ചണ്ഡീഗഡ്: ഹരിയാനയിലെ അംബാല ജില്ലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു. ധനിയോറ സ്വദേശി നിർവൈർ സിങ്ങാണ് മരിച്ചത്. 21 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പുലർച്ചെ 3.40 ഓടെ കുട്ടിയെ പുറത്തെടുത്തെങ്കിലും ആശുപത്രിയിലെത്തിച്ചപ്പോൾ മരണം സ്ഥിരീകരിക്കുകയായിരുന്നു. നാലുവയസുകാരന്റെ ജീവനായുള്ള 21 മണിക്കൂർ നീണ്ട പ്രാർഥനകളും പോരാട്ടങ്ങളും ഒടുവിൽ വിഫലമായി.
ചൊവ്വാഴ്ച രാവിലെ 6.30 ഓടെയാണ് അപകടമുണ്ടായത്. അച്ഛൻ മഞ്ജിത്തിനൊപ്പം മുത്തച്ഛൻ കർണൈൽ സിങ്ങിന് പ്രഭാതഭക്ഷണം എത്തിക്കാൻ കുടുംബത്തിന്റെ വയലിലെത്തിയപ്പോഴാണ് നിർവൈർ കളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്. വയലിൽ തുറന്നുകിടന്നിരുന്ന ഏകദേശം 220 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് മണ്ണിടാൻ ശ്രമിക്കുന്നതിനിടെ കുട്ടി വഴുതി വീഴുകയായിരുന്നുവെന്നാണ് വിവരം.
അപകടം നടന്ന ഉടൻ പ്രദേശവാസികൾ ചേർന്ന് കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന, കരസേന എന്നിവരെ വിവരം അറിയിക്കുകയായിരുന്നു. വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ പ്രത്യേക ഉപകരണങ്ങളും യന്ത്രസാമഗ്രികളും ഉപയോഗിച്ചാണ് മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവർത്തനം നടത്തിയത്. ഒടുവിൽ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പ്രദേശത്ത് ദുഃഖം പടർന്നിരിക്കുകയാണ്.
രക്ഷാപ്രവർത്തനം പുരോഗമിക്കെ തുടർച്ചയായ മഴയും അയഞ്ഞ മണ്ണും ആവർത്തിച്ച് സ്ഥലത്തെ അസ്ഥിരപ്പെടുത്തി. തന്മൂലം രക്ഷാപ്രവർത്തനം നിർത്തിവയ്‌ക്കുകയും പിന്നീട് വീണ്ടും ആരംഭിക്കുകയും ചെയ്‌തു. പ്രതികൂല സാഹചര്യം കാരണം കുഴിക്കൽ പ്രവർത്തനങ്ങൾ പലതവണ മാറ്റിവയ്‌ക്കേണ്ടിയും വന്നു. വെള്ളം നിറഞ്ഞ കുഴൽക്കിണറിൽ കുട്ടി കുടുങ്ങിക്കിടക്കുകയായിരുന്നു. കുട്ടി പതുക്കെ താഴുകയും വെള്ളം ക്രമേണ ഉയരുകയും ചെയ്‌തു. നിരവധി വെല്ലുവിളികൾ കാരണം വീണ്ടും വീണ്ടും പ്രവർത്തനം പുനരാരംഭിക്കേണ്ടിവന്നു. കുഴിയെടുക്കലിന്റെ അവസാന ഘട്ടത്തിൽ കുട്ടിക്ക് ജീവനുള്ളതിന്റെ ലക്ഷണങ്ങളൊന്നും നിരീക്ഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും എൻഡിആർഎഫ് അസിസ്‌റ്റൻ്റ് കമാൻഡൻ്റ് അനിൽ കുമാർ വ്യക്തമാക്കി.











