ഭാരതം, ഇന്ത്യ എന്നീ പദങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ടാണ് നമ്മുടെ ഭരണഘടനയുടെ ആദ്യ വാചകം തുടങ്ങുന്നത്. ഇന്ത്യ എന്ന ഭാരതം; അഥവാ ഇന്ത്യ അതായത് ഭാരതം എന്ന നിലകളില്‍ ഇതിനെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താവുന്നതാണ്. ഹിന്ദിഗ്രന്ഥത്തില്‍ ഭാരതം ആദ്യവും ഇന്ത്യ രണ്ടാമതുമെന്ന നിലയിലാണ് കാണുന്നത്. ചിരപുരാതനവും നിത്യനൂതനവുമായ നമ്മുടെ രാഷ്‌ട്രസങ്കല്‍പത്തിന്റെയും സാംസ്കാരിക പാരമ്പര്യത്തിന്റെയും അന്തസ്സത്തയെ അടുത്തറിഞ്ഞിരുന്ന ഭരണഘടനാനിര്‍മ്മാണസഭാംഗങ്ങള്‍ ഭരണഘടനയുടെ മൂലരൂപത്തോടൊപ്പം ദേശീയ മാനബിന്ദുക്കളെയും വഴികാട്ടികളാക്കാന്‍ ആഗ്രഹിച്ചിരുന്നു. ഭരണഘടനയില്‍ മൗലികാവകാശങ്ങള്‍ ഉദ്ഘോഷിക്കുന്ന മൂന്നാം അധ്യായ ഭാഗത്ത് ശ്രീരാമന്റെയും നിര്‍ദ്ദേശകതത്വങ്ങളുള്‍ക്കൊള്ളുന്ന ഭാഗത്ത് ശ്രീകൃഷ്ണന്റെയും രൂപങ്ങള്‍ വരച്ചുവെച്ചത് ദേശീയതയുടെ ഉജ്വലപ്രതീകങ്ങള്‍ എന്ന നിലയില്‍തന്നെയാണ്. ഇന്ദിരാഗാന്ധിയുടെ കാലത്ത് 42-ാം ഭരണഘടനാ ഭേദഗതി വഴി മൗലിക ചുമതല കൂട്ടിച്ചേര്‍ത്തപ്പോള്‍ പൈതൃക-സാംസ്കാരിക മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വ്യവസ്ഥ ചെയ്തതും വെറുതെയായിരുന്നില്ല.
ഇന്ത്യ എന്ന പ്രയോഗത്തോടൊപ്പം ഭാരതം എന്ന സംജ്ജ കൂടി മുന്‍ഗാമികള്‍ കൂട്ടിച്ചേര്‍ത്തതിന്റെ പൊരുള്‍ അറിയാവുന്ന ഒരാള്‍ പത്തു കൊല്ലത്തിനുശേഷം ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നു എന്നതാണ് 2014 ലെ ജനവിധിയുടെ ഒരു സവിശേഷത. രാഷ്‌ട്രീയസ്വയംസേവക സംഘത്തിലൂടെ വാര്‍ത്തെടുക്കപ്പെട്ട ഒരു ഉത്തമ സ്വയംസേവകന്‍ തന്റെ സമര്‍പ്പിത ജീവിതത്തിന്റെ തുടര്‍ച്ചയായി പ്രധാനമന്ത്രിപദത്തിലെത്തിച്ചേരുന്നു എന്ന പ്രത്യേകതയും ഇപ്പോഴത്തെ ചരിത്രമാറ്റത്തിനുണ്ട്. ഭരണഘടന ഉദ്ഘോഷിക്കുന്ന പൊതു സിവില്‍കോഡ്, ഗോവധം തുടങ്ങിയ പദങ്ങള്‍ നിരുപദ്രവമായി ഉപയോഗിച്ചാല്‍പ്പോലും വെച്ചുപൊറുപ്പിക്കില്ലെന്ന നിലയിലേക്ക് രാജ്യം മുതലക്കൂപ്പ് നടത്തിയിരിക്കുന്നു. ഗാന്ധിജി മുന്നോട്ടുവെച്ച രാമരാജ്യം എന്ന വാക്കുച്ചരിച്ചാല്‍ നാക്കരിയുന്ന അവസ്ഥയിലാണ് നാമിപ്പോഴുള്ളത്. ദേശീയതയിലൂന്നിയ അടിസ്ഥാന കാര്യങ്ങള്‍ വോട്ടുബാങ്ക് രാഷ്‌ട്രീയം വഴി അട്ടിമറിക്കപ്പെടുന്ന ഇന്നത്തെ ദുരവസ്ഥയില്‍ നരേന്ദ്ര മോദിയും ബിജെപിയും നേടിയത് ഇതിഹാസവിജയമായി മാറിക്കഴിഞ്ഞിട്ടുണ്ട്.
പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാപാര്‍ട്ടി നേടിയ തകര്‍പ്പന്‍ വിജയത്തിന് പിന്നിലെ രാജശില്‍പ്പി നരേന്ദ്ര മോദിതന്നെയാണ്. ബിജെപി ഒറ്റയ്‌ക്ക് കേവല ഭൂരിപക്ഷം നേടുകവഴി സുസ്ഥിര ഭരണത്തിനായി ഏകകക്ഷി ഭരണം എന്ന ആശയം 1984 നുശേഷം തിരിച്ചുവന്നിരിക്കയാണ്. ഇതുവഴി പ്രാദേശിക രാഷ്‌ട്രീയകക്ഷികളുടെ കടുംപിടിത്തത്തിനും ദുരുദ്ദേശ ഇടപെടലുകള്‍ക്കും തടയിടാന്‍ കഴിയും. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തെ അഭിമുഖീകരിച്ചുകൊണ്ട് നരേന്ദ്ര മോദി വിജയം പാര്‍ട്ടിയുടേതാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. കൂട്ടായ്‌മയിലൂടെ രാഷ്‌ട്രപുനര്‍നിര്‍മ്മാണമെന്ന സംഘ പ്രസ്ഥാനങ്ങളുടെ അടിസ്ഥാനലക്ഷ്യം സാധിതപ്രായമാക്കാന്‍ എല്ലാവര്‍ക്കും തുല്യനീതി വിവേചനം കൂടാതെ ഉറപ്പാക്കി ഭാരതത്തെ ലോകശക്തിയാക്കാന്‍ നരേന്ദ്ര മോദിക്കും ടീമിനും സാധിക്കുമെന്ന കാര്യം ഉറപ്പാണ്. ഭാരതീയതയിലൂന്നി സ്വരാജ്യത്തെ സുരാജ്യമാക്കി സമ്പല്‍സമൃദ്ധമാക്കാന്‍ ബിജെപി ഭരണം പ്രതിജ്ഞാബദ്ധമാണ്.
കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലെത്തിക്കഴിഞ്ഞിരിക്കുന്നു. മൊത്തം ലോക്സഭാ സീറ്റിന്റെ എട്ട് ശതമാനം പോലും നേടാന്‍ കഴിയാത്തവിധം കോണ്‍ഗ്രസ് പടുകുഴിയില്‍ വീണിരിക്കുന്നു. ദേശീയ തിരിച്ചടിയെ ഇവിടെ തടയാന്‍ കേരളത്തിലെ കോണ്‍ഗ്രസിന് കഴിഞ്ഞു എന്നത് ശരിയാണ്. മറ്റ് സംസ്ഥാനങ്ങളിലേതുപോലെ വിലക്കയറ്റത്തിനും അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ കേരളീയരെ ബോധവാന്മാരാക്കി വിധി എഴുതിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസ് രണ്ട് പ്രാദേശികകക്ഷികളുടെയും പിന്നില്‍ ലോക്സഭയില്‍ ഇരിക്കേണ്ടിവരുമായിരുന്നു. മുഖ്യപ്രതിപക്ഷപദവിക്ക് പണ്ട് നിഷ്കര്‍ഷിച്ചിരുന്ന മിനിമം സീറ്റ് മാനദണ്ഡം വെച്ച് അളന്നാല്‍ സോണിയാ കോണ്‍ഗ്രസിന് മുഖ്യപ്രതിപക്ഷ പദവി പോലും അവകാശപ്പെടാനാകാത്തവിധം അവര്‍ ദുര്‍ബലമായിരിക്കുന്നു. ബിജെപിയും സിപിഎമ്മും ഒഴികെയുള്ള മുഖ്യകക്ഷികളെ വിലയിരുത്തിയാല്‍ അവരെല്ലാം ഒന്നുകില്‍ കുടുംബതീരുമാനത്തിനോ വ്യക്താധിഷ്ഠിത തീരുമാനത്തിനോ അനുസരിച്ച് പാര്‍ട്ടിയെ കൊണ്ടുനടക്കുന്ന കക്ഷികളാണ്. നെഹ്‌റു കുടുംബത്തിന്റെ ആധിപത്യത്തില്‍നിന്നും മോചിതമാവാതെ കോണ്‍ഗ്രസിന് ഇനി പിടിച്ചുനില്‍ക്കാനാവില്ല എന്നതാണ് അവരുടെ പരാജയം വിളിച്ചോതുന്നത്.
1989 മുതല്‍ക്കുള്ള ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ പലതിലും കോണ്‍ഗ്രസ് പരാജയപ്പെട്ടെങ്കിലും അവര്‍ക്ക് കിട്ടിയ സീറ്റുകള്‍ നാണക്കേടുണ്ടാക്കുന്നതായിരുന്നില്ല. 1977 ല്‍ മൊറാര്‍ജി ദേശായി ഭരിച്ചപ്പോള്‍ കോണ്‍ഗ്രസിന് 154 സീറ്റുകളുണ്ടായിരുന്നു. 1989 ല്‍ വി.പി. സിംഗ് പ്രധാനമന്ത്രിയായപ്പോള്‍ കോണ്‍ഗ്രസിന് ലോക്സഭയില്‍ 197 അംഗങ്ങളുണ്ടായിരുന്നു. 1996, 98, 99 തെരഞ്ഞെടുപ്പുകളില്‍ യഥാക്രമം 140, 141, 114 സിറ്റുകള്‍ കോണ്‍ഗ്രസ് നേടിയിരുന്നു. എന്നാലിപ്പോള്‍ അഞ്ച് പ്രധാന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഈ മുങ്ങുന്ന കപ്പലില്‍നിന്ന് കപ്പിത്താനും അമ്മയും രാജിവെച്ച് പുറത്തുചാടുമെന്ന് അവര്‍തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. ചുരുക്കത്തില്‍ കോണ്‍ഗ്രസ് ലിക്വിഡേഷനിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.
1948 ജനുവരി 28 ന് രാഷ്‌ട്രീയപാര്‍ട്ടിയായ കോണ്‍ഗ്രസിനെ പിരിച്ചുവിടണമെന്ന് ഗാന്ധിജി ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ ഗാന്ധിജിയെ ഗോഡ്സെ കൊന്നതുകൊണ്ട് മഹാത്മാവിന്റെ അഭിലാഷം പൂര്‍ത്തീകരിക്കപ്പെട്ടില്ല. മോദിയുടെ രാഷ്‌ട്രീയ മുന്നേറ്റത്തില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് ഒരു സീറ്റും കിട്ടാതെ ഏതാണ്ട് അസ്തപ്രജ്ഞമായിക്കഴിഞ്ഞിട്ടുണ്ട്. ഗാന്ധിജിയുടെ കോണ്‍ഗ്രസ് പിരിച്ചുവിടണമെന്നുള്ള സ്വപ്നം നരേന്ദ്ര മോദിയാല്‍ ദേശീയതലത്തില്‍ സാക്ഷാല്‍ക്കരിക്കപ്പെടുമെന്ന് 2014 ലെ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.
കേരളത്തില്‍ ശക്തമായ വേരോട്ടമുള്ള സിപിഎം-സിപിഐ കക്ഷികള്‍ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഏതാണ്ട് ഇല്ലാതായിക്കഴിഞ്ഞ അവസ്ഥയിലാണുള്ളത്. ഇന്ത്യയില്‍ ഇടതുപക്ഷത്തിനൊട്ടാകെ കിട്ടിയ വോട്ട് ആറ് ശതമാനത്തില്‍ താഴെയാണ്. കിട്ടിയ സീറ്റുകള്‍ ഒറ്റ അക്കത്തിലൊതുങ്ങിയുള്ളതാണ്.
സിപിഎം-സിപിഐ കക്ഷികള്‍ക്ക് ദേശീയ പാര്‍ട്ടി പദവി പോകുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു. ബിഎസ്പിയുടെയും എന്‍സിപിയുടെയും സ്ഥിതിയും മറിച്ചല്ല. ശിഥിലമാകുന്ന കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് കക്ഷികള്‍ ബിജെപിക്ക് ഇന്ധനമായി മാറുമെന്നുറപ്പാണ്. കലഹത്തിന്റെ വിത്ത് കേരളത്തിലെ കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് കക്ഷികളിലിപ്പോള്‍ വാരിവിതറിക്കഴിഞ്ഞ അവസ്ഥയാണുള്ളത്. ഭാവിയില്‍ ഇത്തരം സാഹചര്യങ്ങളെല്ലാം ഉപയോഗപ്പെടുത്തി കേരളത്തിലും ജയിക്കുന്ന കക്ഷിയായി ബിജെപി മാറുന്ന നാളുകള്‍ വിദൂരമല്ല.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
















