ഇന്ത്യന്‍ വെല്‍സ്: ടെന്നീസ് ഇതിഹാസം സ്വിറ്റ്സര്‍ലന്റിന്റെ റോജര്‍ ഫെഡറര്‍ ഇന്ത്യന്‍ വെല്‍സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗം സെമിഫൈനലില്‍ പ്രവേശിച്ചു. വനിതാ വിഭാഗം ഡബിള്‍സില്‍ ഇന്ത്യന്‍ താരം സാനിയ-സിംബാബ്വെയുടെ കാരാ ബ്ലാക്ക് സഖ്യം ഫൈനലില്‍ എത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ 17-ാം സീഡ് ദക്ഷിണാഫ്രിക്കയുടെ കെവിന് ആന്‍ഡേഴ്സണെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഏഴാം സീഡ് റോജര്‍ ഫെഡറര്‍ കീഴടക്കിയത്. ഒരു മണിക്കൂറും 9 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവില്‍ 7-5, 6-1 എന്ന സ്കോറിനാണ് ഫെഡറര്‍ ദക്ഷിണാഫ്രിക്കന്‍ എതിരാളിയെ കീഴടക്കിയത്. എട്ടാം തവണയാണ് ഫെഡറര്‍ ഇന്ത്യന്‍ വെല്‍സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ പ്രവേശിക്കുന്നത്.
മറ്റൊരു മത്സരത്തില്‍ പത്താം സീഡ് കനേഡിയന്‍ താരംമ മിലോസ് റാവോനിക്കിനെ അട്ടിമറിച്ച് 28-ാം സീഡ് ഉക്രെയിന് താരം അലക്സാണ്ടര്‍ ഡോള്ഗോപോലോവും സെമിയിലെത്തിയിട്ടുണ്ട്. ഒരു മണിക്കൂറും 19 മിനിറ്റും നീണ്ട മത്സരത്തിനൊടുവില്‍ 6-3, 6-4 എന്ന സ്കോറിനായിരുന്നു ഉക്രെയിന് താരത്തിന്റെ വിജയം. ഫെഡററാണ് സെമിയില്‍ ഉക്രെയിന് താരത്തിന്റെ എതിരാളി.
വനിതാ വിഭാഗത്തില്‍ ഒന്നാം സീഡ് ചൈനയുടെ നാ ലി, ഫ്ലാവിയ പെന്നേറ്റ എന്നിവര്‍ സെമിയില്‍ പ്രവേശിച്ചു. സ്ലൊവാക്യന്‍ താരം ഡൊമിനിക സിബുല്കോവയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് നാ ലി സെമിയിലെത്തിയത്. 2007നുശേഷം ആദ്യമായാണ് നാ ലി ഇന്ത്യന്‍ വെല്‍സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ പ്രവേശിക്കുന്നത്. രണ്ട് മണിക്കൂറും 36 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് നാ ലി വിജയം കരസ്ഥമാക്കിയത്. സ്കോര്‍: 6-3, 4-6, 6-3. മറ്റൊരു മത്സരത്തില്‍ 20-ാം സീഡ് ഇറ്റാലിയന്‍ താരം ഫ്ലാവിയ പെന്നേറ്റ മൂന്ന് സെറ്റ് പോരാട്ടത്തിനൊടുവിലാണ് സ്റ്റീഫന്‍സിനെ പരാജയപ്പെടുത്തി സെമിയിലെത്തിയത്. സ്കോര്‍: 6-4, 5-7, 6-4.
വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-സിംബാബ്വെയുടെ കാരാ ബ്ലാക്ക് സഖ്യം 6-4, 3-6, 10-7 എന്ന സ്കോറിന് ചെക്ക്-ചൈനീസ് ജോഡികളായ ലൂസി ഹെര്ഡേക്ക-ജി ഷെംഗ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: