തിരുവനന്തപുരം: പത്ത് രാപകലുകൾ പിന്നിട്ടപ്പോൾ മുഖ്യമന്ത്രിയായി. ഇനി എത്രനാൾ വേണം മന്ത്രിമാരുടെ പിറവിക്കെന്നറിയില്ല. മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണെന്നാണ് പറച്ചിൽ. പക്ഷേ, ഘടകകക്ഷികളുടെ മന്ത്രിപ്പട്ടിക അംഗീകരിക്കാനല്ലാതെ മുഖ്യകക്ഷിയുടെ നേതാവായ മുഖ്യമന്ത്രി വി.ഡി. സതീശന് കഴിയില്ല. ആ പട്ടിക ലോക്ഭവനിലേക്കയക്കും, ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യവാക്യം ചൊല്ലിക്കൊടുക്കും. മന്ത്രിയാകാൻ വേണ്ടി ഏറ്റുചൊല്ലും. പക്ഷേ, കോൺഗ്രസ്സിന്റെ മന്ത്രിമാരെയെങ്കിലും മുഖ്യമന്ത്രിക്ക് നിർദ്ദേശിക്കാനും നിശ്ചയിക്കാനുമാകുമോ? സാധ്യതയില്ല, ഹൈക്കമാൻഡ് നിശ്ചയിക്കും.
അതൊക്കെ കോൺഗ്രസ് പാർട്ടിയുടെയും മുന്നണിയായ യുഡിഎഫിന്റെയും പ്രശ്‌നം. എന്നാൽ, ജനങ്ങളുടെയും രാജ്യത്തിന്റെയും ഒരു പ്രശ്‌നം വരാൻ പോകുന്നുണ്ട്, അത് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമ്പോഴാണ്. അതായത് ഇനി മൂന്നുദിനരാത്രങ്ങൾ കഴിഞ്ഞാലറിയാം.
ഔദ്യോഗിക പരിപാടികളുടെ തുടക്കം വന്ദേമാതര ആലാപനത്തോടെ വേണമെന്നാണ് ഫെബ്രുവരി 11 ന് ഇറക്കിയ കേന്ദ്ര സർക്കാർ ഉത്തരവിൽ പറയുന്നത്. ആറ് ഖണ്ഡികയും പാടുകയോ കേൾപ്പിക്കുകയോ വേണമെന്നാണ് ചട്ടം. തമിഴ്‌നാട് ഗവർണറുടെ ചുമതലകൂടി വഹിക്കുന്ന ആർ.വി. ആർലേക്കർ അവിടെ മുഖ്യമന്ത്രി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ വന്ദേമാതരാലാപനം നടത്തി. സ്വാഭാവികമായും കേരളത്തിൽ ഗവർണർ ആർലേക്കർ വന്ദേമാതരം ആലപിപ്പിക്കും. പക്ഷേ, വി.ഡി. സതീശൻ സർക്കാർ (സത്യപ്രതിജ്ഞയ്‌ക്ക് മുമ്പ് അങ്ങനെ പറയാനാവില്ല എങ്കിലും) അതിന് തയാറാകുമോ. വന്ദേമാതരത്തെ ഭാരത പാർലമെന്റിൽ പോലും ഒരുകാലത്ത് എതിർത്ത ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നിയുക്ത മന്ത്രിമാരും എംഎൽഎമാരും എന്തുനിലപാടെടുക്കുമെന്ന് തിങ്കളാഴ്ച അറിയാം.
2006 സെപ്തംബറിൽ വന്ദേമാതരത്തിന്റെ നൂറാം വാർഷികത്തിൽ എല്ലാ സ്്കൂളുകളിലും വന്ദേമാതരം ആലപിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചപ്പോൾ (അന്ന് കോൺഗ്രസ് സർക്കാരാണ് കേന്ദ്രത്തിൽ) സ്‌കൂൾ ബഹിഷ്‌കരിക്കാനാണ് അന്ന് ലീഗ് ദേശീയ പ്രസിഡന്റ് ജി.എം. ബനാത്‌വാല ആഹ്വാനം ചെയ്തത്. ആ നിലപാടിൽ ഇന്നും മാറ്റമില്ല. എന്നാൽ ഇന്ന് ഒരു വ്യത്യാസമുണ്ട്. 1986 ൽ സുപ്രീം കോടതി ഉത്തരവ് പ്രകാരം വന്ദേമാതരം ആലപിക്കൽ നിർബന്ധിതമാക്കിയിരുന്നില്ല. എന്നാൽ, 2026 ഫെബ്രുവരി 11 ന് മോദി സർക്കാർ ഉത്തരവിറക്കിയതോടെ ബഹിഷ്‌കരണം നിയമവിരുദ്ധമാകും. ഈ സാഹചര്യത്തിൽ മെയ് 18 ലെ സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ പരീക്ഷണദിവസമായിമാറും.
















