തൃപ്പൂണിത്തുറ: അമ്മയുടെ കാമുകന് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ചോറ്റാനിക്കര അമ്പാടിമലയിലെ നാല് വയസുകാരി ഹസ്തയുടെ മൃതദേഹം ചോറ്റാനിക്കര പഞ്ചായത്ത് ഓഫീസിലെ പൊതുദര്‍ശനത്തിനുശേഷം ഇരുമ്പനം ശ്മശാനത്തില്‍ വൈകിട്ട് സംസ്കരിച്ചു.
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുകാരോ ബന്ധുക്കളോ ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്ന പിഞ്ചുബാലികയുടെ മൃതദേഹം ചോറ്റാനിക്കര പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഏറ്റെടുത്ത് നാട്ടിലെത്തിച്ചത്. 2.45 ഓടെ പഞ്ചായത്ത് ഓഫീസിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചതോടെ ചോറ്റാനിക്കര ഗ്രാമം ഒന്നാകെയാണ് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത്.
ചോറ്റാനിക്കര അമ്പാടിമലയില്‍ വാടകക്ക് താമസിക്കുന്ന തിരുവാണിയൂര്‍ സ്വദേശിനി റാണി (24)യുടെ മൂത്തമകള്‍ നഴ്സറി വിദ്യാര്‍ത്ഥിനിയായ ഹസ്തയെ ചൊവ്വാഴ്ച വൈകിട്ടാണ് അമ്മയുടെ കാമുകന് രഞ്ജിത്ത്, സഹായി ബേസില്‍ എന്നിവര്‍ ചേര്‍ന്ന് പീഡിപ്പിച്ച് കൊന്നത്. തുടര്‍ന്ന് മൃതദേഹം ആരക്കുന്നത്ത് കൊണ്ടുപോയി ജെസിബി ഉപയോഗിച്ച് കുഴിച്ചുമൂടുകയായിരുന്നു.
ഹസ്തയുടെ മൃതദേഹം പഞ്ചായത്ത് ആഫീസില്‍ കൊണ്ടുവന്ന വിവരമറിഞ്ഞതോടെ ഒരു നോക്ക് കാണാനായി സ്ത്രീകളടക്കമുള്ള നൂറുകണക്കിനാളുകള്‍ തിക്കിത്തിരക്കി. ദൂരെ പ്രദേശങ്ങളില്‍നിന്നുപോലും ആളുകളെത്തിയിരുന്നു. മന്ത്രി അനൂപ് ജേക്കബ്, ബ്ലോക്ക് പ്രസിഡന്റ് അഡ്വ. റീഡ് പുത്തന്‍വീടന്‍, പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് തോമസ്, പ്രതിപക്ഷ നേതാവ് ഏലിയാസ് ജോണ്‍, മറ്റ് പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരെല്ലാം അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. ചോറ്റാനിക്കര ജനമൈത്രി പോലീസും പിഞ്ചുബാലികക്ക് അന്ത്യോപചാരമര്‍പ്പിച്ചു.
ഇതിനിടെ അമ്മ റാണിയുടെ അടുത്ത ബന്ധുവിന്റെ ഒക്കത്തിരുന്ന് കുഞ്ഞനിയത്തി ബ്ലസി ചേച്ചി ഹസ്തക്ക് അന്ത്യചുംബനമേകാനെത്തിയത് കാണികളുടെ കണ്ണ് നനയിച്ചു. പൊതുദര്‍ശനത്തിനിടെ മൃതദേഹം ഒരു നോക്കുകണ്ട് സ്ത്രീകള്‍ അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിക്കരഞ്ഞു. മൃതദേഹത്തില്‍ പൂക്കളര്‍പ്പിച്ച് അവളെ യാത്രയാക്കിയ ശേഷമാണ് അവരെല്ലാം തിരികെ പോയത്. പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് 3.45 ഓടെ ഹസ്തയുടെ മൃതദേഹം ഇരുമ്പനം പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.
കാമുകന് അതിദാരുണമായി കൊലപ്പെടുത്തിയ മകള്‍ ഹസ്തയുടെ മൃതദേഹം അവസാനമായി ഒരു നോക്ക് കാണാന്‍ അമ്മ റാണി എത്തിയില്ല. ഏതാനും ബന്ധുക്കള്‍ കാണാനെത്തിയെങ്കിലും ജനരോഷം ഭയന്ന് അവര്‍ മാറിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: