സംഗീത ബഹുലമായ ഒരു ജീവിതം നൂറിന്റെ പടിവാതിലില്‍ എത്തിനില്‍ക്കുന്നു. മലയാളിയുടെ ഉള്ളുണര്‍ത്തിയ ഈണങ്ങളാല്‍ സമ്പന്നമായൊരു സിനിമാസംഗീത ലോകം സൃഷ്ടിച്ച കെ.രാഘവന് മാസ്റ്റര്‍ക്ക് നൂറുവയസ്സാകുന്നു. വരുന്ന ഡിസംബര്‍ 2ന് രാഘവന് മാസ്റ്റര്‍ ജീവിതം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടു പൂര്‍ത്തിയാകും. മലയാളി ഉള്ളിടത്തോളം കാലം മനസ്സിലോര്‍ത്തു വയ്ക്കുന്ന മലയാളമണ്ണിന്റെ മണമുള്ള ഒരുപിടി ഗാനങ്ങളാണ് രാഘവന് മാസ്റ്റര്‍ സമ്മാനിച്ചത്.
കായലരികത്ത് വലയെറിയുമ്പോള്‍…, മഞ്ജുഭാഷിണി…, മഞ്ഞണിപ്പൂനിലാവിന്‍…, പാര്‍വ്വണേന്ദുവിന്‍…, നാഴിയൂരിപ്പാലുകൊണ്ട്…., കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം…,എന്തിനിത്ര പഞ്ചസാര…, വെളുത്തപെണ്ണേ വെളുത്തപെണ്ണേ…, പതിവായി പൗര്‍ണ്ണമി…, വെള്ളിനക്ഷത്രമേ…., നാളീകേരത്തിന്റെ നാട്ടില്‍…, കിഴക്കേ മലയിലെ വെണ്ണിലാവൊരു…, എങ്ങനെ നീ മറക്കും കുയിലെ…തുടങ്ങി ഓര്‍മ്മയില്‍ വസന്തം വിരിയിക്കുന്ന നിരവധിപാട്ടുകള്‍ രാഘവസംഗീതത്തിലൂടെ അനുഭവിച്ചു.
തലശ്ശേരിയിലെ താലായില്‍ കൃഷ്ണന്-നാരായണി ദമ്പതിമാരുടെ മകനായി 1913 ഡിസംബര്‍ രണ്ടിനാണ് രാഘവന് മാഷ് ജനിച്ചത്. സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശം ചെറു പ്രായത്തിലെ ഔപചാരിക വിദ്യാഭ്യാസത്തോടു വിട പറയുന്നതിനു കാരണമായി. തലശ്ശേരി തിരുവങ്ങാട് പി.എസ്.നാരായണ അയ്യരുടെ ശിഷ്യത്വം സ്വീകരിച്ച് സംഗീത പഠനം ആരംഭിച്ചു. മികച്ച ഒരു ഫുട്ബോള്‍ കളിക്കാരനുമായിരുന്ന മാഷിനു പ്രൊഫഷണല്‍ കളിക്കാരനാകാന്‍ ക്ഷണം കിട്ടിയിരുന്നു.എന്നാല്‍ സംഗീതത്തോടുള്ള ഭ്രമം കാരണം മികച്ച ശമ്പളം കിട്ടുമായിരുന്ന ആ ജോലി അദ്ദേഹം നിരസിച്ചു.
1940 ല്‍ തംബുരു ആര്‍ട്ടിസ്റ്റായി മദ്രാസ് ആകാശവാണിയില്‍ ജോലിയില്‍ പ്രവേശിച്ചു. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ദല്‍ഹിയിലേക്കു മാറ്റമായി. 1950 ല്‍ കോഴിക്കോടു നിലയം സ്ഥാപിച്ചപ്പോള്‍ അവിടെക്കു പോന്ന മാഷ് റിട്ടയര്‍മെന്റു വരെ അവിടെ തുടര്‍ന്നു. ആകാശവാണിയില്‍ ജോലി ചെയ്തു പോന്ന അദ്ദേഹത്തിന്റെ കരിയറില്‍ ഒരു വഴിത്തിരിവുണ്ടായത് പി.ഭാസ്കരനെ പരിചയപ്പെട്ടതോടെയാണ്. നീലക്കുയിലിനു വേണ്ടി ഗാനങ്ങള്‍ എഴുതിയത് ഭാസ്കരന് മാഷ് ആയിരുന്നു. അദ്ദേഹത്തിന്റെ നിര്‍ബന്ധത്താല്‍ ആ പാട്ടുകള്‍ക്ക് സംഗീതം കൊടുക്കാന്‍ രാഘവന് മാഷിനു അവസരം ലഭിച്ചു.
ആറുപതിറ്റാണ്ട് മുമ്പ് നീലക്കുയിലിനു വേണ്ടി പി.ഭാസ്കരനും കെ.രാഘവനും ചേര്‍ന്ന് ഗാനങ്ങളൊരുക്കിയപ്പോഴാണ് മലയാളിക്ക് അവന്റെതായ സിനിമാ സംഗീതം ലഭിച്ചത്. മലയാളികളുടെ മനസ്സിലെ സംഗീത സ്വപ്നങ്ങളുടെ കായലരികത്ത്, ഇമ്പമാര്‍ന്ന ഈണങ്ങളുടെ ഇഴയടുപ്പമുള്ള വലയെറിയുകയായിരുന്നു രാഘവന് മാഷ്. നീലക്കുയില്‍ മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലാണ്. സിനിമയും അതിലെ ഗാനങ്ങളും ഒരുപോലെ മലയാളിയെ വിസ്മയിപ്പിച്ചു.
നീലക്കുയിലിലെ ഗാനങ്ങളെല്ലാം ചരിത്രത്തിലിടം നേടി. മലയാള സിനിമാഗാനങ്ങള്‍ക്ക് സ്വന്തമായി ഈണങ്ങള്‍ കിട്ടിയത് നീലക്കുയിലിലൂടെയാണ്. അതുവരെ തമിഴിന്റെയും ഹിന്ദിയുടെയും ഈണങ്ങള്‍ കടമെടുത്ത് മലയാളത്തില്‍ പാട്ടുണ്ടാക്കുകയായിരുന്നു പതിവ്. കേരളത്തിലുടനീളം നീലക്കുയിലിലെ ഗാനങ്ങള്‍ വലിയ ചലനം സൃഷ്ടിച്ചു. അതിനുമുമ്പുണ്ടായ ചലച്ചിത്രഗാനങ്ങള്ക്കൊന്നും അവകാശപ്പെടാനില്ലാത്ത ബഹുമതിയായിരുന്നു അത്.
കഥാപാത്രങ്ങള്‍ക്കും കഥയ്ക്കും ചേര്‍ന്ന ഈണവും വരികളുമാണ് നീലക്കുയിലില്‍ സൃഷ്ടിക്കപ്പെട്ടത്. ഒരു സാധാരണ നാടന്‍ കഥയ്ക്ക് അന്നുവരെ അനുവര്‍ത്തിച്ചു പോന്ന സംസ്കൃത ശ്ലോകങ്ങളുടെയും കീര്‍ത്തനങ്ങളുടെയും ശൈലിയില്‍ ഈണം പകരുന്നത് യോജിക്കില്ലെന്ന് രാഘവന്മാഷ് തിരിച്ചറിഞ്ഞു. തനി നാടന്‍ ശൈലി സ്വീകരിച്ചത് അതിനാലാണ്. നാടോടിപ്പാട്ടിന്റെയും കയറുപിരിക്കുന്ന തൊഴിലാളി സ്ത്രീകള്‍ പാടുന്ന ഈണങ്ങളുടെയും ശൈലിയാണ് നീലക്കുയിലില്‍ അദ്ദേഹം തെരഞ്ഞെടുത്തത്. അന്നു പ്രശസ്തരായ ഗായകരെ കൊണ്ട് പാട്ടു പാടിക്കാനും തുനിഞ്ഞില്ല. എ.എം.രാജയെയും പി.ലീലയെയും ഉപേക്ഷിച്ച് ജാനമ്മ ഡേവിഡിന്റെ നാടന്‍ ശബ്ദമാണ് സ്വീകരിച്ചത്. കായലരികത്ത്…എന്ന പാട്ട് രാഘവന് മാസ്റ്റര്‍ തന്നെ പാടി.
തീയറ്ററില്‍ നീലക്കുയിലിലെ പാട്ടു രംഗങ്ങള്‍ വരുമ്പോള്‍ പ്രേക്ഷകര്‍ ആവേശത്തോടെ പാട്ട് ഒപ്പം പാടുമായിരുന്നു. ഒരു ജനതയുടെ സംഗീതാസ്വാദന ശൈലിക്ക് ഊടും പാവും നെയ്യുകയായിരുന്നു നീലക്കുയിലിലൂടെ രാഘവന് മാഷ്. സിനിമാ പാട്ട് കാലമിത്രയും കഴിഞ്ഞപ്പോള്‍ വളരെയേറെ മാറി. സാങ്കേതി വിദ്യ വളര്‍ന്നപ്പോള്‍ അതിനനുസരിച്ച് പാട്ടിന്റെ ശൈലിയിലും ഗുണത്തിലും മാറ്റമുണ്ടായി. എന്നിട്ടും ഇപ്പോഴും ‘കായലരികത്ത് വലയെറിയുമ്പോള്‍…’ എന്ന പാട്ടു കേള്‍ക്കുമ്പോള്‍ മലയാളി അറിയാതെ അതിന് ചെവിയോര്‍ക്കും. ചുണ്ടുകള്‍ ഒപ്പം മന്ത്രിക്കും. മെഴുകുതിരിവെട്ടത്തില്‍ സിനിമാകൊട്ടകയ്ക്കുള്ളില് വെള്ളിത്തിരയിലെ രൂപങ്ങളുടെ ചലനങ്ങള്‍ക്കൊപ്പം പാട്ടുപുസ്തകം നോക്കി ‘എങ്ങനെ നീ മറക്കും കുയിലെ…’ എന്നു പാടിയ അതേ വികാരത്തോടെയാണ് ഇന്നും നീലക്കുയിലിലെ പാട്ട് ആസ്വദിക്കുന്നതും ഏറ്റുപാടുന്നതും.
മലയാളിക്ക് ഗ്രാമീണമെന്നും കേരളീയമെന്നും പറയാവുന്ന ഒരു ചലച്ചിത്രഗാന പൈതൃകം സമ്മാനിച്ചു എന്നതാണ് മലയാള സിനിമാഗാനങ്ങളുടെ ചരിത്രത്തില്‍ കെ.രാഘവനുള്ള സ്ഥാനം. മലയാളിയുടെ ബോധത്തിനും സ്വന്തമായ സംസ്കാരത്തിനും ഇണങ്ങുന്ന നിരവധിഗാനങ്ങള്‍ രാഘവന്മാഷിന്റെ ഈണത്തില്‍ ഉണ്ടായിട്ടുണ്ട്. കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം…, എന്തിനിത്ര പഞ്ചസാര…, ഓട്ടക്കണ്ണിട്ടു നോക്കും കാക്കേ,,,,പതിവായി പൗര്‍ണ്ണമി തോറും….., ഓത്തു പള്ളിയിലന്നു നമ്മള്…., തുടങ്ങിയ ഗാനങ്ങള്‍ പി.ഭാസ്കരന്, രാഘവന്മാഷ് ടീമിന്റെതായി പിന്നീടുണ്ടായതാണ്. രാഘവന് മാഷ് സംഗീത സംവിധാനം നിര്‍വ്വഹിച്ച പകുതിയിലധികം ഗാനങ്ങളുടെയും രചയിതാവ് പി.ഭാസ്കരനാണ്.
നീലക്കുയിലിനു ശേഷം രാരിച്ചന്‍ എന്ന പൗരന് ആയിരുന്നു സംഗീതസംവിധാനം ചെയ്ത ചിത്രം. നാഴിയൂരിപ്പാലുകൊണ്ട് നാടാകെ കല്യാണം…. എന്ന പ്രശസ്തമായ ഗാനം ഈ ചിത്രത്തിലേതാണ്. പിന്നീടുവന്നത് കൂടപ്പിറപ്പ് എന്ന ചിത്രമാണ്. ഇതിലാണ് വയലാര്‍ ആദ്യമായി പാട്ടെഴുതുന്നത്. 1956ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലാണ് തുമ്പി, തുമ്പീ, വാവാ… എന്ന പാട്ടുള്ളത്. പിന്നീടാണ് നായരുപിടിച്ച പുലിവാല്, നീലസാരി, ഉണ്ണിയാര്‍ച്ച, കൃഷ്ണകുചേല, അമ്മയെകാണാന്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ പിറവികൊണ്ടത്.
അറുപതുകളില്‍ സിനിമയ്ക്കൊപ്പം നാടകവും ജനകീയ കലയായി വളര്‍ന്നിരുന്നു. കെപിഎസിയായിരുന്നു അതില്‍ മുന്നില്‍. നാടകഗാനങ്ങളും അക്കാലത്ത് ജനങ്ങള്‍ ഏറ്റെടുക്കുകയും പ്രശസ്തമാകുകയും ചെയ്തു. കെപിഎസിയുടെ അശ്വമേധം എന്ന പ്രശസ്തനാടകത്തിലെ ഗാനങ്ങള്‍ രാഘവന്മാഷ് ചിട്ടപ്പെടുത്തി. പാമ്പുകള്‍ക്കു മാളമുണ്ട്…, തലയ്ക്കുമീതെ ശൂന്യാകാശം… എന്നീ അശ്വമേധത്തിലെ ഗാനങ്ങള്‍ സിനിമാ പാട്ടുകളേക്കാള്‍ പ്രശസ്തമായവയാണ്. ചലച്ചിത്ര സംഗീതത്തിനും നാടകഗാനങ്ങള്‍ക്കും ഒപ്പം ആകാശവാണിയിലൂടെ ലളിതസംഗീതത്തിന്റെ ശക്തമായ സരണി സൃഷ്ടിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
പാട്ടെഴുതിയ ശേഷം സംഗീതം ചെയ്യുന്ന ശൈലിയാണ് മാഷുടേത്. ഈണത്തിനൊപ്പിച്ച് വരികളെഴുതുന്നതിനോട് അദ്ദേഹം യോജിക്കുന്നില്ല. എഴുതപ്പെടുന്ന വരികളിലെ കവിതയും ഭാവങ്ങളും അനുസരിച്ച് ഈണമിടണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. നല്ല വരികള്‍ കാണുമ്പോള്‍ അതിനുചേരുന്ന ഈണം തനിയെ ജനിക്കുമെന്ന് അദ്ദേഹം പറയും. നിരവധി പുരസ്കാരങ്ങള്‍ രാഘവന് മാഷിനെ തേടിയെത്തിയിട്ടുണ്ട്. എന്നാല്‍ എല്ലാ പുരസ്കാരത്തിനും മേലെയാണ് അദ്ദേഹത്തിന്റെ പാട്ടുകള്‍ മലയാളിയുടെ ഓര്‍മ്മയില്‍ എന്നും ഉണ്ടാകും എന്നത്.
നൂറിലേക്കെത്തുന്ന പ്രായത്തിലും സംഗീതത്തിന്റെ വഴികളിലൂടെയാണ് രാഘവന്മാഷിന്റെ ഓര്‍മ്മകള്‍ സഞ്ചരിക്കുന്നത്. മലയാള സംഗീതത്തിന്റെ സൗഭാഗ്യമാണ് അദ്ദേഹം. നമ്മുടെ വഴിയെന്താണെന്ന് കാണിച്ചു തന്ന വഴികാട്ടി. അദ്ദേഹത്തിന്റെ പാട്ടുകള്‍ ഇന്നത്തെ തലമുറയും വരും തലമുറയും ഏറ്റെടുക്കും. ആ ഈണങ്ങള്‍ കാലാതിവര്‍ത്തിയാണ്. സിനിമാ സംഗീതത്തില്‍ മാറ്റങ്ങളെന്തെല്ലാം വന്നാലും അദ്ദേഹം സൃഷ്ടിച്ച ഇമ്പവും ലളിതവുമായ ഈണങ്ങള്‍ നിലനില്ക്കും. തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടും.
e-mail: [email protected]
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: