടെത്തുന്ന ഏതൊരു നടപടിയെയും കോണ്‍ഗ്രസ് പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കുമെന്നുറപ്പാണ്. ഇക്കാര്യത്തില്‍ ചില വിദേശശക്തികളും ഇക്കൂട്ടരുടെ സഹായത്തിന് എത്തിയേക്കും. എസ്ഐടിയുടെ അന്വേഷണവും നടപടികളും പുരോഗമിക്കുന്നതോടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ വമ്പന്മാരായ പലര്‍ക്കും ഉറക്കം നഷ്ടപ്പെടുമെന്ന കാര്യം ഉറപ്പാണ്. കള്ളപ്പണക്കാരെ കണ്ടെത്തി ശിക്ഷിക്കാന്‍ കഴിഞ്ഞാല്‍ സ്വതന്ത്രഭാരതത്തില്‍ അധികാരമേറ്റ ഒരു സര്‍ക്കാരിനും ലഭിക്കാത്ത ബഹുമതി മോദി സര്‍ക്കാരിന് കൈവരും. വിദേശബാങ്കുകളില്‍നിന്ന് വീണ്ടെടുക്കുന്ന പണം ഉപയോഗിച്ച് രാജ്യത്തിന്റെ വികസനം ഉറപ്പുവരുത്താനും കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: