റാഞ്ചി: അമ്പത്തൊമ്പതാമത് ദേശീയ സ്കൂള്‍ കായികമേളക്ക് ഇന്ന് തുടക്കം. റാഞ്ചിയിലെ ബിര്‍സ മുണ്ട സ്റ്റേഡിയത്തിലാണ് കൗമാര കായിക കുതിപ്പിന് അരങ്ങുണരുന്നത്. തുടര്‍ച്ചയായ 17-ാം കിരീടം ലക്ഷ്യമിട്ടാണ് കൗമാര കായികകേരളം ദേശീയ സ്കൂള്‍ മീറ്റിനിറങ്ങുന്നതഅ്. കഴിഞ്ഞ വര്‍ഷം ഇറ്റാവയില്‍ നടന്ന മീറ്റില്‍ 33 സ്വര്‍ണവും 26 വെള്ളിയും 18 വെങ്കലവും ഉള്‍പ്പെടെ 304 പോയിന്റുമായാണ് കേരളം ചാമ്പ്യന്‍പട്ടം നിലനിര്‍ത്തിയത്. മഹാരാഷ്ട്രയും പഞ്ചാബുമാണ് കേരളത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ടീമുകള്‍.
2012-ല്‍ ലുധിയാനയില്‍ 29 സ്വര്‍ണ്ണവും 25 വെള്ളിയും 15 വെങ്കലവുമടക്കം 262 പോയിന്റായിരുന്നു കേരളത്തിന്റെ സമ്പാദ്യം.
രണ്ട് ദിവസത്തെ ദുരിത യാത്രക്കുശേഷം ഇന്നലെ രാവിലെ കേരള ടീം റാഞ്ചിയിലെത്തി. മുഴുവന്‍ കായികതാരങ്ങള്‍ക്കും റിസര്‍വേഷന്‍ ഇല്ലാത്തതിനാല്‍ ഇരുന്നും നിന്നുമാണ് ഏറെ കഷ്ടപ്പെടടാണ് മലയാളി കായികതാരങ്ങള്‍ റാഞ്ചിയിലെത്തിയത്. ദുരിത യാത്രക്ക് പുറമെ റാഞ്ചിയിലെ കടുത്ത തണുപ്പിനോടും പൊരുതി വേണം കേരളത്തിന് കിരീടം സ്വന്തമാക്കാന്‍.
66 പെണ്‍കുട്ടികളും 51 ആണ്‍കുട്ടികളുമടക്കം 117 പേരുടെ സംഘമാണ് കേരളത്തിന് വേണ്ടി മത്സരിക്കാനിറങ്ങുന്നത്. ആണ്‍കുട്ടികളുടെ സംഘത്തെ കോതമംഗലം സെന്റ് ജോര്‍ജ് സ്കൂളിന്റെ പി.എന്‍. നസിമുദ്ദീനും പെണ്‍കുട്ടികളുടെ സംഘത്തെ പാലക്കാട് മുണ്ടൂര്‍ സ്കൂളിന്റെ എം.യു. ചിത്രയും നയിക്കും.
117 അംഗ സംഘത്തില്‍ ഏറ്റവും കൂടുതല്‍ പേര് മത്സരിക്കുന്നത് സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലാണ് 30 പേര്. ജൂനിയര്‍ പെണ്‍കുട്ടികളില്‍ 21 പേരും സബ് ജൂനിയറില്‍ 15 പേരും അണിനിരക്കും. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 27 പേരും ജൂനിയറില്‍ 14 പേരും സബ് ജൂനിയറില്‍ 10 പേരും കളത്തിലിറങ്ങും.
ഇന്ന് രാവിലെ 8.30ന് സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററോടെയാണ് മത്സരങ്ങള്‍ ആരംഭിക്കുക. ഈയിനത്തില്‍ പി.യു. ചിത്ര കേരളത്തിന്റെ ഉറച്ച സ്വര്‍ണ്ണ പ്രതീക്ഷയാണ്. കടുത്ത െശെത്യത്തെത്തുടര്ന്നാണ് സാധാരണയില്‍നിന്ന് വ്യത്യസ്തമായി മത്സരങ്ങള്‍ എട്ടര മുതല്‍ ആരംഭിക്കുന്നത്. ബ്രസീലില്‍ നടന്ന ലോക സ്കൂള്‍ ജിംനേഷ്യാഡില്‍ പങ്കെടുക്കാന്‍ സംസ്ഥാന സ്കൂള്‍ കായികമേളയില്‍നിന്ന് വിട്ടുനിന്ന സി. ബബിത, മുഹമ്മദ് അഫ്സല്, സ്കൂള്‍ ഒളിമ്പിക്സില്‍ പങ്കെടുത്ത അഞ്ജലി ജോസഫ്, മരിയ ജയ്സണ്‍ എന്നിവരും കേരളാ സംഘത്തിലുണ്ട്.
പി.യു. ചിത്ര, എം.എന്‍. നസീമുദ്ദീന്, ശ്രീനിത് മോഹന്‍, ജെസ്സി ജോസഫ് തുടങ്ങിയ താരങ്ങള്‍ക്ക് ഇത് അവസാന സ്കൂള്‍ മീറ്റാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: