ചെന്നൈ : ഉദയനിധി സ്റ്റാലിന്റെ സനാതന വിരുദ്ധ പ്രസ്താവനകൾക്ക് പിന്നാലെ സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ തയ്യാറാണെന്ന് ടിവികെ എംഎൽഎ വിഎംഎസ് മുസ്തഫ. തന്റെ പാർട്ടി പെരിയാർ ഇ.വി. രാമസാമിയുടെയും ബി.ആർ. അംബേദ്കറുടെയും ആദർശങ്ങൾ പിന്തുടരുന്നുവെന്നും സനാതനത്തെ ഇല്ലാതാക്കാനുള്ള പോരാട്ടത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“പെരിയാറിന്റെയും അംബേദ്കറുടെയും ആദർശങ്ങൾ ഞങ്ങളും അംഗീകരിക്കുന്നു. സനാതനത്തെ ഇല്ലാതാക്കാൻ ഞങ്ങളും രംഗത്തിറങ്ങിയിരിക്കുന്നു.” എന്നാണ് മുസ്തഫ മാധ്യമപ്രവർത്തകരോട് പറഞ്ഞത് . ഈ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ വിമർശനങ്ങളും ഉയർന്നു കഴിഞ്ഞു.
മുസ്തഫയുടെ പരാമർശങ്ങളോട് ശക്തമായി പ്രതികരിച്ചുകൊണ്ട്, ഭാരതീയ ജനതാ പാർട്ടി തെലങ്കാന വൈസ് പ്രസിഡന്റ് ശാന്തി കുമാർ രംഗത്തെത്തി . ടിവികെ അതിന്റെ “യഥാർത്ഥ അജണ്ട” വെളിപ്പെടുത്തിയതായി ശാന്തി കുമാർ പറഞ്ഞു.
“ടിവികെ എംഎൽഎ മുസ്തഫ സനാതനത്തെ നശിപ്പിക്കാൻ അവർ രാഷ്‌ട്രീയത്തിൽ പ്രവേശിച്ചുവെന്ന് പറയുന്നു, ഉദയനിധി ‘സനാതനത്തെ ഉന്മൂലനം ചെയ്യുക’ എന്ന വാക്ക് ആവർത്തിക്കുന്നു, വിജയ്‌യുടെ നിശബ്ദത വളരെയധികം സംസാരിക്കുന്നു. ഹിന്ദു വോട്ടുകൾ കൈകൂപ്പിയാണ് എടുത്തത്, പക്ഷേ ഇപ്പോൾ യഥാർത്ഥ അജണ്ട പരസ്യമാണ്.” ശാന്തി കുമാർ പറഞ്ഞു
മെയ് 12 ചൊവ്വാഴ്ച തമിഴ്‌നാട് നിയമസഭയിൽ നടന്ന ചർച്ചയ്‌ക്കിടെയാണ് ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെ “ഉന്മൂലനം” ചെയ്യുന്നതിനെക്കുറിച്ചുള്ള തന്റെ മുൻ പ്രസ്താവനകൾ ആവർത്തിച്ചത്.















