ധന്വന്തരീരൂപധാരി വൈദ്യശാസ്ത്രവിധായകഃ
സമ്മോഹിതദൈത്യസംഘഃ മോഹിനീരൂപധാരകഃ
112. ധന്വന്തരീരൂപധാരീ:
ധന്വന്തരീദേവനായി രൂപം ധരിച്ചവന്. അമൃതിനുവേണ്ടിയായിരുന്നല്ലോ പാലാഴി കടഞ്ഞത്. മഥനം പൂര്ത്തിയായപ്പള് പുതുതായി രൂപംപൂണ്ട കാര്മേ ഘം പോലെ സുന്ദരമായ ശരീരത്തോടെ രണ്ടുകൈകള്‍കൊണ്ട് അമൃതകലശം വഹിക്കുന്നവനായി ഭഗവാന് തന്നെ ധന്വന്തരീ മൂര്‍ത്തിയായി സമുദ്രത്തില്‍ നിന്നുയര്‍ന്നുവന്നു. (നാരയണീയം (28-10). ലോകരെ ബാധിക്കാനിടയുള്ള എല്ലാ രോഗങ്ങള്‍ ക്കും ചികിത്സ നിര്‍ദ്ദേശിക്കുന്ന ആയുര്‍വേദം എന്ന ശാസ്ത്രം ലോകത്തിന് നല്‍കിയത് ഈ ധന്വന്തരീമൂര്‍ത്തിയാണ്.
113. വൈദ്യശാസ്ത്രവിധായകഃ – വൈദ്യശാസ്ത്രം വിധാനം ചെയ്തവന്. പ്രപഞ്ചം സൃഷ്ടിച്ച ഗുരുവായൂരപ്പന് തന്നെയാണ് വൈദ്യശാസ്ത്രം ചിട്ടപ്പെടുത്തിയത്. പ്രപഞ്ചം സൃഷ്ടിച്ച മാനങ്ങള്‍ തന്നെയാണ് ജീവികളുടെ ശരീരസംവിധാനത്തിലും ഭഗവാന് ഉപയോഗിച്ചത്. എത്രയൊക്കെ പഠിച്ചാലും എങ്ങനെയൊക്കെ അപഗ്രഥിച്ചാലും സൃഷ്ടിരഹസ്യങ്ങള്‍ പൂര്‍ണമായി അനാവരണം ചെയ്യാന്‍ മനുഷ്യന് സാധിക്കുകയില്ല. ബ്രഹ്മാണ്ഡമണ്ഡലങ്ങള് സങ്കല്പിച്ചുണ്ടാക്കിയ ഭഗവാന്റെ ചേതന മനുഷ്യശരീരത്തിനുണ്ടാകാവുന്ന രോഗങ്ങള്‍ക്കെല്ലാം പരിഹാരങ്ങള്‍ പ്രകൃതിയില്‍നിന്നുതന്നെ കണ്ടെത്താവുന്ന രീതിയില്‍ സംവിധാനം ചെയ്ത ആയുര്‍വേദ ചികിത്സ നമുക്ക് തന്ന ധന്വന്തരീമൂര്‍ത്തിയെ വണങ്ങാം.
ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയോ ഗുരുവായൂരപ്പനെ സങ്കല്പിച്ചോ രോഗശാന്തിതേടുന്ന ആര്ത്തകര്ക്ക് ഔഷധം കൂടാതെ ചികിത്സ നല്കുന്ന ഭഗവാന്റെ കാരുണ്യത്തിനായി അപേക്ഷിക്കാനാണ് ഈ രോഗഹരസഹസ്രനാമം രചിച്ചത്.
(തുടരും)
ഡോ. ബി.സി. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: