ദുബായ്: ഒടുവില്‍ സൂര്യന് ഉദിച്ചു. ഐപിഎല്‍ ഏഴാം പതിപ്പില്‍ ഇന്നലെ നടന്ന മത്സരത്തിലാണ് ഹൈദരാബാദ് സണ്‍റൈസേഴ്സ് ആദ്യ വിജയം സ്വന്തമാക്കിയത്. അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന പോരാട്ടത്തില്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെ നാല് റണ്‍സിന് കീഴടക്കിയാണ് ഹൈദരാബാദ് ഏഴാം പതിപ്പിലെ ആദ്യ വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 184 റണ്‍സ് അടിച്ചുകൂട്ടി.
ആരോണ്‍ ഫിഞ്ചും (88 നോട്ടൗട്ട്), ഡേവിഡ് വാര്‍ണറും (58 നോട്ടൗട്ട്), ശിഖര്‍ ധവാന് (33) എന്നിവരുടെ ബാറ്റിംഗാണ് സണ്‍റൈസേഴ്സിന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ദല്‍ഹി ഡെയര്‍ ഡെവിള്‍സിന് നാല് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ആരോണ്‍ ഫിഞ്ചാണ് മാന്‍ ഓഫ് ദി മാച്ച്. 52 റണ്‍സെടുത്ത മുരളി വിജയും 48 റണ്‍സെടുത്ത ഡി കോക്കുമാണ് ദല്‍ഹി നിരയില്‍ മികച്ച ബാറ്റിംഗ് കാഴ്ചവെച്ചത്. ഇരുവരും പുറത്തായതോടെയാണ് ദല്‍ഹി പ്രതിസന്ധിയിലായത്. തുടര്‍ന്നെത്തിയ കെവിന് പീറ്റേഴ്സണും (16) ദിനേശ് കാര്‍ത്തികിനും (15) ആവശ്യമായ റണ്‍റേറ്റ് നിലനിര്‍ത്താന്‍ കഴിയാതിരുന്നതും ദല്‍ഹിക്ക് തിരിച്ചടിയായി. പിന്നീട് ജെ.പി. ഡുമ്നിയും മനോജ് തിവാരിയും വിജയത്തിനായി കിണഞ്ഞുപരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
നേരത്തെ ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി മികച്ച തുടക്കമാണ് ധവാനും ഫിഞ്ചും ചേര്‍ന്ന് ടീമിന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 6.2 ഓവറില്‍ 56 റണ്‍സ് നേടി. ഒടുവില്‍ 22 പന്തില്‍ നിന്ന് അഞ്ച് ഫോറും ഒരു സിക്സറുമടക്കം 33 റണ്‍സെടുത്ത ധവാനെ നദീം പീറ്റേഴ്സന്റെ കൈകളിലെത്തിച്ചതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. തുടര്‍ന്ന് ഫിഞ്ചിന് കൂട്ടായി വാര്‍ണര്‍ എത്തിയതോടെ ദല്‍ഹിയുടെ ആഹ്ലാദവും അവസാനിച്ചു. സാവധാനത്തിലാണ് വാര്‍ണര്‍ സ്കോറിംഗ് തുടങ്ങിയതെങ്കിലും പിന്നീട് ഇരുവരും അടിച്ചുതകര്‍ക്കുകയായിരുന്നു. 14.1 ഓവറിലാണ് ഹൈദരാബാദ് സ്കോര്‍ 100 കടന്നത്. പിന്നീടുള്ള 5.5 ഒാവറില്‍ 84 റണ്‍സാണ് ഫിഞ്ചും വാര്‍ണറും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. 53 പന്തുകളില്‍ നിന്ന് 8 ഫോറും നാല് സിക്സറും അടങ്ങിയതായിരുന്നു ഫിഞ്ചിന്റെ ഇന്നിംഗ്സ്. വാര്‍ണര്‍ 45 പന്തുകളില്‍ നിന്ന് മൂന്നുവീതം സിക്സറും ബൗണ്ടറികളും നേടിയാണ് 58 റണ്‍സിലെത്തിയത്.
185 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ദല്‍ഹിക്ക് ഗംഭീര തുടക്കമാണ് ഓപ്പണര്‍മാരായ ഡി കോക്കും മുരളി വിജയും ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 11.2 ഓവറില്‍ 99 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നാല് റണ്‍സിന്റെ വ്യത്യാസത്തില്‍ ഇരുവരും പുറത്തായത് ദല്‍ഹിക്ക് കനത്ത തിരിച്ചടിയായി. സ്കോര്‍ 99-ല്‍ എത്തിയപ്പോള്‍ 30 പന്തില്‍ നിന്ന് 48 റണ്‍സെടുത്ത ഡി കോക്കിനെ കരണ്‍ ശര്‍മ്മയുടെ പന്തില്‍ ഫിഞ്ചും 103-ല്‍ എത്തിയപ്പോള്‍ 40 പന്തില്‍ നിന്ന് 52 റണ്‍സെടുത്ത മുരളി വിജയിനെ സമിയുടെ പന്തില്‍ സ്റ്റെയിനും പിടികൂടി. തുടര്‍ന്നെത്തിയ പീറ്റേഴ്സണും ദിനേശ് കാര്‍ത്തിക്കിനും ആവശ്യമായ റണ്‍റേറ്റ് നിലനിര്‍ത്താനായില്ല. 16.4 ഓവറില്‍ സ്കോര്‍ 135-ല്‍ എത്തിയപ്പോള്‍ 14 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത കാര്‍ത്തികിനെ സ്റ്റെയിന് സമിയുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ പീറ്റേഴ്സണെയും (17 പന്തില്‍ 16) സ്റ്റെയിന് മടക്കി. പിന്നീട് ഡുമ്നിയും (7 പന്തില്‍ 20 നോട്ടൗട്ട്), മനോജ് തിവാരിയും (13 പന്തില്‍ 23 നോട്ടൗട്ട്) പൊരുതിനോക്കിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞില്ല. ഹൈദരാബാദിന് വേണ്ടി സ്റ്റെയിന് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: