ആശംസകള്‍! ശുഭാശംസകള്‍! പുതുവത്സരത്തിന്റെ ആദ്യദിനത്തില്‍ ശുഭാംശകള്‍! തുടര്‍ന്നുള്ള ദിനങ്ങളോരോന്നും സന്തോഷവും സമൃദ്ധിയും നിങ്ങള്‍ക്ക് നല്‍കുന്നതായി ഭവിക്കട്ടെ.
കഴിഞ്ഞവര്‍ഷത്തിന്റെ തുടക്കത്തിലും നാം ഇങ്ങനെ പരസ്പ്പരം ആശംസിച്ചിട്ടുണ്ട്. കുറെപ്പേര്‍ക്ക് ആശംസകള്‍ ഏറെക്കുറേ ഫലിച്ചിരിക്കാം. ചിലര്‍ക്ക് പക്ഷേ സങ്കടങ്ങളാവും കൂടിയിരിക്കുക. ചിലര്‍ ജീവിതത്തിനോടുതന്നെ വിടവാങ്ങിയെന്നുമിരിക്കാം.
അതെ. മനുഷ്യജീവിതത്തിന് ഒരു പരിധിയുണ്ട്. കുറച്ചു കാലത്തേയ്‌ക്കുള്ള കണ്ടുമുട്ടലാണത്. എന്നാല്‍ കാലത്തിന്റെ പരിധിയോ? നിശ്ചയിക്കുക വയ്യ. എപ്പോള്‍ തുടങ്ങിയെന്നും എപ്പോള്‍ അവസാനിക്കുമെന്നും അറിയില്ല. ഇപ്പോള്‍, ക്രിസ്തുചരിത്രത്തെ ആധാരമാക്കി 2013 എന്ന നാലു അക്കങ്ങളിലാണ് നാം കാലത്തെ കണക്കാക്കുന്നത്. അതിനു മുമ്പും കാലമുണ്ട്. എത്ര പൂജ്യങ്ങള്‍ മുമ്പേ ചേര്‍ത്താലും ലക്ഷങ്ങള്‍ കോടികള്‍ എന്നൊക്കെ പറഞ്ഞാലും ആ കാലഗണന ശരിയാകണമെന്നില്ല.
സൂര്യനാണ് നമുക്ക് കാലസ്വരൂപന്‍. സൂര്യന്റെ ജന്മദിനം എന്നാണ്? നാം പരസ്പ്പരം ജന്മദിനാശംസകള്‍ നേരാറുള്ളതല്ലേ? എന്നാല്‍ ആരെങ്കിലും സൂര്യന് ജന്മദിനാശംസകള്‍ നേരാറുണ്ടോ? ഇല്ല. ആ ജന്മദിനം നമുക്ക് അറിയില്ല. സൂര്യന്‍ അനാദിയായ, അവിച്ഛിന്നമായ, അനന്തമായ കാലത്തിന്റെ സാക്ഷിയാണ്; നമുക്ക് മുന്നില്‍ തെളിഞ്ഞു കത്തുന്ന സത്യമാണ്.
സൂര്യന്‍ ഉദിക്കുന്നു. അപ്പോള്‍ പകല്‍ ഉണ്ടാവുന്നു. സൂര്യന്‍ അസ്തമിക്കുന്നു. അപ്പോള്‍ രാത്രിയുണ്ടാവുന്നു. വീണ്ടും സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നതായി നാം പറയുന്നു. അതു ശരിയാണോ? സൂര്യന്‍ സ്ഥിരമായി നിന്ന് ജ്വലിക്കുകയല്ലേ ചെയ്യുന്നത്? ഭൂമിയുടെ ഭ്രമണമാണ് രാപ്പകലുകള്‍ക്ക് കാരണം. ഇവയെ ചേര്‍ത്ത് വെച്ച് ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളുമായി എണ്ണുകയാണ് നാം, നമ്മുടെ ക്ഷണികമായ ജീവിതത്തെ അളക്കാന്‍.
അങ്ങനെ വരവായി ഒരു പുതുവത്സരം. നമ്മുടെ ജീവിതത്തില്‍ ഇത്ര വത്സരങ്ങളായി എന്നു ഇപ്പോള്‍ അഭിമാനത്തോടെ എണ്ണിപ്പറയാം. എന്നാല്‍ ഇനി എത്ര വത്സരങ്ങള്‍ എണ്ണാന്‍ പറ്റുമെന്ന് മാത്രം നിശ്ചയമില്ല. ”എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും മണ്ടിമണ്ടിക്കരേറുന്നു മോഹവും” എന്ന പൂന്താനം മഹാകവി നിരീക്ഷിച്ചിരിക്കുന്നു. ഓരോരുത്തരുടേയും ആയുസ്സിന്റെ ഒരു കഷ്ണം കടിച്ചെടുത്തുകൊണ്ടാണ് സൂര്യന്‍ എന്നും അസ്തമിക്കുന്നത്. അതിനാല്‍ എപ്പോഴും സല്‍ക്കര്‍മങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കണമെന്നത്രെ ഒരു സുഭാഷിതകാരന്റെ ഓര്‍മപ്പെടുത്തല്‍.
കുട്ടിക്കാലത്ത് ശ്രദ്ധിച്ചിട്ടുണ്ടോ ഓരോ വയസ്സു കൂടുമ്പോഴും വലിയ സന്തോഷമാണ് ഏവര്‍ക്കും ഉണ്ടാവുക. പണവും ആരോഗ്യവുമൊക്കെ കൂടുമ്പോഴും അങ്ങനെയായിരിക്കും. എന്നാല്‍ ഒരു അമ്പതാണ്ടിന് ശേഷമോ? ഉത്സാഹച്ചൂട് തണുക്കാന്‍ തുടങ്ങും. അറുപത്… എഴുപത്…എണ്‍പത് എന്നിങ്ങനെ ഓരോ കടമ്പയിലുമെത്തുമ്പോള്‍ തണുപ്പിന്റെ ഡിഗ്രിയാവും കൂടുന്നത്. ഭയവും ദുഃഖവും അവശതയുമാവും കൂടുന്നത്. എങ്കിലും പ്രതീക്ഷയോടെ കുറേക്കാലം കൂടിയുണ്ട് ജീവിക്കാന്‍ എന്നാവും മിക്കവരുടേയും വിശ്വാസം. അങ്ങനെ തന്നെ വേണം താനും.
ഭൂമി ഒരു കളിക്കളമാണ്. ഇവിടെ ജീവിതമെന്ന കളിയില്‍ സെഞ്ച്വറി തികയ്‌ക്കുന്നവര്‍ അപൂര്‍വമത്രെ. എങ്കിലും ശതാബ്ദി പൂര്‍ത്തി ആഘോഷിക്കണമെന്നുള്ള വാശിയോടെ നമുക്ക് ജീവിക്കാം. വാശി വേണമെന്നില്ല. അത് ചിലപ്പോള്‍ നാശത്തിലെത്തിച്ചേക്കാം. ആഗ്രഹം മതി; പ്രാര്‍ത്ഥന മതി. ദൈവം അനുഗ്രഹിക്കാതിരിക്കില്ല. പ്രാര്‍ത്ഥനയ്‌ക്കൊപ്പം വ്രതശുദ്ധികൂടി വേണമെന്നേയുള്ളൂ. നല്ലത് ചിന്തിക്കുക, നല്ലത് പറയുക, നല്ലത് പ്രവര്‍ത്തിക്കുക എന്നതാണ് ആ വ്രതം.
ചിലര്‍ക്ക് ചില ദുശ്ശീലങ്ങള്‍ കാണും. മദ്യപാനം, പുകവലി, ചീട്ടുകളി എന്നിങ്ങനെ. അവ നിര്‍ത്താന്‍ ചിലര്‍ നല്ല ദിവസം നോക്കാറുണ്ട്. ഈ വരുന്ന പിറന്നാളിലാകാം, പെരുന്നാളിലാകാം, പുതുവത്സരത്തിലാകാം, മണ്ഡലവ്രതകാലത്തിലാകാം എന്നൊക്കെ ഉറപ്പിക്കും. കുറച്ചുനാള്‍ കഴിഞ്ഞാല്‍ അതൊക്കെ മറക്കുകയും ചെയ്യും. അങ്ങനെയാകരുത്. മനസ്സിന് ദൃഢത വരുത്തണം.
ദുശ്ശീലങ്ങള്‍ നിര്‍ത്താന്‍ ഏതു സമയവും നല്ല സമയവമാണ്. നല്ല കാര്യങ്ങള്‍ തുടങ്ങുന്നതിനും അങ്ങനെ തന്നെ. നല്ലതും ചീത്തയും തിരിച്ചറിയാനുള്ള വിവേകമാണ്, മനസ്സിന്റെ ഉത്തമബോധ്യമാണ് പ്രധാനം. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും ചില അച്ചടക്ക മര്യാദകള്‍ നാം പാലിക്കേണ്ടതായുണ്ട്. മനസ്സും വാക്കും പ്രവൃത്തിയും ശുദ്ധമാക്കാന്‍ കഴിഞ്ഞാല്‍ പരസ്പ്പര സ്‌നേഹവും പരോപകാരതല്‍പ്പരതയും വര്‍ധിക്കുകയായി. അതിലൂടെ ഓരോരുത്തര്‍ക്കും കൈവരുന്നത് ശാന്തിയും സന്തോഷവുമായിരിക്കും.
ദിനങ്ങളും വര്‍ഷങ്ങളും പുതുമ തോന്നിച്ചു കൊണ്ടുവരുന്നു. നിമിഷങ്ങളും മണിക്കൂറുകളുമായി പറന്നു മറയുന്നു; ഞാനും നിങ്ങളും പോലെ തുടക്കവും ഒടുക്കവും അറിയാത്ത കാലപ്രവാഹത്തിലെ യാത്രക്കാരാണ് നാം. ആടിപ്പാടി രസിച്ചും ആടിയുലഞ്ഞു ഭയന്നും നമ്മുടെ തോണി ഇതാ 2014 എന്ന കടവില്‍ എത്തിയിരിക്കുന്നു. അതിപ്പോള്‍ ആഘോഷിക്കാം. നഷ്ടലാഭങ്ങള്‍ ചിന്തിക്കാതെ. അനിശ്ചിതമായ തുടര്‍യാത്രയില്‍ പരസ്പ്പരം സ്‌നേഹിക്കാം. ശുഭാശംസകള്‍ നേര്‍ന്നു പ്രതീക്ഷാ നിര്‍ഭരരായി പ്രാര്‍ത്ഥിക്കുകയും ചെയ്യാം. സമസ്ത ലോകത്തിനും ശാന്തി.
പി.ഐ.ശങ്കരനാരായണന്‍
















