ആറരപ്പതിറ്റാണ്ടായി രാജ്യം നേരിട്ടുകൊണ്ടിരുന്ന ഒരു വലിയ ഭീഷണിയാണ് ഒഴിയുന്നത്. ആയിരക്കണക്കിന് ധീരദേശാഭിമാനികള്‍ ജീവന്‍കൊടുത്ത് നേടിയ സ്വാതന്ത്ര്യത്തിന്റെ കുത്തകാവകാശികളായി സൂത്രത്തില്‍ രംഗത്തുവന്ന ഒരു കുടുംബത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് ഒടുവില്‍ മോചനം. ഇനിയൊരു മടങ്ങിവരവിനിട യില്ലാത്തവിധം ആ കുടുംബവാഴ്ച അവസാനിക്കുകയാണ്. തലനരച്ചിട്ടും അടുക്കളപ്പണി മറക്കാത്ത കോണ്‍ഗ്രസിലെ വാല്യക്കാര്‍ ഇപ്പോഴും പ്രിയങ്കയ്‌ക്ക് വേണ്ടി മുറവിളി കൂട്ടുന്നതാണ് കൗതുകകരം.
കഴിഞ്ഞ ഒരുപതിറ്റാണ്ട് പാവം മന്‍മോഹന്‍സിംഗിനെ ഒരു പാവയെപ്പോലെ കസേരയിലിരുത്തി രാജ്യത്തിന്റെ സമ്പത്താകെ കട്ടുമുടിച്ച ഒരുകൂട്ടം കൊള്ളക്കാരുടെ അനിവാര്യമായ പതനമാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്. അമേഠിയിലും റായ്ബറേലിയിലും അമ്മയും മകനും പച്ചതൊടാന്‍പെട്ട കഷ്ടപ്പാട് എത്ര ദയനീയമായ പതനമെന്ന് അടയാളപ്പെടുത്തുന്നതാണ്. ഉത്തരപ്രദേശത്തിന്റെ പൊതുമനസ്സാക്ഷി ദേശീയതയ്‌ക്കും ബിജെപിക്കും അനുകൂലമായി തിരിഞ്ഞത് നാലേ നാല്‍മാസം കൊണ്ടാണെന്ന് അടിവരയിടുന്നതാണ് തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തുനിന്നുള്ള പാഠം.
കൃത്യമായിപ്പറഞ്ഞാല്‍ അമിത്ഭായ് അനില്‍ചന്ദ്രഷാ എന്ന അമ്പതുകാരന്‍ പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യവുമായി രാമജന്മഭൂമിയില്‍ കാലുകുത്തിയ നാള്‍മുതല്‍ കോണ്‍ഗ്രസിന്റെ പതനം തുടങ്ങി. അമിത്ഷാ പാര്‍ട്ടിയിലെതന്നെ ഇളമുറക്കാരില്‍ ഒരാളാണ്. പ്രതിസന്ധികളെ അവസരങ്ങളാക്കിയ നരേന്ദ്രമോദിയുടെ ശിഷ്യന്‍. അടല്‍ ബിഹാരി വാജ്പേയിയുടെയും ലാല്‍കൃഷ്ണ അദ്വാനിയുടെയും തെരഞ്ഞെടുപ്പ് പോരാട്ടങ്ങള്‍ക്ക് പ്രചാരണവഴികളൊരുക്കിയാണ് അമിത്ഷായുടെ ദേശീയരാഷ്‌ട്രീയത്തിലേക്കുള്ള വരവ്. കൃത്യമായ പഠനവും ആസൂത്രണവും കര്‍മ്മശേഷിയും കൊണ്ട് ലക്ഷ്യമിടുന്ന മണ്ഡലത്തിന്റെ ഭൂമിശാസ്ത്രവും മനഃശാസ്ത്രവും അതിവേഗം ഹൃദിസ്ഥമാക്കുന്ന സംഘാടകന്‍. വലിയ ശരീരവും ശാന്തമായ മനസും തീക്ഷ്ണമായ ചിന്തയും അടങ്ങാത്ത ആത്മവിശ്വാസവും ആളുന്ന ആദര്‍ശബോധവും ഒത്തുചേര്‍ന്നതാണ് ജന്മംകൊണ്ട് മുംബൈക്കാരനായ അമിത്ഷാ എന്നത് നാളിതുവരെയുള്ള അദ്ദേഹത്തിന്റെ നടവഴികള്‍ നമ്മോടു പറഞ്ഞുതരും.
തോല്‍വിയറിയാത്ത സംഘാടകനാണ് ഷാ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലടക്കം 28 തവണ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ മാറ്റുരച്ച ഷാ ഒരിക്കല്‍പോലും തോറ്റില്ല. സര്‍ഖേജിലും നാരന്‍പുരയിലും സര്‍വസാധാരണക്കാരായ പൊതുസമൂഹം അമിത്ഭായിക്ക് തങ്ങളുടെ മനസുനല്‍കിയ ചരിത്രമാണ് പിന്നിട്ട കാലത്തേത്. മോദിക്കും മോദിയുടെ സര്‍ക്കാരിനും അമിത് ഷായ്‌ക്കുമൊക്കെ മതഭീകരതയുടെ മുഖം ചാര്‍ത്തിനല്‍കി മാധ്യമങ്ങളും ദേശവിരുദ്ധശക്തികളും ഈ ജനപിന്തുണയെ മറച്ചുപിടിക്കാനുള്ള വ്യഗ്രതയിലായിരുന്നു ഇത്രകാലം.
2002ലെ ഗോധ്രാനന്തര കലാപത്തിന്റെ പേരില്‍ രാജ്യത്തിനകത്തും പുറത്തും നാളിതുവരെ നടത്തിയ നുണപ്രചാരണങ്ങളുടെ ചീട്ടുകോട്ടകള്‍ അമിത്ഷായുടെ തേരോട്ടത്തില്‍ തകര്‍ന്നിരിക്കുന്നു. പുണ്യനഗരിയായ വാരണാസിയിലേക്ക് നരേന്ദ്രമോദിയെ ക്ഷണിച്ചുകൊണ്ടുവന്ന് മല്‍സരിപ്പിക്കുമ്പോള്‍ അമിത്ഷാ ഉന്നംവെച്ചത് രാഷ്‌ട്രത്തിന്റെ സമ്പൂര്‍ണ സ്വാതന്ത്ര്യമായിരുന്നുവെന്നത് വ്യക്തം.
കാലിനടിയില്‍ നിന്ന് മണ്ണൊലിച്ചുപോകുന്നതും പരാജയം തീര്‍ക്കുന്ന പടുകുഴിയുടെ ആഴം അളക്കാനാവില്ലെന്നും തിരിച്ചറിഞ്ഞപ്പോഴാണ് കോണ്‍ഗ്രസ് നെറികേടിന്റെ രാഷ്‌ട്രീയം കുറേക്കാലമായി പയറ്റുന്നത്. അമിത്ഷായെയും നരേന്ദ്രമോദിയെയും വേട്ടയാടാന്‍ സിബിഐ അടക്കമുള്ള എല്ലാ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളെയും അമ്മയും മകനും ചേര്‍ന്ന ഭരണസംവിധാനം തങ്ങള്‍ക്ക് തോന്നിയപോലെ ഉപയോഗിക്കുന്നത് നമ്മള്‍ കണ്ടു. അമിത്ഷായെ വ്യാജ ഏറ്റുമുട്ടലുകളുടെ ഉപജ്ഞാതാവായി ചിത്രീകരിച്ചു. കേസുകള്‍ക്കു പിന്നാലെ കേസുകള്‍, കെട്ടിച്ചമച്ച പ്രചാരണങ്ങള്‍, അറസ്റ്റ്, നാടുകടത്തല്‍….. ഗുജറാത്തിലേയ്‌ക്ക് കടക്കരുതെന്ന നിര്‍ദ്ദേശം വന്നപ്പോള്‍ ഇനി അമിത് ഷാ ഇല്ലെന്ന് കരുതിയവരുണ്ട്. ദല്‍ഹിയില്‍ ഐപിഎല്‍ ക്രിക്കറ്റ് മല്‍സരങ്ങള്‍ കാണുവാന്‍ സ്റ്റേഡിയത്തിലെത്തുന്ന ഷായെ ആണ് പിന്നീട് മാധ്യമങ്ങള്‍ കണ്ടത്. ആ നാടുകടത്തല്‍കാലത്തെ യാത്രകള്‍, പഠനങ്ങള്‍ യുപിയില്‍ ബിജെപിയുടെ വിളവെടുപ്പ് കാലത്തിനുള്ള നിലമൊരുക്കലിന്റെ നാളുകളായിരുന്നു അത്.
നരേന്ദ്രമോദിയെ തെരഞ്ഞെടുപ്പ് പ്രചാരണസമിതി ചെയര്‍മാനാക്കിയതിന് ശേഷമാണ് അമിത്ഷാ യുപിയിലെത്തുന്നത്. അതുവരെ യുപിയില്‍ ജാതിരാഷ്‌ട്രീയത്തിന്റെ സര്‍വാധിപത്യം ഗുണ്ടാവാഴ്ച നടത്തുകയായിരുന്നു. അവിടെയാണ് അമിത്ഷാ സമന്വയത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സംഘടനാപര്‍വത്തിന് തുടക്കം കുറിച്ചത്. ഷാ കാലുകുത്തിയകാലം മുതല്‍ എസ്പി, ബിഎസ്പി കോട്ടകള്‍ ആടിയുലഞ്ഞു. രാഷ്‌ട്രീയം സ്വാര്‍ത്ഥതയുടെ വിളനിലമല്ലെന്നും ജനസേവനത്തിന്റെ മറുപേരാണെന്നും ബോധ്യപ്പെടുത്തുകയായിരുന്നു ഷായുടെ മുന്നേറ്റം.
അമിത്ഷാ തീര്‍ത്ത കൊടുങ്കാറ്റില്‍ സര്‍വതും നഷ്ടപ്പെടുമെന്ന ആശങ്ക ശക്തമായതോടെയാണ് സോണിയയും മകനും വീരവള്ളി സുന്ദരം സമ്പത്തിനെ രംഗത്തിറക്കിയത്. സിബിഐയെയും സിവിസിയെയും രാഷ്‌ട്രീയ ഉപകരണങ്ങളാക്കിയ സോണിയാ കമ്പനിയുടെ നെറികെട്ട അടവായിരുന്നു സിഇസിയെ ചട്ടുകമാക്കി നടത്തിയ നടപടികള്‍.
വഡോദരയില്‍ മോദിക്കെതിരെ കേസ്, വാരണാസിയില്‍ ഗംഗാ ആരതിക്കും മോദിയുടെ റാലിക്കും വിലക്ക്. അമേഠിയില്‍ സമൃതിഇറാനിക്ക് നോട്ടീസ്. അമിത്ഷായുടെ അഭിമുഖങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും വിലക്ക്. ഗിരിരാജിന് അറസ്റ്റുവാറണ്ട്. നിഷ്പക്ഷമാകേണ്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷംപിടിച്ച നാളുകള്‍. മോദിക്ക് നിഷേധിച്ച റാലി കേജരിവാളും രാഹുല്‍ ഗാന്ധിയും അതേ വാരാണസിയില്‍ നടത്തി. സിഇസിയുടെ വെല്ലുവിളി ഏറ്റെടുത്ത് അമിത്ഷാ വാരണാസിയില്‍ കാവിക്കടല്‍ തീര്‍ത്തപ്പോള്‍ ഞെട്ടിയത് കോണ്‍ഗ്രസാണ്. ജനസാഗരം കണ്ട് അമ്പരന്നുപോയ കമ്മീഷന്‍ പതിവുകള്‍ തെറ്റിച്ച് പത്രസമ്മേളനം വിളിച്ചുചേര്‍ത്ത് തങ്ങളുടെ നിഷ്പക്ഷത വെളിപ്പെടുത്താന്‍ ശ്രമിച്ചു.
എക്സിറ്റ് പോളുകള്‍ മോദിതരംഗമെന്ന് ആവര്‍ത്തിച്ചപ്പോള്‍ ഷാ പറഞ്ഞു, വരാന്‍പോകുന്നത് തരംഗമല്ല, സുനാമിയാണ്. ആ സുനാമിയില്‍ രാജ്യത്തിന്റെ ശുദ്ധികലശം നടക്കും. യുപിയില്‍ മായയുടെ ബിഎസ്പി അസ്തമിച്ചു. എസ്പി ഊര്‍ധ്വന്‍ വലിക്കുന്നു. സിപിഎമ്മും സിപിഐയും പ്രാദേശികപാര്‍ട്ടികളുടെ പദവിയിലേക്ക് താണു. കോണ്‍ഗ്രസിന് പ്രതിപക്ഷ നേതാവിനെപോലും പ്രഖ്യാപിക്കാനാകാത്തവിധം ദയനീയമാണ് അന്തരീക്ഷം.
യുപിയില്‍ ഇനി അവശേഷിക്കുന്നത് രണ്ട് കോണ്‍ഗ്രസ് എംപിമാരാണ്. അത് ആ അമ്മയും മകനുമല്ലാതെ മറ്റാരുമല്ല. പെങ്ങളുടെ മുറവിളികൂടി കൂട്ടിനില്ലായിരുന്നുവെങ്കില്‍ അതും സംഭവിക്കുമായിരുന്നില്ലെന്ന് ഓര്‍ക്കുമ്പോഴാണ് അമിത്ഷാ എന്ന രാഷ്‌ട്രീയ ചാണക്യന്റെ പ്രഹരശേഷി മനസ്സിലാകുക.
എം. സതീശന്‍
















