ചില മാധ്യമങ്ങള്‍ ഏറ്റവും ശക്തമായി പ്രചരിപ്പിച്ച ആരോപണമാണ് ഗുജറാത്ത് കലാപം മുഖ്യമന്ത്രി നരേന്ദ്രമോദി ആസൂത്രണം ചെയ്തതാണെന്നുള്ളത്. കേരളത്തില്‍ കോണ്‍ഗ്രസും മാര്ക്സിസ്റ്റപാര്ട്ടിയും മുസ്ലിം മതമൗലിക വാദികളും മാതൃഭൂമി, മാധ്യമം തുടങ്ങിയ വാരികകളും ഗുജറാത്തിലെ മുന്‍ ഡിജിപി ശ്രീകുമാറിനെ മുന്നില്‍നിര്‍ത്തി ഏറെ പ്രചാരണം നടത്തി. ഗുജറാത്തിലെ കലാപത്തിനുമാത്രം മുഖ്യമന്ത്രിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന മാധ്യമങ്ങള്‍ ദല്‍ഹി ഉള്‍പ്പെടെ മറ്റു കലാപങ്ങളില്‍ ഭരണകര്‍ത്താക്കളെ പ്രതികൂട്ടില്‍ നിര്‍ത്തിയില്ല. സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പും നിരവധി വര്‍ഗ്ഗീയ കലാപങ്ങള്‍ രാജ്യത്ത് ഉണ്ടായി. ഗുജറാത്തിലും 2002ന് മുമ്പ് വമ്പിച്ച കലാപങ്ങള്‍ കോണ്‍ഗ്രസ് ഭരണത്തിന്‍കീഴില്‍ നടന്നു.
1964 മുതല്‍ വ്യാപകമായ വര്‍ഗ്ഗീയ കലാപങ്ങളാണ് കോണ്‍ഗ്രസ് ഭരണത്തിന്‍കീഴില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടന്നത്. ആയിരങ്ങള്‍ കൊല്ലപ്പെട്ടു. നിരവധി അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടുകള്‍ ഈ കലാപവുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട്. രഹുബീര്ദയാല് കമ്മറ്റി (1967), ജസ്റ്റിസ് ജഗ്മോഹന് റെഡ്ഡി കമ്മീഷന് (1969), ഡി.പി. മദന്‍ കമ്മീഷന് (1970), വാദ്ധ്വാ കമ്മീഷന് (1998), ജിതേന്ദ്ര നാരായണ്‍ കമ്മീഷന് (1979), ബാലസുബ്രഹ്മണ്യം കമ്മീഷന് (1981) ജഗ്നാഥ്മിശ്ര കമ്മീഷന് (1984), എന്‍.സി. സക്സേന കമ്മറ്റി (1987), ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മീഷന് (1993), നാനാവതി കമ്മീഷന് (1984), കൂടാതെ കേരളത്തില്‍ ജസ്റ്റിസ് വിതയത്തില്‍ കമ്മീഷന് (തലശ്ശേരി കലാപം), അരവിന്ദാക്ഷ മേനോന് കമ്മീഷന് (പൂന്തുറ കലാപം), ജസ്റ്റിസ് തോമസ്.പി.ജോസഫ് കമ്മീഷന് (മാറാട് കൂട്ടക്കൊല) തുങ്ങിയവയൊക്കെ കോണ്‍ഗ്രസ് ഭരണകാലത്ത് നടന്ന വര്‍ഗ്ഗീയ കലാപങ്ങളുടെ ചരിത്രം പറയുന്നവയാണ്. ഈ കലാപങ്ങള്‍ നടന്നതൊന്നും ബിജെപി ഭരണത്തിന് കീഴിലല്ല. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടെ ബിജെപി ഭരണം നിരവധി സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഉണ്ടായി. ഗുജറാത്തില്‍ ഒരേയൊരു കലാപം മാത്രമാണ് ഉണ്ടായത്. ഗുജറാത്തില്‍ അതിനു മുമ്പ് നിരവധി കലാപങ്ങള്‍ കോണ്‍ഗ്രസ് ഭരണത്തിന്‍കീഴില്‍ നടന്ന പശ്ചാത്തലം കൂടെ ഒന്നിച്ചുവായിക്കണം.
ഒരു കലാപത്തിന്റെ കാര്യത്തില്‍ മാത്രം മുഖ്യമന്ത്രിയെ പ്രതിയാക്കുന്നതെങ്ങനെ? വ്യാപകമായ പ്രചാരണം ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും നരേന്ദ്ര മോദിക്കെതിരെ നടന്നു. കരുത്തനായ ഒരു ദേശീയ നേതാവിനെയും പ്രസ്ഥാനത്തെയും തകര്‍ക്കാനുള്ള ആഗോള ഗൂഢാലോചനയാണ് ഇതിനു പിന്നില്‍. അതുകൊണ്ടുതന്നെ മോദിക്കെതിരെ നിരവധി അന്വേഷണങ്ങള്‍ നടന്നു. സംസ്ഥാന പോലീസ്, സിബിഐ, സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തില്‍ മുന്‍ സിബിഐ ഡയറക്ടര്‍ രാഘവന് നയിച്ച സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം, കോടതിയുടെ നിരീക്ഷണങ്ങള്‍, അന്വേഷണ കമ്മീഷന് ഇവയെല്ലാം മുഖ്യമന്ത്രിയ്ക്ക് എതിരായി ഒരു തെളിവും കണ്ടെത്തിയില്ല. കഴിഞ്ഞ പതിനൊന്നു വര്‍ഷമായി മോദിക്കെതിരായ പ്രചാരണം, നിയമ പോരാട്ടം, ആഗോള ഗൂഢാലോചന ഇവയൊക്കെ നടക്കുന്നു. എല്ലാം അതിജീവിച്ച് അഗ്നിശുദ്ധി വരുത്തിയിട്ടാണ് മോദി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ജനങ്ങളുടെ മുന്നില്‍ വരുന്നത്. നരേന്ദ്രമോദിയെ ജനകീയനാക്കുന്നത് അധര്‍മ്മത്തിന്റെ ശക്തികള്‍ക്കെതിരായ ജനവികാരംകൊണ്ടുകൂടെയാണ്.
എടുത്തുപറയേണ്ട മറ്റൊരു വസ്തുത സ്വതന്ത്ര ഇന്ത്യയില്‍ നടന്ന വര്‍ഗ്ഗീയ കലാപങ്ങളില്‍ ഏറ്റവും വലുത് ഗുജറാത്തായിരുന്നില്ല എന്നതാണ്. കോണ്‍ഗ്രസ് ഭരണത്തിന്‍കീഴില്‍ നടന്ന റൂര്‍ക്കേല (1964), മെറാദാബാദ് (1980), ദല്‍ഹി (1984), ബോംബെ (1993) എന്നിവയായിരുന്നു വലിയ വര്‍ഗീയ കലാപങ്ങള്‍. വര്‍ഗ്ഗീയ കലാപങ്ങളുടെ ചോര കോണ്‍ഗ്രസിന്റെ കൈകളിലാണ് ഏറെയുള്ളത്. സ്വതന്ത്രഭാരതം കണ്ട ഏറ്റവും ക്രൂരമായ കൂട്ടകൊലയാണ് ദല്‍ഹിയില്‍ രാജീവ്ഗാന്ധിയുടെ ഭരണത്തിന്‍കീഴില്‍ 1984ല്‍ നടന്നത്. ഒരു കോണ്‍ഗ്രസ് നേതാവും സിഖ് കൂട്ടകൊലയ്ക്ക് ശിക്ഷിക്കപ്പെട്ടില്ല.
മുഖ്യമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് കലാപത്തില്‍ നിസംഗത പാലിച്ചു എന്ന് സാക്ഷിപറയാന്‍ നുണയനായ ഒരു മുന്‍ ഡിജിപി ഉണ്ടായി. അരുന്ധതി റോയി ഉള്‍പ്പെടെ പല ബുദ്ധിജീവികളും രംഗത്തുവന്നു. ഫെബ്രുവരി 28ന് കലാപം തുടങ്ങി “മൂന്നു ദിവസം” കഴിഞ്ഞ് മാര്‍ച്ച് ഒന്നിനാണ് സേന ഇറങ്ങിയതെന്ന് അവര്‍ എഴുതി. എന്നാല്‍ ഫെബ്രുവരിയില്‍ 28 ദിവസമേ ഉണ്ടായിരിന്നുള്ളു! മാര്‍ച്ച് ഒന്ന് അടുത്ത ദിവസമായിരുന്നു എന്നുപോലും കണ്ടെത്താന്‍ അന്ധമായ മോദിവിരോധം അരുന്ധതിറോയിയെപ്പോലുള്ളവരെ അനുവദിച്ചില്ല. ഇത് ഏറ്റുപറയുകയായിരുന്നു പല മാധ്യമങ്ങളും. മാതൃഭൂമി, മലയാളം, മാധ്യമം തുടങ്ങിയ വാരികകള്‍ ഈ നുണ എഴുതി. പക്ഷെ സത്യം മറ്റൊന്നായിരുന്നു. 2001 ഫെബ്രുവരി 27ന് ഗോധ്രയില്‍ 58 കര്‍സേവകരെ ട്രയിനില്‍ തീവെച്ച് കൊന്നതാണ് പ്രശ്നത്തിന്റെ തുടക്കം. 28ന് കലാപം തുടങ്ങി. പോലീസ് ശക്തമായി ഇടപെട്ടു. 24 മണിക്കൂറിനുള്ളില്‍ ‘ഷൂട്ട് അറ്റ് സൈറ്റ്’ ഉത്തരവിറങ്ങി. പട്ടാളവും രംഗത്തെത്തി. 200ല്‍ അധികം കലാപകാരികള്‍ പോലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ടു. അതില്‍ 182 പേര് ഹിന്ദുക്കളായിരുന്നു. കലാപത്തില്‍ ആകെ 790 മുസ്ലിങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെട്ടു. അരുന്ധതി റോയി ഇത് അയ്യായിരമാക്കി ഉയര്‍ത്തി. എന്നാല്‍ ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു വര്‍ഗ്ഗീയ കലാപത്തില്‍ ആദ്യമായാണ് 200ഓളം കലാപകാരികള്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത് എന്ന വസ്തുത മൂടിവച്ചു. എന്നാല്‍ ഇന്ദിരാഗാന്ധി വധത്തെ തുടര്‍ന്ന് ദല്‍ഹി സിക്കു കൂട്ടക്കൊലയില്‍ മൂവായിരം സിഖുകാര്‍ കൊല്ലപ്പെട്ടിട്ടും ഒരാള്‍പോലും രാജീവ് ഗാന്ധിയുടെ പോലീസ് നടപടിയില്‍ കൊല്ലപ്പെട്ടില്ല. ഗുജറാത്തില്‍ ആയിരങ്ങള്‍ അറസ്റ്റു ചെയ്യപ്പെട്ടു, നൂറുകണക്കിന് കലാപകാരികള്‍ കോടതിയാല്‍ ശിക്ഷിക്കപ്പെട്ടു. ബഹുഭൂരിപക്ഷം കേസുകളും ഗുജറാത്തിനു പുറത്താണ് വിചാരണ ചെയ്തത്. ഇത് സൂചിപ്പിക്കുന്നത് എത്ര സുതാര്യമായാണ് ഗുജറാത്ത് കലാപം അന്വേഷിച്ചത് എന്നാണ്.
നരേന്ദ്രമോദി സര്‍ക്കാര്‍ കലാപം കഴിഞ്ഞുള്ള മൂന്നു തെരഞ്ഞെടുപ്പുകളില്‍ ഗുജറാത്തില്‍ വന്‍ ഭൂരിപക്ഷത്തില്‍, വിശേഷിച്ച് മുസ്ലിം ആധിപത്യമുള്ള മണ്ഡലങ്ങളില്‍പോലും തെരഞ്ഞെടുക്കപ്പെട്ടത് ഗുജറാത്ത് കലാപം മാതൃകാപരമായി അടിച്ചമര്‍ത്തിയതുകൊണ്ടാണ്. എന്നിട്ടും ദേശവിരുദ്ധ ശക്തികള്‍ ആരോപണം തുടരുകയാണ്. ഹിന്ദു-മുസ്ലിം ശത്രുത വളര്‍ത്തി, മുസ്ലിം സംരക്ഷകരാകാന്‍ മത്സരിക്കുകയാണ് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും മുസ്ലിം മത മൗലികവാദികളും. മുന്‍ ഡിജിപി ശ്രീകുമാറിന്റെയും ടീസ്റ്റാ സെറ്റല്‍വാദിന്റെയും പുറകില്‍ കോണ്‍ഗ്രസ് ആയിരുന്നെങ്കില്‍ അരുന്ധതി റായിയ്ക്കു പിന്നില്‍ ആഗോളശക്തികളാണ്. കാശ്മീര്‍ വിഷയത്തിലും അരുന്ധതി റോയി പാക്കിസ്ഥാന് പക്ഷത്താണ് നിലകൊള്ളുന്നത്.
‘ദ ഹിന്ദു’ ദിനപത്രം മാര്‍ച്ച് 31, 2014ല്‍ പ്രസിദ്ധീകരിച്ച ഹിലാല്‍ അഹമ്മദിന്റെ പഠനപ്രകാരം ഗുജറാത്തില്‍ 2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 18.60 ശതമാനവും 2009ല്‍ 12.40 സതമാനവും മുസ്ലീങ്ങള്‍ ബിജെപിക്കാണ് വോട്ട് ചെയ്തത്. ഗുജറാത്തില്‍ നരേന്ദ്രമോദി മാതൃകാപരമായാണ് ഭരണംനടത്തുന്നത് എന്നതിന്റെ ഉദാഹരണമാണിത്.
“ഗര്‍ഭിണിയും തൃശൂലവും” കേരളത്തിലെ മതേതര മാധ്യമങ്ങളും
ഗുജറാത്ത് കലാപത്തിന്റെ പേരില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉന്നയിച്ച ആരോപണമാണ് “മുസ്ലിമായ ഒരു ഗര്‍ഭിണിയെ വധിച്ച് ഗര്‍ഭസ്ഥശിശുവിനെ ത്രിശൂലത്തില്‍ കുത്തിനിര്‍ത്തി” എന്നത്. മാതൃഭൂമി, മാധ്യമം വാരികകളിലൂടെയാണ് ഈ നുണ കൂടുതല്‍ പ്രചരിച്ചത്. മാധ്യമം, ദേശാഭിമാനി തുടങ്ങിയ പത്രങ്ങളും നിരവധി തവണ ഈ ആരോപണം ഉന്നയിച്ചു. എന്നാല്‍ ഗുജറാത്ത് കലാപം അന്വേഷിച്ച എല്ലാ സമിതികളും സുപ്രീംകോടതി നിയോഗിച്ച മുന്‍ സിബിഐ ഡയറക്ടര്‍ രാഘവന് നയിച്ച സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമും ഇതൊരു കെട്ടുകഥയാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. എന്തുകൊണ്ട് ശ്രീകുമാര്‍, ടീസ്റ്റാ സെതല്‍വാദ്, അരുന്ധതി റോയി തുടങ്ങിയവര്‍ ഈ ആരോപണങ്ങള്‍ക്ക് തെളിവു നല്‍കുന്നില്ല. ഗുജറാത്തില്‍നിന്ന് ‘ഇര’യെ കൊണ്ടുനടക്കുന്ന സിപിഎം ‘ഗര്‍ഭിണിയെ കൊന്ന’ വിഷയത്തില്‍ തെളിവുകൊടുക്കേണ്ടതല്ലേ? ഇതുപോലുള്ള ഹീനമായ ആരോപണം രണ്ടു സമുദായങ്ങളില്‍ ഉണ്ടാക്കുന്ന വെറുപ്പും ശത്രുതയും എത്ര വലുതായിരിക്കും എന്നതാണ് ആലോചിക്കേണ്ടത്. യഥാര്‍ത്ഥത്തില്‍ ഇതിനു സമാനമായ ഒരു സംഭവം, കെ. മാധവന് നായരുടെ മലബാര്‍ കലാപത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ അവിടെ കൊല്ലപ്പെട്ട ഗര്‍ഭിണി ഹിന്ദുവായിരുന്നതിനാല്‍ ആരും മിണ്ടുന്നില്ല.
ഫാസിസ്റ്റുകള്‍ കോണ്‍ഗ്രസോ ബിജെപിയോ?
ബിജെപിക്കും നരേന്ദ്രമോദിക്കും എതിരായ മറ്റൊരു ആരോപണമാണ് ഹിന്ദു ഫാസിസം. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് ഫാസിസത്തിനും കുടുംബാധിപത്യത്തിനും സ്വേഛാധിപത്യത്തിനുമെതിരായ പോരാട്ടമാണ് സംഘപരിവാറിനെയും ബിജെപിയെയും കരുത്തുറ്റതാക്കിയത്. 1975ല്‍ അലഹബാദ് ഹൈക്കോടതിവിധിയെ തുടര്‍ന്ന് ഭരണം നഷ്ടമാകാതിരിക്കാന്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാക്കളെ മുഴുവന്‍ ജയിലിലടച്ചു.
ഇന്ദിരാഗാന്ധിയുടെ സ്വേഛാധിപത്യഭരണം നൂറുകണക്കിന് പേരെ കൊന്നൊടുക്കി. പത്രസ്വാതന്ത്ര്യം പതിനെട്ടു മാസം നിരോധിച്ചു. പാര്‍ലമെന്റിനെ അട്ടിമറിച്ച് ഭരണഘടന തന്നെ മാറ്റിമറിച്ചു. ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസുമാണ് ഫാസിസം എന്താണെന്ന് ഇന്ത്യന്‍ ജനതയ്ക്ക് കാണിച്ചുകൊടുത്തത്. എന്നാല്‍ ലോകനായക് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ പോരാട്ടത്തിന്റെ കേന്ദ്രശക്തി ആര്‍എസ്എസും ഭാരതീയ ജനസംഘവുമായിരുന്നു. പതിനായിരക്കണക്കിന് ആര്‍എസ്എസുകാര്‍ ജയിലിനുളളിലായി. കേരളത്തിലും ‘മിസ’ പ്രകാരം അറസ്റ്റു ചെയ്തവരില്‍ ഭൂരിപക്ഷവും സംഘപ്രവര്‍ത്തകരായിരുന്നു. സംഘപരിവാര്‍ പ്രസ്ഥാനം സ്വന്തം രക്തം നല്‍കിയാണ് ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിച്ചത്. അര്എസ്എസിനു സ്വാധീനമുണ്ടായിരുന്ന സംസ്ഥാനങ്ങളിലാണ് 1977ല്‍ ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടത്. കോണ്‍ഗ്രസിന്റെ ആര്‍എസ്എസ് വിരോധത്തിന്റെ അടിത്തറ 1977ലെ ഇന്ദിരാകോണ്‍ഗ്രസിന്റെ പതനമായിരുന്നു. കേരളംപോലെ സംഘപരിവാര്‍ ഇതര പ്രസ്ഥാനങ്ങള്‍ക്ക് പ്രതിപക്ഷനിരയില്‍ ആധിപത്യമുണ്ടായിരുന്ന സംസ്ഥാനങ്ങളില്‍ 1977ല്‍ ഇന്ദിരാഗാന്ധിയ്ക്കായിരുന്നു വിജയം എന്നത് എടുത്തുപറയണം. എന്തുകൊണ്ട് 1977ല്‍ സിപിഎമ്മിന് കേരളത്തില്‍ ജയിക്കാന്‍ കഴിഞ്ഞില്ല എന്നതും വിലയിരുത്തപ്പെടണം. കാരണം കമ്മ്യൂണിസ്റ്റു ഫാസിസം ഇന്ദിരാഗാന്ധിയുടെ ഫാസിസ്റ്റു ഭരണവുമായി ഒത്തുപോകുയായിരുന്നു.
ഫാസിസത്തിന്റെ മറ്റൊരു സ്വഭാവമായ വ്യക്തിപൂജയും കുടുംബാധിപത്യവും കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റുകള്‍ക്കുമാണ് അവകാശപ്പെടാന്‍ കഴിയുന്നത്. നെഹ്റു കുടുംബത്തിനു പുറത്ത് ആരെയും നേതാവായി അംഗീകരിക്കാത്ത കോണ്‍ഗ്രസും മരിച്ചുകഴിഞ്ഞിട്ടും നേതാവിന്റെ മൃതശരീരത്തെ മ്യൂസിയത്തില്‍ പേടകത്തിലാക്കി കാത്തുസൂക്ഷിക്കുന്ന കമ്മ്യൂണിസ്റ്റു സംസ്കാരവുമാണ് ഫാസിസം. ലെനിനും മാവോയും ഹോചിമിനുമൊക്കെ മരണശേഷം പൂജാവസ്തുക്കളായി മാറിയത് കമ്മ്യൂണിസ്റ്റു സംസ്കാരമാണല്ലോ? എന്നാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശത്രുക്കളെ പരാജയപ്പെടുത്തിയതാണ് സംഘപരിവാറിന്റെ ചരിത്രം.
(തുടരും)
ഡോ. കെ. ജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: