അബൂജ: നൈജീരിയയില്‍ ബൊക്കോ ഹറാം തീവ്രവാദികളുടെ ആക്രമണം തുടരുന്നു. ഇന്നലെ ബൊക്കൊ ഹറാം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയേയും മക്കളേയും തട്ടിക്കൊണ്ടുപോയി. 200-ലധികം സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അന്താരാഷ്‌ട്രസമൂഹം ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെയാണ് പുതിയ സംഭവം അരങ്ങേറിയിരിക്കുന്നത്.
അതേസമയം, തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥിനികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പാശ്ചാത്യരാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വന്‍ ശക്തികള്‍ സംയുക്തമായാണ് തെരച്ചിലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ശനിയാഴ്‌ച്ച തെരച്ചിലിനായി ഫ്രഞ്ച് വിദഗ്ധസംഘവും നൈജീരിയയില്‍ എത്തിയിട്ടുണ്ട്. അമേരിക്ക, ബ്രിട്ടണ്‍, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ള സംഘവും തെരച്ചില്‍ നടത്തുന്നുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടു പോയിട്ടും നൈജീരിയന്‍ സൈന്യം നടപടി സ്വീകരിക്കാത്തതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ തെരച്ചിലിനായി രംഗത്തെത്തിയത്.
പെണ്‍കുട്ടികളെ മോചിപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നും ഇത് രാജ്യത്തെ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് എതിരായ യുദ്ധത്തിലെ വഴിത്തിരിവാണെന്നും നൈജീരിയന്‍ പ്രസിഡന്റ് ഗുഡ്ലക് ജൊനാഥന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പെണ്‍കുട്ടികളെ മോചിപ്പിച്ചില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് യുഎന്‍ രക്ഷാസമിതി ബൊക്കോ ഹറാമിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏപ്രില്‍-14ന് രാത്രിയിലാണ് ചിബോക് പട്ടണത്തിലെ ബോര്‍ഡിങ് സ്കൂളില്‍നിന്ന് പെണ്‍കുട്ടികളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടികള്‍ സ്കൂളില്‍ പോവുകയല്ല, കല്യാണം കഴിച്ചു ജീവിക്കുകയാണ് വേണ്ടതെന്നും അവരെ തങ്ങള്‍ വില്‍ക്കാന്‍ പോവുകയാണെന്നും സംഘടന പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ ഹറാം നേതാവ് ഭീഷണി മുഴക്കിയിരുന്നു.
















