മിര്‍പൂര്‍: നിലവിലെ ചാമ്പ്യന്മാരായ പാക്കിസ്ഥാനെ തകര്‍ത്ത് ശ്രീലങ്കക്ക് ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം. ഇന്നലെ നടന്ന ഫൈനലില്‍ അഞ്ച് വിക്കറ്റിനാണ് ശ്രീലങ്ക എതിരാളികളെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെടുത്തു. 114 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഫവദ് ആലവും 65 റണ്‍സെടുത്ത ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖും 59 റണ്‍സ് നേടിയ ഉമര്‍ അക്മലും നടത്തിയ മികച്ച ബാറ്റിംഗാണ് പാക്കിസ്ഥാനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഒരു ഘട്ടത്തില്‍ മൂന്നിന് 18 എന്ന ദയനീയ സ്ഥിതിയില്‍ നിന്നാണ് പാക്കിസ്ഥാന്‍ 260 റണ്‍സിലെത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 22 പന്തുകള്‍ ബാക്കിനില്‍ക്കേ അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 261 റണ്‍സെടുത്താണ് കിരീടത്തില്‍ മുത്തമിട്ടത്. 101 റണ്‍സ് നേടിയ തിരിമന്നെയും 75 റണ്‍സ് നേടിയ ജയവര്‍ദ്ധനെയും 42 റണ്‍സെടുത്ത കുശല്‍ പെരേരയുമാണ് ലങ്കന്‍ നിരയില്‍ മികച്ച പ്രകടനം നടത്തിയത്. 2008ന് ശേഷം ആദ്യമായാണ് ശ്രീലങ്ക ഏഷ്യാകപ്പ് കിരീടം നേടുന്നത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ അഞ്ചാം തവണയും. പ്രാഥമിക റൗണ്ടിലും ശ്രീലങ്ക പാക്കിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. പാക്കിസ്ഥാന്റെ അഞ്ച് വിക്കറ്റുകളും പിഴുത ലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗയാണ് മാന്‍ ഓഫ് ദി മാച്ച്. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയ ലഹിരു തിരിമന്നെയാണ് മാന്‍ ഓഫ് ദി സീരീസ്.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാന് വന്‍ തകര്‍ച്ചയാണ് തുടക്കത്തില്‍ നേരിട്ടത്. സ്കോര്‍ബോര്‍ഡില്‍ 18 റണ്‍സ് മാത്രമായപ്പോഴേക്കും മൂന്ന് വിക്കറ്റുകളാണ് മലിംഗയുടെ പേസ് ആക്രമണത്തില്‍ അവര്‍ക്ക് നഷ്ടമായത്. എട്ട് റണ്‍സെടുത്ത ഷര്‍ജീല്‍ ഖാനെ തീസപെരേരയുടെയും അഞ്ച് റണ്‍സെടുത്ത അഹമ്മദ് ഷെഹ്സാദിനെയും മൂന്ന് റണ്‍സെടുത്ത മുഹമ്മദ് ഹഫീസിനെയും വിക്കറ്റ് കീപ്പര്‍ സംഗക്കാരയുടെയും കൈകളില്‍ മലിംഗ എത്തിച്ചു. എന്നാല്‍ നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖും ഫവദ് ആലവും ഒത്തുചേര്‍ന്നതോടെയാണ് പാക്കിസ്ഥാന്‍ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. 31.1 ഓവറിലാണ് പാക്കിസ്ഥാന്‍ സ്കോര്‍ 100 കടന്നത്. 122 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. ഒടുവില്‍ സ്കോര്‍ 140 റണ്‍സിലെത്തിയപ്പോള്‍ 98 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികളും രണ്ട് സിക്സറുമടക്കം 65 റണ്‍സെടുത്ത മിസ്ബയെ മലിംഗ കുശല്‍ പെരേരയുടെ കൈകളിലെത്തിച്ചു. പിന്നീട് ഫവദ് ആലവും ഉമര്‍ അക്മലും ചേര്‍ന്ന് പാക്കിസ്ഥാന്‍ സ്കോര്‍ മുന്നോട്ടുനീക്കി. ഇരുവരും ചേര്‍ന്ന് 115 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 44.4 ഓവറില്‍ പാക് സ്കോര്‍ 200 കടന്നു. 45 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ സ്കോര്‍ നാലിന 202 എന്ന നിലയിലായിരുന്നു. പിന്നീടാണ് ഇരുവരും വെടിക്കെട്ടിന് തിരികൊളുത്തിയത്. അവസാന അഞ്ച് ഓവറില്‍ നേടിയ 58 റണ്‍സാണ് പാക് സ്കോര്‍ 260-ല്‍ എത്തിയത്. എന്നാല്‍ അവസാന ഓവറിലെ നാലാം പന്തില്‍ 42 പന്തില്‍ നിന്ന് 59 റണ്‍സെടുത്ത അക്മലിനെയും മലിംഗ മടക്കി. ഇതിനിടെ ഫവദ് ആലം സെഞ്ച്വറി തികച്ചു. 128 പന്തുകളില്‍ നിന്ന് 6 ഫോറും മൂന്ന് സിക്സറുമടക്കമാണ് ആലം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ശ്രീലങ്കക്ക് വേണ്ടി പാക്കിസ്ഥാന്റെ അഞ്ച് വിക്കറ്റുകളും പിഴുതത് മലിംഗയാണ്.
261 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കക്ക് ഓപ്പണര്‍മാരായ കുശല്‍ പെരേരയും (42) തിരിമന്നെയും (101) ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. സ്കോര്‍ 56-ല്‍ എത്തിയപ്പോഴാണ് ലങ്കക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 37 പന്തുകളില്‍ നിന്ന് ആറ് ഫോറും ഒരു സിക്സറുമടക്കം 42 റണ്‍സെടുത്ത കുശല്‍ പെരേരയെ സയീദ് അജ്മലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഉമര്‍ അക്മല്‍ സ്റ്റാമ്പ് ചെയ്തു പുറത്താക്കി. തൊട്ടടുത്ത പന്തില്‍ സംഗക്കാരയെ അജ്മല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയെങ്കിലും മൂന്നാം വിക്കറ്റില്‍ തിരിമന്നെക്കൊപ്പം ഒത്തുചേര്‍ന്ന മഹേല ജയവര്‍ദ്ധനെ ലങ്കയെ മുന്നോട്ടുനയിച്ചു.
ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 156 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഒടുവില്‍ സ്കോര്‍ 37.2 ഓവറില്‍ 212 റണ്‍സിലെത്തിയപ്പോള്‍ 93 പന്തില്‍ നിന്ന് 9 ഫോറും ഒരു സിക്സറുമടക്കം 75 റണ്‍സെടുത്ത ജയവര്‍ദ്ധനെയെ മുഹമ്മദ് തല്‍ഹയുടെ പന്തില്‍ ഷര്‍ജീല്‍ ഖാന്‍ പിടികൂടി. പിന്നീട് സ്കോര്‍ 233-ല്‍ എത്തിയപ്പോള്‍ 13 റണ്‍സെടുത്ത പ്രിയന്‍ജനെ ജുനൈദ് ഖാന്‍ ഉമര്‍ അക്മലിന്റെ കൈകളിലെത്തിച്ചു. അധികം കഴിയും മുന്നേ തിരിമന്നെ സെഞ്ച്വറി തികച്ചു. 106 പന്തുകളില്‍ നിന്ന് 13 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. തൊട്ടുപിന്നാലെ തിരിമന്നെ പുറത്തായി. 101 റണ്‍സെടുത്ത തിരിമന്നെയെ സയിദ് അജ്മല്‍ ബൗള്‍ഡാക്കി. പിന്നീട് ആഞ്ചലോ മാത്യൂസും (16 നോട്ടൗട്ട്), ഡി സില്‍വയും (6 നോട്ടൗട്ട്) ചേര്‍ന്ന് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ലങ്കയെ ഏഷ്യാകപ്പ് കിരീടത്തിലേക്ക് നയിച്ചു.
















