മുംബൈ: സയിദ് മുഷ്ഠാഖ് അലി ട്രോഫിക്കായുള്ള ട്വന്റി 20 ക്രിക്കറ്റിന്റെ ഫൈനലില്‍ കളിക്കാമെന്ന കേരളത്തിന്റെ സ്വപ്നം പൊലിഞ്ഞു. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ബറോഡയെ തോല്‍പ്പിച്ചെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റിന്റെ കരുത്തില്‍ ബറോഡ ഫൈനലില്‍ പ്രവേശിച്ചു. 22 റണ്‍സിനാണ് കേരളം ബറോഡയെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ബറോഡക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ഹരിയാനയെ ആറ് വിക്കറ്റിന് കീഴടക്കിയാണ് ഉത്തര്‍പ്രദേശ് ഫൈനലിലെത്തിയത്. മറ്റൊരു മത്സരത്തില്‍ ഗുജറാത്തിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ഗോവയും ഉത്തര്‍പ്രദേശിനൊപ്പം 12 പോയിന്റ് സ്വന്തമാക്കിയെങ്കിലും മികച്ച റണ്‍റേറ്റില്‍ യുപി ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു. നാളെയാണ് ഫൈനല്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട കേരളം 19 പന്തില്‍ നിന്ന് പുറത്താകാതെ 42 റണ്‍സെടുത്ത റൈഫി വിന്‍സന്റ് ഗോമസിന്റെയും 25 പന്തില്‍ നിന്ന് 37 റണ്‍സെടുത്ത ജാഫര്‍ ജമാലിന്റെയും 30 റണ്‍സെടുത്ത റോഹന്‍ പ്രേമിന്റെയും മികച്ച ബാറ്റിംഗിന്റെ കരുത്തിലാണ് 152 റണ്‍സ് നേടിയത്. തുടക്കത്തില്‍ 15 റണ്‍സെടുക്കുന്നതിനിടെ രാകേഷിനെയും (9), വിഷ്ണു വിനോദിനെയും (0) നഷ്ടപ്പെട്ടശേഷമാണ് കേരളം മികച്ച സ്കോറിലേക്ക് നീങ്ങിയത്. പിന്നീട് സ്കോര്‍ 54-ല്‍ എത്തിയപ്പോള്‍ 18 റണ്‍സെടുത്ത ജഗദീഷിനെയും നഷ്ടമായി. സ്കോര്‍ 74-ല്‍ നില്‍ക്കേ റോഹന്‍ പ്രേമിനെയും 81-ല്‍ നില്‍ക്കേ ക്യാപ്റ്റന്‍ സച്ചിന് ബേബിയെയും (5) നഷ്ടമായെങ്കിലും പിന്നീട് ജാഫര്‍ ജമാലും റൈഫി ഗോമസും ചേര്‍ന്നാണ് കേരളത്തിന് മാന്യമായ സ്കോര്‍ സമ്മാനിച്ചത്. മൂന്ന് വീതം ബൗണ്ടറികളും സിക്സറുകളും ഉള്‍പ്പെടെയാണ് റൈഫി വിന്‍സന്റ് ഗോമസ് 19 പന്തുകളില്‍ നിന്ന് 42 റണ്‍സ് അടിച്ചുകൂട്ടിയത്. ബറോഡക്ക് വേണ്ടി ക്രുനാല്‍ പാണ്ഡ്യ മൂന്നും മുനാഫ് പട്ടേല്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ബറോഡക്ക് ഓപ്പണര്‍മാര്‍ ഭേദപ്പെട്ട തുടക്കം സമ്മാനിച്ചു. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി കേരള ബൗളര്‍മാര്‍ മികച്ച പ്രകടനം നടത്തിയതോടെ നാലാം വിജയമെന്ന ബറോഡയുടെ സ്വപ്നം തകര്‍ന്നു. 50 റണ്‍സെടുത്ത ആദിത്യ വാഗ്മോഡെയാണ് ബറോഡയുടെ ടോപ്സ്കോറര്‍. ക്രുനാല്‍ പാണ്ഡ്യ 22ഉം ഹാര്‍ദിക് പാണ്ഡ്യ 18ഉം കേദാര്‍ ദേവ്ധര്‍ 16ഉം റണ്‍സെടുത്തു. കേരളത്തിന് വേണ്ടി രാകേഷ് മൂന്നും റോഹന്‍ പ്രേം രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
അപ്രസക്തമായ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ദല്‍ഹി 7 റണ്‍സിന് രാജസ്ഥാനെ തോല്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി നാല് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തപ്പോള്‍ രാജസ്ഥാന് 19.4 ഓവറില്‍ 137 റണ്‍സിന് ഓള് ഔട്ടായി. 36 പന്തില്‍ നിന്ന് അഞ്ച് ഫോറും ആറ് സിക്സറുമടക്കം 72 റണ്‍സെടുത്ത അര്‍ജിത് ഗുപ്തയും 30 റണ്‍സെടുത്ത അങ്കിത് ലാംബയും മാത്രമാണ് മികച്ച പ്രകടനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: