നാളെ വിശ്വകര്‍മ ജയന്തി
ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദൂര്‍ സംഘം (ബിഎംഎസ്) വിശ്വകര്മജരെപ്പോലെ വിശ്വകര്‍മ ജയന്തി നാടാകെ ആഘോഷിക്കുന്നു. വിശ്വകര്‍മ സമുദായങ്ങള്‍ മതപരമായ പല ചടങ്ങുകളും പ്രത്യേക പൂജകളും നടത്തി, മതഗ്രന്ഥങ്ങള്‍ പാരായണം ചെയ്തും ശോഭായാത്രകളും സമ്മേളനങ്ങളും സംഘടിപ്പിച്ചും മറ്റും വിശ്വകര്‍മ ദിനം സപ്തംബര്‍ 17 ന് വലിയൊരു ഉത്സവമാക്കി മാറ്റുന്നു. എന്നാല്‍ ബിഎംഎസ് വിശ്വകര്‍മ ജയന്തി കേവലം മതപരമായ ചടങ്ങിന്റെ പരിവേഷമില്ലാതെ ഭാരതത്തിലെ തൊഴിലാളികളുടെ ഇടയില്‍ ദേശീയ തൊഴിലാളി ദിനമായി ദേശവ്യാപകമായി ആഘോഷിക്കുകയാണ്. മറ്റു ട്രേഡ് യൂണിയനുകള്‍ മെയ് ദിനം തൊഴിലാളി ദിനമായി കണക്കാക്കുമ്പോള്‍ ബിഎംഎസ് എന്തുകൊണ്ട് വിശ്വകര്‍മ ജയന്തിയെ ദേശീയ തൊഴിലാളി ദിനമായി കാണുന്നു എന്നുള്ളത് പ്രസക്തമായ ചോദ്യമാണ്.
നമ്മുടെ സംസ്ക്കാരത്തില്‍ വിശ്വകര്‍മാവ് ആരാധ്യനായ ദേവനാണ്. വിശ്വകര്മാവിനെ സംബന്ധിച്ച് പല കാഴ്ചപ്പാടുകളും ഉള്ളതായി കാണാം. ആത്യന്തിക സത്യത്തിന്റെ സ്വരൂപമായിട്ടാണ് വിശ്വകര്മാവിനെ ഋഗ്വേദം കണക്കാക്കുന്നത്. പിന്നീട് ബ്രഹ്മാവായി രൂപപ്പെട്ടതായും, ബ്രഹ്മാവിന്റെ നാഭിയില്‍നിന്ന് ഹിരണ്യഗര്ഭനുണ്ടായതായും പറയപ്പെടുന്നു. യജുര്‍വേദ പുരുഷസൂക്തത്തിലും ഇതേ കാഴ്ചപ്പാടാണുള്ളത്. വിശ്വകര്മജര്, പ്രപഞ്ചത്തിന്റെ സ്രഷ്ടാവും എല്ലാറ്റിന്റെയും അധിപതിയായ ഈശ്വരനും വിശ്വകര്‍മാവാണെന്ന് വിശ്വസിക്കുന്നു. വിശ്വകര്‍മാവ് സ്വയംഭൂവും മരണമില്ലാത്തവനുമായിട്ടാണ് വിശ്വകര്മജര് കരുതുന്നത്.
വിശ്വകര്മാവിനെ ദേവശില്പിയായും മയനെ അസുര ശില്പിയായും പുരാണങ്ങളില്‍ പ്രതിപാദിച്ച് കാണുന്നുണ്ട്. വിശ്വകര്‍മാവ് ഹിന്ദു വിശ്വാസമനുസരിച്ച് സകല കലകളുടെയും തൊഴിലാളികളുടെയും സാങ്കേതിക വിദ്യകളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും ഉപജ്ഞാതാവും അധിപനുമായ ദേവനാണ്. ദേവന്മാരുടെ ആയുധങ്ങളും പുരാതനകാലത്തെ നഗരങ്ങളും രമ്യഹര്‍മ്യങ്ങളും പുഷ്പകവിമാനവും മറ്റും നിര്‍മിച്ചത് വിശ്വകര്‍മാവാണ്. വിശ്വകര്‍മാവിന്റെ മകനായ നളനാണ് ത്രേതായുഗത്തില്‍ രാമ രാവണ യുദ്ധത്തിന് സഹായകമായ സേതു ബന്ധനത്തിന്റെ പ്രധാന ശില്പി.
ബിഎംഎസ് മഹാപുരുഷ ചൈതന്യമായ വിശ്വകര്മാവിനെ ആദര്‍ശത്തിന്റെ പ്രതീകമായി കാണുന്നു. വിശ്വകര്‍മാവിന്റെ ഉദാത്തമായ പ്രവൃത്തി തൊഴിലാളി സമൂഹത്തിന് മാത്രമല്ല സമൂഹത്തിന് തന്നെ അനുകരണീയമാണ്. സമാജത്തിന്റെ നിലനില്പിനുവേണ്ടി സ്വന്തം മകനെപ്പോലും ത്യജിക്കാന്‍ വിശ്വകര്‍മാവ് തയ്യാറായി. വൃത്രാസുരന് വിശ്വകര്‍മാവിന്റെ മകനാണ്. വിശ്വകര്മാവിന് ത്വഷ്ടാവ് എന്നുപേരുള്ളതായി പുരാണത്തില്‍ പറയുന്നുണ്ട്. ദേവേന്ദ്രനോട് പ്രതികാരം ചെയ്യുവാന്‍ ത്വഷ്ടാവ് സൃഷ്ടിച്ചതാണ് വൃതാസുരനെ. ആ വൃത്രാസുരനെ നശിപ്പിക്കുവാന്‍ ദധീചി മഹര്‍ഷിയുടെ എല്ലുകള്‍കൊണ്ട് ദേവേന്ദ്രന് വജ്രായുധം പണിത് നല്‍കിയത് വൃതാസുരന്റെ പിതാവായ വിശ്വകര്‍മാവ് തന്നെയാണ്. സമൂഹത്തോടുള്ള കടപ്പാട് മകനോടുള്ള സ്നേഹവാത്സല്യങ്ങള്‍ക്കും ഉപരിയാണെന്ന് വിശ്വകര്‍മാവ് ലോകത്തിന് തന്നെ കാണിച്ചുകൊടുത്തു. ആ മഹത്തായ മാതൃക തൊഴിലാളി സമൂഹത്തിന് അനുകരണീയമാണ്. ആ മാതൃകാപുരുഷന്റെ ജന്മദിനമാണ് ദേശീയബോധമുള്ള തൊഴിലാളികളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ തൊഴിലാളികള്‍ക്കുവേണ്ടി ആത്മാര്‍ത്ഥമായി പൊരുതുന്ന ഭാരതീയ മസ്ദൂര്‍ സംഘം തൊഴിലാളി ദിനമായി തെരഞ്ഞെടുത്തിരിക്കുന്നത്. നാടിന്റെ താല്പര്യത്തിന് ഉപരിയായി മക്കള്‍ക്കുവേണ്ടി സ്ഥാനം ഉറപ്പിക്കുവാന്‍ പാടുപെടുന്ന ഇന്നത്തെ രാഷ്ട്രീയ നേതാക്കളെ അപേക്ഷിച്ച് വിശ്വകര്‍മാവ് എത്ര ഉയരത്തില്‍ നില്ക്കുന്നു!
കമ്മ്യൂണിസ്റ്റുകാരും അവരെ അനുകരിക്കുന്ന ഇതര ട്രേഡ് യൂണിയനുകളും മെയ് ദിനം തൊഴിലാളി ദിനമായി ആഘോഷിക്കുമ്പോള്‍, ബിഎംഎസ് മാത്രം ഭാരതീയ കാഴ്ചപ്പാടോടെ നമ്മുടെ സംസ്കാരത്തിലെ മഹദ് സ്വരൂപകനും ദേശീയ പുരുഷനുമായ മഹാ പുരുഷന്റെ ജന്മദിനം ദേശീയ വ്യാപകമായി ദേശീയ തൊഴിലാളി ദിനമായും ആഘോഷിക്കുന്നു.
പുരാതനകാലം മുതലെ നമ്മുടെ സംസ്കാരത്തില്‍ തൊഴിലാളിക്കും തൊഴിലിനും സമൂഹത്തില്‍ വളരെയധികം പ്രാധാന്യം നല്‍കിയിരുന്നു. തൊഴിലാളികളുടെ അധിപനായ ദേവനെ ആരാധിക്കുന്നതോടൊപ്പം തൊഴിലിന്റെ മഹത്വവും അംഗീകരിച്ചിരുന്നു. ഏതു തൊഴിലും നാം മഹത്തായി തന്നെ കരുതിയിരുന്നു. നാലുവര്‍ണങ്ങള്‍ രൂപപ്പെടുത്തുന്നതിന് മുന്‍പ് വര്‍ണങ്ങള്‍ ഇല്ലാതെ എല്ലാവരും തുല്യരായി കഴിഞ്ഞിരുന്നു.
“കര്‍മണ്യേവ അധി കാരസ്ഥേ” എന്ന ഗീതാ വചനം അര്‍പ്പണ മനോഭാവത്തോടെ ജോലി ചെയ്യണം എന്ന നിര്‍ദ്ദേശമാണ്. ഭാരതീയ മസ്ദൂര്‍ സംഘം അധ്വാനം ആരാധനയാണ് എന്ന് പറയുന്നതിന്റെ പൊരുളും മേല്‍പ്പറഞ്ഞ ആശയം തന്നെയാണ്. തൊഴില്‍ ആത്മാര്‍ത്ഥതയോടെ ചെയ്യുകയും ന്യായമായി കൂലി അവകാശമായി വാങ്ങുകയും ചെയ്യുക എന്നുള്ളതാണ് ബിഎംഎസിന്റെ രീതി.
സമൂഹത്തിനുവേണ്ടിയാണ് തൊഴിലാളി ഉത്പാദനം നടത്തുന്നത് സമൂഹത്തിനുവേണ്ടി കൂടിയാണ്, തൊഴിലാളി പണിയെടുക്കുന്നത്. നമ്മുടെ രാഷ്ട്രത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന പങ്ക് തൊഴിലാളികളുടെ അദ്ധ്വാനത്തിന്റെ പരിണതഫലമാണ്. അതുകൊണ്ട് സമൂഹത്തിന് തൊഴിലാളികളോട് തിരിച്ചും ഒരു കടമയുണ്ട്. തൊഴിലാളികളെ നിലനിര്‍ത്തുവാനും പരിരക്ഷിക്കുവാനുമുള്ള ഉത്തരവാദിത്വം സമൂഹത്തിനും സര്‍ക്കാരിനും ഉണ്ട്.
സമൂഹത്തിന്റെ അവിഭാജ്യഘടകമാണ് തൊഴിലാളികള്‍. അവരെ സമൂഹത്തില്‍ നിന്നും അടര്ത്തിമാറ്റേണ്ടതല്ല. സമൂഹത്തെ തട്ടുകളായി വിഭജിച്ച് തമ്മിലടിപ്പിക്കുക ശരി അല്ല. വര്ഗവൈര സിദ്ധാന്തം ബിഎംഎസ് അംഗീകരിക്കുന്നില്ല. തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നതിനോടൊപ്പം രാഷ്ട്രത്തിന്റെ ഉയര്‍ച്ചയ്ക്കുവേണ്ടിയും പ്രയത്നിക്കുവാന്‍ തൊഴിലാളി സമൂഹത്തിന് ബാധ്യതയുണ്ട്. ബിഎംഎസ് ആ ബാധ്യത നിറവേറ്റുവാന്‍ തൊഴിലാളികളെ ആഹ്വാനം ചെയ്യുന്നു.
രാഷ്ട്രത്തോടുള്ള പ്രതിബദ്ധത നിറവേറ്റിക്കൊണ്ട് തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കായി നിരന്തരം പോരാടുന്ന തൊഴിലാളി സംഘടന ബിഎംഎസ് മാത്രമാണ് “ദേശീയ ബോധമുള്ള തൊഴിലാളി” എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു ട്രേഡ് യൂണിയനും പ്രവര്‍ത്തിക്കുന്നില്ല. രാഷ്ട്ര താത്പര്യത്തെ തൊഴിലാളി താത്പര്യവുമായി ബന്ധിപ്പിച്ചു എന്നുള്ളതാണ്, ഇതര ട്രേഡ് യൂണിയനുകളില്നിന്നു ഭാരതീയ മസ്ദൂര്‍ സംഘത്തെ വ്യത്യസ്തമാക്കുന്നത്.
ഭാരതീയ മസ്ദൂര്‍ സംഘം എല്ലാത്തരം ചൂഷണങ്ങളെയും എതിര്‍ക്കുന്നു. ചൂഷണം എന്നത് ഭാരതീയമായ ശൈലിയല്ല. പ്രകൃതിയെ ചൂഷണം ചെയ്യുക, അതിനപ്പുറം രാഷ്ട്രത്തെ ചൂഷണം ചെയ്യുക, മനുഷ്യന് മനുഷ്യനെ ചൂഷണം ചെയ്യുക ഇവയെല്ലാം ദുരാഗ്രഹത്തിന്റെ മുദ്രാവാക്യങ്ങളാണ്. നമ്മുടെ പാരമ്പര്യം, ആവശ്യത്തിന് മാത്രം ഉപയോഗിക്കുക മറ്റുള്ളവര്‍ക്ക് വേണ്ടി വിട്ടുകൊടുക്കുക എന്നുള്ളതാണ്. ത്യാഗമാണ് ലോകത്തെ നിലനിര്‍ത്തുന്നത്.
“തേനത്യക്ത്യേനഭൂഞ്ജീഥ” എന്നുള്ള ഉപനിഷത് തത്വമാണ് നാം പാരമ്പര്യമായി സ്വീകരിച്ചിട്ടുള്ളത്. അത്യാഗ്രഹത്തിന്റെ മന്ത്രമായ ചൂഷണവും ചൂഷണത്തിന്റെ വ്യവസ്ഥയായ മുതലാളിത്തവും മുതലാളിത്വത്തിന്റെ മൂര്ത്തിമത് ഭാവമായ സാമ്രാജ്യത്വവും അതിന്റെ ഉത്പന്നങ്ങളായ ബഹുരാഷ്ട്ര കുത്തകകളും അതിന്റെ ചൂഷണവും തന്ത്രങ്ങളും ബിഎംഎസിന് ശക്തമായ എതിര്‍പ്പുള്ള കാര്യങ്ങളാണ്.
ഭാരതീയ കാഴ്ചപ്പാടില്‍ ഒരു വ്യക്തിയുടെ വളര്‍ച്ച എന്നത് അവന്റെ ശരീരം, മനസ്സ്, ബുദ്ധി, ആത്മാവ് എന്നിവയുടെ സമഗ്രമായ വികാസമാണ്. ഒരു തൊഴിലാളിയുടെ വളര്‍ച്ചയും അപ്രകാരമുള്ളതായിരിക്കണം. രാഷ്ട്രത്തിന്റെ വളര്‍ച്ചയാകട്ടെ സാമ്പത്തികവും ആത്മീയവുമായുള്ള വളര്‍ച്ചയാണ്. ബിഎംഎസ് തൊഴിലാളിയുടെയും രാഷ്ട്രത്തിന്റെയും സമഗ്രമായ വളര്‍ച്ചയ്ക്കുവേണ്ടി നിലകൊള്ളുന്നു. അക്കാര്യത്തില്‍ ജാതി, മത, വര്‍ണ, വര്‍ഗ ലിംഗ വ്യത്യാസങ്ങളൊന്നും ബിഎംഎസിന്റെ ദൃഷ്ടിയില് പരിഗണനാര്‍ഹമല്ല. ബിഎംഎസിന് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാട് ഉണ്ടെങ്കിലും കക്ഷിരാഷ്ട്രീയ താല്‍പ്പര്യമില്ല. ഏത് പാര്‍ട്ടി ഭരിച്ചാലും ഭരണകൂടം തൊഴിലാളിയുടെ കൂടി ഇച്ഛാശക്തിക്ക് അധീനമായിരിക്കണം. ബിഎംഎസ് ഒരു പുതിയ തൊഴില്‍ സംസ്കാരം ഭാരതത്തില്‍ സൃഷ്ടിക്കുവാന്‍ പ്രയത്നിക്കുന്നു.
അര്‍പ്പണബോധമുള്ള തൊഴിലാളികള്‍ രാഷ്ട്രത്തിനുവേണ്ടി തൊഴില്‍ ചെയ്യുന്നു. സമാജത്തില്‍ അവര്‍ ബഹുമാന്യരും സംതൃപ്തരുമായ അവസ്ഥയുണ്ടാകണം. അങ്ങനെയൊരു രാഷ്ട്ര നിര്‍മാണത്തിനായി ബിഎംഎസ് യത്നിക്കുന്നു.
നാടിനെ സ്നേഹിക്കുന്ന നാടിനോട് കൂറുള്ള നാടിനുവേണ്ടി പണിയെടുക്കുന്ന എല്ലാ തൊഴിലാളികളും ആദര്ശാത്മാവായ വിശ്വകര്‍മാവിന്റെ സന്തതികള്‍ തന്നെ. അവരീനാടിന്റെ നട്ടെല്ലാണ്. അവരോടുള്ള ആദരവ് വിശ്വകര്മാവിനോടുള്ള ആരാധനയിലൂടെ പ്രതിഫലിക്കട്ടെ!
“ത്വമേവ മാതാച പിതാത്വമേവ
ത്വമേവ ബന്ധുശ്ച സഖാ ത്വമേവ
ത്വമേവ വിദ്യാ വിത്തം ത്വമേവ
ത്വമേവ സര്‍വം മമ ദേവ ദേവ
വിരാട് വിശ്വകര്‍മ ദേവ.”
മാതാവും പിതാവും ബന്ധുവും കൂട്ടുകാരനും വിദ്യയും വിത്തവും തുടങ്ങി ഈ പ്രപഞ്ചത്തിലെ സര്‍വതുമായ എന്റെ ദേവദേവനായ വിരാട് വിശ്വകര്മാവിന് നമസ്കാരം.
അഡ്വ.എം.പി.ഭാര്ഗവന് (ബിഎംഎസ് സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: