ദാരിദ്ര്യവിമുക്തഭാരതം എന്ന ആശയം ഉറക്കെ പറഞ്ഞും പ്രചരിപ്പിച്ചും കേന്ദ്രത്തിലെ കോണ്‍ഗ്രസ്സ് ഭരണകൂടം അരങ്ങുതകര്‍ക്കുകയാണ്. അറവുശാലയില്നിന്നുയരുന്ന അഹിംസാമന്ത്രംപോലെ അപഹാസ്യമാണിത്. ഭക്ഷ്യ സുരക്ഷാനിയമം പാസ്സാക്കുന്ന കാര്യത്തില്‍ മുഖ്യപ്രതിപക്ഷമായ ഭാരതീയ ജനതാപാര്‍ട്ടി ബില്ലിനെ പാര്‍ലമെന്റില്‍ പിന്താങ്ങുകയാണുണ്ടായത്. ഭരണകൂട ആത്മാര്‍ത്ഥതയില്ലായ്മയും അപ്രായോഗികതയും അറിഞ്ഞുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് ഒന്നുമില്ലായ്മയേക്കാള്‍ അല്പ ലഭ്യത ഭേദം എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപി ബില്ലിനെ അനുകൂലിച്ചത്. അര്‍ഹരായവര്‍ക്ക് അരി മൂന്നുരൂപയ്ക്കും, ഗോതമ്പ് രണ്ടു രൂപയ്ക്കും മറ്റു ധാന്യങ്ങള്‍ ഒരു രൂപയ്ക്കും നല്‍കുമെന്നാണ് പുതിയ നിയമം പറയുന്നത്. ഗര്‍ഭിണികള്‍, കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഭക്ഷ്യസഹായവും പോഷകാഹാരവും നല്‍കുമെന്ന് ഭക്ഷ്യസുരക്ഷാ നിയമം ഉദ്ഘോഷിക്കുന്നു. ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നിവ ഏതൊരു വ്യക്തിയുടേയും അടിസ്ഥാന അവകാശമാക്കുമെന്ന ഉറപ്പാണ് ഇപ്പോള്‍ ഭരണകൂടം ആവര്‍ത്തിക്കുന്നത്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരേയും ദുര്‍ബലരേയും ദേശീയ ഭക്ഷ്യസുരക്ഷാ നിയമംവഴി ഉയര്‍ത്തുമെന്നു പറയുന്നവര്‍ കഴിഞ്ഞ സുമാര്‍ ഒരു ദശാബ്ദം ഇന്ത്യയില്‍ അഴിമതിയും കൊള്ളയും കൊണ്ട് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥതന്നെ തകര്‍ത്ത ഭരണവര്‍ഗമാണ്. ദാരിദ്ര്യഉച്ചാടനം എക്കാലത്തും പ്രചരണായുധമാക്കി ജനങ്ങളെ ചൂഷണം ചെയ്ത ട്രാക്ക് റിക്കാര്‍ഡാണ് ഇക്കൂട്ടരുടെ കൈമുതല്‍.
ബിപിഎല്ലില്‍പ്പെട്ട ഒരാള്‍ക്ക് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം അഞ്ച് കിലോ അരി മാത്രമായിരിക്കും ലഭിക്കുന്നത്. എന്നാല്‍ മുന്‍പ് കുടുംബത്തിന് 35 കിലോ ലഭിച്ചിരുന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇപ്പോഴത്തെ അളവ് കുറവാണെന്ന് വ്യക്തമാണ്. എന്‍ഡിഎ ഭരണകാലത്താണ് തുച്ഛമായ നിരക്കില്‍ അരി ബിപിഎല്‍ വിഭാഗത്തിന് നല്കി തുടങ്ങിയത്. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കണമെങ്കില്‍ ആദ്യഘട്ടം 85,584 കോടിയും രണ്ടാം ഘട്ടം 92,060 കോടി രൂപയും സബ്സിഡിയായി നല്‍കേണ്ടതുണ്ട്. ഇതിനു പണമെവിടെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ലഭ്യമല്ല. ധാന്യ സബ്സിഡി, സംഭരണ, വിതരണ കാര്യത്തില്‍ അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയെന്ന് സുപ്രീം കോടതി കണ്ടെത്തിയ ഭരണ സംവിധാനമാണ് ജനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുമെന്ന് നമ്മള് വിശ്വസിക്കേണ്ടതായിട്ടുള്ളത്. ഭക്ഷ്യസുരക്ഷയ്ക്കായി അധികം ആവശ്യമുള്ള 14 കോടി ടണ്‍ ധാന്യശേഖരണം എങ്ങനെ എവിടെനിന്നു ലഭിക്കുമെന്ന ചോദ്യത്തിനുനേരെ ഭരണകൂടം സൗകര്യപൂര്‍വ്വം മൗനം പാലിക്കുകയാണ്. കയറ്റിറക്കുമതി രംഗത്തെ അസന്തുലിതാവസ്ഥ അപകടകരമായി തകര്‍ത്ത വര്‍ത്തമാന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഇന്നത്തെ പരിതാപകരമായ സ്ഥിതിയില്‍ കൂടുതല്‍ ധാന്യ ഇറക്കുമതി സങ്കല്‍പ്പിക്കാന്‍പോലുമാകില്ല. ധനസഹായംവഴി ഭക്ഷ്യസുരക്ഷയെന്ന ആശയം നടപ്പാക്കണമെങ്കില്‍ രാജ്യാന്തര കട വായ്പയെ ആശ്രയിക്കേണ്ടിവരും. ഭീമമായ കമ്മീഷന് വ്യവസ്ഥയില്‍ ബഹുരാഷ്ട്ര കമ്പനികളുടെ ധാന്യ വിപണിയായി ഭാരതത്തെ പണയപ്പെടുത്തുക എന്നതായിരിക്കും ഈ പദ്ധതിവഴിയുണ്ടായേക്കാവുന്ന മറ്റൊരു ദോഷഫലം.
നിലവിലുള്ള കാര്‍ഷികരംഗത്തെ തകര്‍ത്തുകൊണ്ടും പൊതുവിതരണ സമ്പ്രദായത്തെ അട്ടിമറിച്ചുകൊണ്ടും നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ പിന്നിലുള്ള കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം 2014 ലെ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യുക എന്നതാണ്. 1951 -52 ലെ കേന്ദ്ര ബഡ്ജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി സി.ഡി.ദേശ്മുഖ് ഉദ്ഘോഷിച്ച “ഗ്രോ മോര് ഫുഡ് സ്കീമും” ഭക്ഷ്യസ്വയംപര്യാപ്തതയും ഭക്ഷ്യ സബ്സിഡിയും എങ്ങനെ പരാജയപ്പെട്ടു എന്നു കണ്ടവരാണ് സ്വതന്ത്ര ഇന്ത്യയിലെ ജനങ്ങള്‍. മാറിമാറി വന്ന കോണ്‍ഗ്രസ്സ് പ്രധാനമന്ത്രിമാരെല്ലാം ഈ രംഗത്തെ തകര്ച്ചയ്ക്കുത്തരവാദികളാണ്. കൂടാതെ പഞ്ചവത്സര പദ്ധതികളുടെ പരാജയവും നമുക്കു പാഠമാകേണ്ടതാണ്. ഇന്ദിരാഗാന്ധിയുടെ കാലത്ത് ‘ഗരീബി ഹഠാവോ’ എന്ന മുദ്രാവാക്യമുയര്‍ത്തി വോട്ടുവാങ്ങിയശേഷം ജനങ്ങളെ കബളിപ്പിച്ചതുപോലെ ഒരു രാഷ്ട്രീയ തട്ടിപ്പാണ് ഭക്ഷ്യസുരക്ഷാ നിയമമെന്നു കരുതുന്ന രാഷ്ട്രീയ നിരീഷകന്മാരെ പഴിക്കുന്നതിലര്ത്ഥമില്ല.
ദാരിദ്ര്യത്തോടുള്ള കോണ്‍ഗ്രസ്സിന്റെ സമീപനം ഒരു കാലത്തും വസ്തുനിഷ്ഠാപരമോ ആത്മാര്‍ത്ഥതയുള്ളതോ ആയിരുന്നിട്ടില്ല. നമ്മുടെ പഞ്ചവത്സരപദ്ധതികളിലൊന്നുപോലും പ്രഖ്യാപിതലക്ഷ്യം കൈവരിക്കുകയോ അതിനടുത്തെത്തുകയോ ഉണ്ടായിട്ടില്ല. കേരളത്തില്‍ ശക്തമായിട്ടുള്ള പൊതുവിതരണ സമ്പ്രദായത്തെ തകര്‍ത്തുകൊണ്ട് ഭക്ഷ്യസുരക്ഷ നടപ്പാക്കാനുള്ള ഏതു ശ്രമവും ചെറുക്കപ്പെടേണ്ടതാണ്. കേരളത്തില്‍ ഭക്ഷ്യസുരക്ഷാ സംരക്ഷണത്തിന്റെ പരിധിയില്‍വരാത്ത 50 ശതമാനം ജനങ്ങളുണ്ടെന്ന കാര്യവും ആശങ്ക സൃഷ്ടിക്കുന്നതാണ്.
ഇന്ത്യന്‍ സാമ്പത്തികരംഗം തകര്‍ച്ചയിലേക്കു നിപതിക്കുന്നുവെന്നും അതു തടയാനായി സബ്സിഡികള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാണെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് 2013 ആഗസ്റ്റില്‍ രാജ്യത്തോട് പറഞ്ഞിട്ടുള്ളതാണ്. വിലക്കയറ്റം പിടിച്ചുനിര്‍ത്താനാകാതെ സര്‍ക്കാര്‍ അടിക്കടി എണ്ണവില വര്‍ദ്ധിപ്പിക്കുന്നു. എന്നിട്ടും സബ്സിഡി ഉത്തേജകമരുന്നാക്കി സാധാരണക്കാരെ ആകര്‍ഷിച്ച് ഭക്ഷ്യസുരക്ഷാ മുദ്രാവാക്യംവഴി വോട്ടുപെട്ടി നിറയ്ക്കുക എന്ന സ്വാര്ത്ഥചിന്തയ്ക്കപ്പുറം പ്രായോഗികതയോ ദിശാബോധമോ ഭരണരാഷ്ട്രീയത്തിനില്ലെന്നതാണ് ദു:ഖസത്യം.
കൃഷിക്കു പ്രോത്സാഹനം നല്‍കാതെ, ധാന്യ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കാതെ, ഭക്ഷണം കൊടുത്തും പണം കൊടുത്തും ജനങ്ങളെ അലസന്മാരും മടിയന്മാരുമാക്കാനല്ല ഭരണകൂടം ശ്രമിക്കേണ്ടത്. പട്ടിണി കിടക്കുന്നവര്‍ ഭക്ഷണാവകാശം സ്ഥാപിക്കാന്‍ കോടതി കയറിയിറങ്ങട്ടെ എന്ന നിലയിലേക്ക് ഇവിടെ കാര്യങ്ങള്‍ നീങ്ങുമെന്നുറപ്പാണ്. വാഷിംങ്ങ്ടണ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ ഭക്ഷ്യ നയഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 2012 ലെ പഠനമനുസരിച്ച് ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിലും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിലും ഗണ്യമായി മുന്നോട്ടുപോകാന്‍ കഴിയാതെ പോയ രാജ്യമാണ് ഇന്ത്യ. ലോക ബാങ്കിന്റെ കണക്കനുസരിച്ച് ഇന്ത്യയിലെ ഗ്രാമീണന്റെ ശരാശരി പ്രതിദിന വരുമാനം 14.3 രൂപയും നാഗരികന്റേത് 21.6 രൂപയുമാണ്. പ്ലാനിങ്ങ് കമ്മീഷന് അംഗീകരിച്ച ടെന്‍ഡുല്‍ക്കര്‍ കമ്മറ്റി റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയില്‍ 37 ശതമാനം പേരും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണ്.
നിലവിലുള്ള ആസൂത്രണ കമ്മീഷന് കണക്കുപ്രകാരം നഗരങ്ങളില്‍ ദിവസം 33 രൂപയും ഗ്രാമങ്ങളില്‍ 27 രൂപയും വരുമാനമുണ്ടെങ്കില്‍ അവര്‍ ദാരിദ്ര്യരേഖയ്ക്കു മുകളിലാണ്. ഭക്ഷണത്തിനുപുറമേ വിദ്യാഭ്യാസം, ചികിത്സ എന്നിവകൂടി കണക്കിലെടുത്താണ് ദാരിദ്ര്യരേഖ നിര്‍ണ്ണിയിക്കുന്നത്. ആസൂത്രണ കമ്മീഷന്റെ അവകാശവാദമനുസരിച്ച് മുന്‍കാലത്തേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ 2004-2012 കാലഘട്ടത്തില്‍ ദാരിദ്ര നിര്‍മ്മാര്‍ജ്ജനം കഴിഞ്ഞു എന്നു പറയുന്നുണ്ട്.
എന്നാല്‍ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്മാര് ഈ വാദത്തെ ഖണ്ഡിക്കുന്നു. ദാരിദ്രരേഖയുടെ അളവുകോല്‍ വളരെ താഴ്ത്തിയിട്ടും ഇന്ത്യയില്‍ 55 ശതമാനത്തോളം ജനങ്ങള്‍ ഇന്നും ദാരിദ്ര്യരേഖയ്ക്കു താഴെയാണുള്ളത്. (37 ശതമാനമെന്നുള്ള കമ്മറ്റി ശുപാര്‍ശ ശരിയായ അളവുകോല്വെച്ചുള്ളതല്ല)
ലോകത്ത് ഓരോ വര്‍ഷവും ഭക്ഷണത്തിന്റെ മൂന്നിലൊന്ന് പാഴാക്കുന്നതായി കണ്ടെത്തിയത് യുഎന്‍ കമ്മറ്റിയാണ്. ഇക്കാര്യത്തില്‍ ഇന്ത്യയുടെ അവസ്ഥ ഒട്ടും മെച്ചമല്ല. ഫുഡ്കോര്‍പ്പറേഷന്‍ ഗോഡൗണുകള്‍ സുപ്രീം കോടതി അയച്ച കമ്മീഷന് പരിശോധിച്ചപ്പോള്‍ കണ്ട വസ്തുതകള്‍ ആരേയും ഞെട്ടിപ്പിക്കുന്നതാണ്. സ്റ്റോറേജ് സൗകര്യത്തിന്റെ അഭാവംമൂലവും സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അവഗണനയും നിമിത്തം ഉല്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യധാന്യങ്ങളുടെ നാലില്‍ ഒരു ഭാഗത്തോളം നഷ്ടപ്പെടുന്ന നാടാണ് നമ്മുടേത്. 2011 ലെ ആഗോള ദാരിദ്ര്യ ഇന്‍ഡക്സ് പ്രകാരം പാകിസ്ഥാന്, നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങി നമ്മുടെ അയല്‍രാജ്യങ്ങളില്‍ ഹംഗര്‍ ഇന്‍ഡക്സ് താഴ്ന്നതായി കാണുന്നു. എന്നാല്‍ ഇന്ത്യയില്‍ ഈ സൂചിക 22.9 ല്‍നിന്നും 23.7 ലേക്ക് ഉയരുകയാണുണ്ടായത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി കൊട്ടിഘോഷിച്ചു നടപ്പാക്കിയെങ്കിലും അതിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കളായത് ഇടനിലക്കാരും ഉദ്യോഗസ്ഥന്മാരുമൊക്കെയാണെന്ന സത്യം വിസ്മരിച്ചിട്ടു കാര്യമില്ല. ഭക്ഷ്യസുരക്ഷാ സബ്സിഡികളുടെ ഗതിയും മറിച്ചാകാനിടയില്ല.
രാജ്യം 8 ശതമാനത്തിലധികം സാമ്പത്തിക വളര്‍ച്ച കൈവരിച്ച ഘട്ടത്തിലും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ ഗുണഭോക്താക്കളായില്ല എന്ന് കണക്കുദ്ധരിച്ച് സ്ഥാപിക്കുന്ന പണ്ഡിതന്മാരുണ്ട്. നമ്മുടെ സാമ്പത്തിക വളര്‍ച്ചതന്നെ സാധാരണക്കാര്ക്കപ്പുറമുള്ളതാണ്. ഇന്ത്യയില്‍ ദാരിദ്ര്യവല്ക്കരണത്തിന് വേഗത കൂടുന്നു എന്ന പ്രൊഫ:ഭഗവതിയുടെ വാദത്തിന് ശക്തികൂടുന്ന കാലമാണിത്. വികസനത്തിന്റെ ഗുണഫലങ്ങള്‍ താഴെ തട്ടിലുള്ളവര്ക്കുകൂടി ലഭ്യമാക്കുന്നുവെങ്കില്മാത്രമേ ഭക്ഷ്യസുരക്ഷാ നിയമം വിജയിക്കുകയുള്ളൂ.
അഡ്വ. പി.എസ് ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: