റെക്കോര്‍ഡുകളുടെ തോഴനായിരുന്നു സുനില്‍ ഗവാസ്കര്‍. ഏതു വിഷമമേറിയ ബാറ്റിങ് സാഹചര്യങ്ങളിലും അടിപതറാത്ത ടെക്നിക്കുകള്‍ സണ്ണിയുടെ കിറ്റില്‍ ഏറെയുണ്ടായിരുന്നു. മാല്‍ക്കം മാര്‍ഷലിന്റെയും മൈക്കല്‍ ഹോള്ഡിങ്ങിന്റെം ജോയല്‍ ഗാര്നറുടെയുമൊക്കെ തീപാറുന്ന പന്തുകളെ നെഞ്ചുറപ്പോടെ നേരിടാന്‍ സഹായിച്ചത് ആ സാങ്കേതികത്തികവായിരുന്നു. പരമോന്നത കോടതിയുടെ ആശിര്‍വാദത്തോടെ ബിസിസിഐ അധ്യക്ഷസ്ഥാനത്ത് താത്കാലികമായെങ്കിലും ഗവാസ്കര്‍ ഇരിപ്പുറപ്പിക്കുമ്പോള്‍ ലക്ഷോപക്ഷം ക്രിക്കറ്റ് പ്രേമികള്‍ അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നു പുതിയ ടെക്നിക്കുകള്‍, രാജ്യത്തെ ഏറ്റവും പ്രചാരമുള്ള കളിയെ ഒത്തുകളിയുടെയും വാതുവയ്പ്പിന്റെയും കാലക്കേടില്‍ നിന്ന് കരകയറ്റാന്‍ ശേഷിയുള്ള പുത്തന്‍ തീരുമാനങ്ങള്‍.
തൊട്ടതെല്ലാം പൊന്നാക്കിയവരുടെ കൂട്ടത്തിലാണ് ഗവാസ്കറിന് എന്നുമിടം. കളിക്കാരന് എന്ന നിലയില്‍ ഗവാസ്കറിന്റെ നേട്ടങ്ങള്‍ അനുപമം. സാക്ഷാല്‍ സച്ചിന് ടെന്‍ഡുല്‍ക്കറുടെ റോള്‍ മോഡല്‍ ആകണമെങ്കില്‍ നേട്ടങ്ങളുടെ മാറ്റിന് പത്തരത്തിളക്കം തന്നെ വേണമല്ലോ. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യകണ്ട ഏറ്റവും മികച്ച ഓപ്പണര്‍ എന്ന പദവി സണ്ണിയില്‍ നിന്നു തട്ടിയെടുക്കാന്‍ ഇന്നും ആര്‍ക്കുമായിട്ടില്ല. ക്രീസ് വിട്ട് കമന്റേററുടെ വേഷമണിഞ്ഞപ്പോഴും ഗവാസ്കര്‍ നല്ലതുപോലെ തിളങ്ങി.
ഒരു ഓപ്പണിങ് ബാറ്റ്സ്മാന് ഏതു വെല്ലുവിളിയും ഏറ്റെടുക്കാന്‍ തയ്യാറാവണമെന്നായിരുന്നു, തന്നെ ബിസിസിഐ പ്രസിഡന്റാക്കാനുള്ള സുപ്രീം കോടതി വിധിയോടുള്ള ഗവാസ്കറിന്റെ പ്രതികരണം. ആത്മവിശ്വാസം പ്രതിഫലിക്കുന്ന വാക്കുകള്‍. എന്നാല്‍ കായിക ഭരണരംഗത്ത് അത്ര പരിചയമൊന്നുമില്ലാത്ത ഗവാസ്കറിന് പുതിയ നിയോഗം കടുത്തവെല്ലുവിളി ഉയര്‍ത്തുമെന്നതില്‍ സംശയമില്ല. തൊണ്ണൂറുകളില്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷനില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗമായി ഗവാസ്കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്നുമുതലിങ്ങോട്ട് ക്രിക്കറ്റ് ഭരണാധികാരിയാകാന്‍ അദ്ദേഹം താത്പര്യം കാട്ടിയിരുന്നു. എന്നാല്‍ എംസിഎയിലേതടക്കം എതെങ്കിലുമൊരു സംഘടനയുടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ മുഴവന്‍ സമയം പ്രവര്‍ത്തിക്കാനോ ഗവാസ്കര്‍ തയ്യാറായില്ല.
ഐസിസി ക്രിക്കറ്റ് കമ്മിറ്റിയിലും ഐപിഎല്‍ ഗവേണിങ് കൗണ്‍സിലിലും ഗവാസ്കര്‍ അംഗമായിരുന്നിട്ടുണ്ട്. കോളമിസ്റ്റ് എന്ന പേര് ആദ്യത്തെ പദവിയും കൊച്ചി ഫ്രാഞ്ചൈസിയിലെ ഒരംഗത്തിന്റെ മാര്ഗനിര്ദേശകനാണെന്ന ആരോപണം രണ്ടാമത്തെ സ്ഥാനവും ഗവാസ്കറിന് നഷ്ടപ്പെടുത്തി. തത്വത്തില്‍ കായിക ഭരണത്തില്‍ ഗവാസ്കര്‍ അത്രശോഭിച്ചില്ലെന്നു പറയാം. എങ്കിലും കളത്തിനകത്തും പുറത്തും മാന്യതയും ധാര്‍മ്മികതയും കൈവിടാത്ത ഗവാസ്കര്‍ ബിസിസിഐയുടെ തലവനാകുമ്പോള്‍ പ്രതീക്ഷകളുടെ പൊന്‍ കിരണങ്ങള്‍ തെളിയുന്നത് സ്വാഭാവികം. ക്രിക്കറ്റിനെ ജീവിതമാക്കിയ അപൂര്‍വ്വം ചില വ്യക്തിത്വങ്ങളിലൊരാളായ ലിറ്റില്‍ മാസ്റ്റര്‍ കളിക്ക് ദോഷം വരുത്തുന്നതൊന്നും തന്നെ ചെയ്യില്ലെന്നു നൂറു ശതമാനം വിശ്വസിക്കാം. എന്‍. ശ്രീനിവാസന് പുറത്തായെങ്കിലും, അദ്ദേഹം പാലും തേനും ഊട്ടി വളര്‍ത്തിയ പിണിയാളുകളാണ് ഗവാസ്കറിനു ചുറ്റും. അതിനാല്‍ത്തന്നെ ഒരു വലിയ ശുദ്ധികലശത്തിന് സാധ്യമാകുമോയെന്നു കണ്ടറയേണ്ടിരിക്കുന്നു. വിദേശവേദി തേടിപ്പോകുന്ന ഐപിഎല്‍ നല്ല രീതിയില്‍ നടത്തുകയെന്നതാണ് അദ്ദേഹത്തിന്റെ പ്രഥമ കര്‍ത്തവ്യം. അതു ഭംഗിയായി നിര്വ്വഹിക്കുകയെന്നതാവും ഗവാസ്കറിന്റെ മനസിലെ ഇപ്പോഴത്തെ ചിന്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: