1978-ലെ പതിനൊന്നാം ലോകകപ്പ് ഫുട്ബോളിന് ആതിഥേയരായത് അര്‍ജന്റീനയായിരുന്നു. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു അര്‍ജന്റീനക്ക് ആതിഥേയരാവാന്‍ ഭാഗ്യം സിദ്ധിച്ചത്. മുന്‍ വര്‍ഷങ്ങളിലെപ്പോലെ 16 ടീമുകളാണ് ഇത്തവണയും ഫൈനല്‍ റൗണ്ടിനെത്തിയത്.
ആതിഥേയരായ ജര്‍മ്മനിയും ചാമ്പ്യന്മാരായ പശ്ചിമ ജര്‍മ്മനിയും നേരിട്ട് യോഗ്യത നേടിയപ്പോള്‍ ബാക്കി 14 ടീമുകള്‍ യോഗ്യതാ മത്സരങ്ങള്‍ കളിച്ചാണ് ഫൈനല്‍ റൗണ്ടിനെത്തിയത്. അഞ്ച് നഗരങ്ങളിലെ ആറ് സ്റ്റേഡിയങ്ങളിലായിട്ടാണ് പതിനൊന്നാം ലോകകപ്പ് അരങ്ങേറിയത്. ജൂണ്‍ ഒന്ന് മുതല്‍ 25 വരെ നടന്ന ലോകകപ്പില്‍ 38 മത്സരങ്ങളാണ് അരങ്ങേറിയത്. അത്രയും മത്സരങ്ങളില്‍ നിന്നായി രണ്ട് ഹാട്രിക്കുകള്‍ ഉള്‍പ്പെടെ 102 ഗോളുകളും പിറന്നു.
നെതര്‍ലന്റ്സിന്റെ റോബ് റോസന്‍ബ്രിന്‍കും പെറുവിന്റെ തിയോഫിലോ ക്യുബിലാസുമാണ് ഹാട്രിക്കിന് അവകാശികളായത്. ജൂണ്‍ 25ന് നടന്ന ഫൈനലില്‍ നെതര്‍ലന്റ്സിനെ അധികസമയത്തേക്ക് നീണ്ട മത്സരത്തിനൊടുവില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി ആതിഥേയരായ അര്‍ജന്റീന കന്നി ലോകകപ്പ് കിരീടം സ്വന്തമാക്കുകയും ചെയ്തു. ആതിഥേയരായി കിരീടം നേടുന്ന അഞ്ചാമത്തെ രാജ്യവുമായി അര്‍ജന്റീന. ഉറുഗ്വെ, ഇറ്റലി, ഇംഗ്ലണ്ട്, പശ്ചിമ ജര്‍മ്മനി എന്നീ രാജ്യങ്ങളായിരുന്നു ഇതിന് മുമ്പ് ആതിഥേയരായി കിരീടം നേടിയവര്‍.
ഫൈനല്‍ റൗണ്ടിലേക്കുള്ള യോഗ്യതക്കായി ആറ് മേഖലകളില്‍ നിന്നായി 107 ടീമുകളാണ് പോരടിച്ചത്. ആകെ നടന്ന 252 മത്സരങ്ങളില്‍ നിന്നായി 723 ഗോളുകളും യോഗ്യതാ റൗണ്ടില്‍ പിറന്നു. യൂറോപ്പില്‍ നിന്ന് പോളണ്ട്, ഇറ്റലി, ആസ്ട്രിയ, നെതര്‍ലന്റ്സ്, ഫ്രാന്‍സ്, സ്വീഡന്‍, സ്കോട്ട്ലന്റ്, സ്പെയിന്‍ എന്നിവരും പ്ലേ ഓഫിലൂടെ ഹംഗറിയും ലാറ്റിനമേരിക്കന്‍ മേഖലയില്‍ നിന്ന് ബ്രസീലും പെറുവും വടക്കേ അമേരിക്കയില്‍ നിന്ന് മെക്സിക്കോയും ആഫ്രിക്കയില്‍ നിന്ന് ടുണീഷ്യയും ഏഷ്യ-ഓഷ്യാന മേഖലയില്‍ നിന്ന് ഇറാനും ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടി. ഇറാന്‍, ടുണീഷ്യ ടീമുകള്‍ ആദ്യമായാണ് ലോകകപ്പിന്റെ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്.
1974-ലെ ലോകകപ്പിന്റെ അതേ മാതൃകയിലാണ് ഇത്തവണയും ഈ പതിനാറ് ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് ആദ്യ റൗണ്ട് മത്സരങ്ങള്‍ നടന്നത്. ആദ്യ റൗണ്ടിലെ നാല് ഗ്രൂപ്പുകളിലെയും ഒന്നും രണ്ടും സ്ഥാനക്കാരെ ഉള്‍പ്പെടുത്തി രണ്ടാം റൗണ്ട് നടന്നു. ഈ റൗണ്ടില്‍ എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു. ഗ്രൂപ്പ് ജേതാക്കള്‍ തമ്മില്‍ ഫൈനല്‍. ആദ്യ റൗണ്ടില്‍ ഗ്രൂപ്പ് ഒന്നില്‍ ഇറ്റലി, അര്‍ജന്റീന, ഹംഗറി, ഫ്രാന്‍സ്, ഗ്രൂപ്പ് രണ്ടില്‍ പശ്ചിമ ജര്‍മ്മനി, മെക്സിക്കോ, ടുണീഷ്യ, പോളണ്ട്, ഗ്രൂപ്പ് മൂന്നില്‍ ബ്രസീല്‍, സ്പെയിന്‍, സ്വീഡന്‍, ആസ്ട്രിയ, ഗ്രൂപ്പ് നാലില്‍ പെറു, നെതര്‍ലന്റ്സ്, ഇറാന്‍, സ്കോട്ട്ലന്റ് എന്നീ ടീമുകള്‍ അണിനിരന്നു.
ഗ്രൂപ്പ് ഒന്നില്‍ നിന്ന് ഇറ്റലി, അര്‍ജന്റീന, രണ്ടില്‍ നിന്ന് പോളണ്ട്, പശ്ചിമ ജര്‍മ്മനി, ഗ്രൂപ്പ് മൂന്നില്‍ നിന്ന് ആസ്ട്രിയ, ബ്രസീല്‍, ഗ്രൂപ്പ് നാലില്‍ നിന്ന് പെറു, നെതര്‍ലന്റ്സ് എന്നീ ടീമുകള്‍ അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചു. ഈ എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് രണ്ടാം റൗണ്ട് അരങ്ങേറിയത്. ഗ്രൂപ്പ് എയില്‍ ആസ്ട്രിയ, പശ്ചിമ ജര്‍മ്മനി, ഇറ്റലി, നെതര്‍ലന്റ്സ്, ഗ്രൂപ്പ് ബിയില്‍ നിന്ന് ബ്രസീല്‍, അര്‍ജന്റീന, പെറു, പോളണ്ട് എന്നീ ടീമുകളും അങ്കത്തട്ടിലിറങ്ങി. ഗ്രൂപ്പ് എയില്‍ നിന്ന് രണ്ട് വിജയവും ഒരു സമനിലയുടക്കം അഞ്ച് പോയിന്റുമായി നെതര്‍ലന്റ്സും ഗ്രൂപ്പ് ബിയില്‍ നിന്ന് അഞ്ച് പോയിന്റുമായി ഗോള്‍ ആവറേജില്‍ ബ്രസീലിനെ പിന്തള്ളി ആതിഥേയരായ അര്‍ജന്റീനയും ഫൈനലിന് യോഗ്യതനേടി. ലൂസേഴ്സ് ഫൈനലില്‍ ബ്രസീലും ഇറ്റലിയും ഏറ്റുമുട്ടി. ജൂണ്‍ 24ന് നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇറ്റലിയെ കീഴടക്കി ബ്രസീല്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി. ജൂണ്‍ 25ന് ബ്യൂണസ് അയേഴ്സിലാണ് ഫൈനല്‍ അരങ്ങേറിയത്. മത്സരത്തിന്റെ 37-ാം മിനിറ്റില്‍ മരിയോ കെംപസ് നേടിയ ഗോളിലൂടെ അര്‍ജന്റീന മുന്നിലെത്തി. എന്നാല്‍ പൊരുതിക്കളിച്ച നെതര്‍ലന്റ്സ് 82-ാം മിനിറ്റില്‍ ഡിക്ക് നാനിന്‍ഗയലിലൂടെ സമനില പിടിച്ചു. തുടര്‍ന്ന് മുഴുവന്‍ സമയത്ത് ഇരുടീമുകളും 1-1 സമനില പാലിച്ചതോടെ മത്സരം അധിക സമയത്തേക്ക് നീളുകയായിരുന്നു. 104-ാം മിനിറ്റില്‍ മരിയോ കെംപസും 115-ാം മിനിറ്റില്‍ ഡാനിയേല്‍ ബര്‍ട്ടോണിയും ലക്ഷ്യം കണ്ടതോടെ ചരിത്രത്തിലാദ്യമായി അര്‍ജന്റീന ലോകകിരീടം ഉയര്‍ത്തി.
ഈ ലോകകപ്പിലെ മികച്ച കളിക്കാരനും ടോപ് സ്കോറര്‍ക്കുമുള്ള സ്വര്‍ണ്ണ പന്തും സ്വര്‍ണ്ണ പാദുകവും അര്‍ജന്റീനയുടെ മരിയോ കെംപസ് സ്വന്തമാക്കി. 1938-ല്‍ ഫ്രാന്‍സ് ലോകകപ്പില്‍ ബ്രസീലിന്റെ ലിയോനിഡാസ് ഡാ സില്‍വക്ക് ശേഷം ആദ്യമായാണ് ഒരു താരം ഈ രണ്ട് ബഹുമതികളും സ്വന്തമാക്കിയത്. ആറ് ഗോളുകളാണ് കെംപസ് നേടിയത്. അഞ്ച് ഗോളുകളുമായി നെതര്‍ലന്റ്സിന്റെ റോബ് റോസന്‍ബ്രിന്‍കും പെറുവിന്റെ തിയോഫിലോ ക്യുബിലാസും വെള്ളി പാദുകവും നാല് ഗോളുകളുമായി അര്‍ജന്റീനയുടെ ലിയോപോള്‍ഡോയും ആസ്ട്രിയയുടെ ഹാന്‍സ് ക്രാന്‍കിയും വെങ്കല പാദുകവും സ്വന്തമാക്കി. ഇറ്റലിയുടെ പൗലോ റോസി, ബ്രസീലിന്റെ ഡിര്‍സ്യൂ മികച്ച കളിക്കാരനുള്ള വെള്ളി-വെങ്കല പന്തുകളും സ്വന്തമാക്കി. ഇറ്റലിയുടെ അന്റോണിയോ കാബ്‌റിനി മികച്ച യുവതാരത്തിനുള്ള അവാര്‍ഡും അര്‍ജന്റീന ഫിഫ ഫെയര്‍ പ്ലേ പുരസ്കാരവും സ്വന്തമാക്കി.
















