പകയേറും രാക്ഷസന്മാര് നമ്മെ വഞ്ചിക്കയാം ശുഭേ,
ഭയപ്പെടായ്കാര്യനിപ്പോള് വരും വീരന് ധനുര്ദ്ധരന്
സംജ്ഞതേടും ദേവിയോടു പലതിങ്ങനെ ലക്ഷ്മണന്
സാന്ത്വനം ചൊല്ലിനാന്‍ ധീമാ,നാശ്വസിച്ചില്ലയസ്സതി.
എന്നല്ല പോകെന് പ്രിയനെ രക്ഷിക്കെന്നവള് തമ്പിയേ
ത്വരിപ്പിച്ചാള്, ദേവിയേകയാകയാല് പോയതില്ലവന്‍.
കോപിച്ചാള് സീത ഭര്ത്സിച്ചാളവനെബ്ഭര്ത്തൃചിന്തയാല്
കരഞ്ഞാള്‍ സാധ്വിയാള്‍ പ്രാണത്യാഗം ചെയ്വാനൊരുങ്ങിനാള്
ഭ്രാതൃനാശാര്ത്ഥിയാം ധൂര്ത്തനെന്നാള് ദേവരനേ സ്വയം
ഭ്രാതൃപത്നീകാമിയെന്നുമാക്രോശിച്ചാള് പതിവ്രത.
കഷ്ടം! സദൃത്തരെന്നാലും വാച്യാവാച്യവിവേചനം
കലരാ ക്ഷുഭിതാത്മാക്കള് വിശേഷിച്ചും വരാംഗിമാര്.
കര്‍ണ്ണങ്ങള്‍ പൊത്തിക്ഖേദിച്ചു പിന്നെദ്ദേവിക്ക് ലക്ഷ്മണന്
കുശലം പ്രാര്‍ത്ഥിച്ചുകൊണ്ട് പോയാനെന്നോതിയാല് മതി.
ഉള്ളുനൊന്തു പുറത്തോട്ടു നോക്കിയമ്മതിനേര്മുഖി
ഒരുകൈയാല്‍ മുഖംതാങ്ങിയുമ്മത്തങ്ങിരുന്നിതു
ചെറ്റുദൂരത്തുടന് കാവിനിലയങ്കിയണിഞ്ഞഹോ!
ഛത്രമാര്ന്നൊരു സന്യാസി കാണായ് നേരെ വരുന്നതായ്.
കറുത്ത താടിയും പട്ടുതലപ്പാവും വിഭൂതിയും
പൂണ്ടോന്‍ പിന്നാമ്പുറം തൂങ്ങും മൊന്തയും ദണ്ഡുമേലുവോന്.
സശബ്ദം നന്മെതിയടിയേറിയാഞ്ഞു നടന്നുടന്‍
സാമമന്ത്രം പാടിയവനെത്തിനാനുടജാങ്കണം.
ഉഷസ്സില്‍ ശൂന്യമാം ദ്യോവിലൊറ്റത്താരകപോലവേ
ഉമ്മറത്തില്‍ കേണിരിക്കും ദേവിയെക്കണ്ടിതങ്ങവന്.
ഒട്ടു മുമ്പോട്ടുപോയ് മാറിപ്പിന്നോക്കം നിന്നുതെല്ലവന്
ഉള്ളുറപ്പിച്ചുവീണ്ടും പോയ് ചെന്നു കോലായിലേറിനാന്.
എഴുന്നേറ്റാസനം നല്കിയിരുത്തി യതിയെസ്സതി
ഏതവസ്ഥയിലും യോഗ്യരുപചാരം മറന്നിടാ.
മഞ്ഞപ്പട്ടാടയാല് സ്വര്ണ്ണമോഹനാംഗം മറച്ചുടന്‍
മാറിനില്‍ക്കും ദേവിയുടെ ചാരുത്വം നോക്കിനാനവന്.
കുശലം ചോദിച്ചുകൊണ്ടു കുയില്നേര്വാണിയോടവന്
കൗതൂഹലമൊതുങ്ങാതെ സംസാരിച്ചാനസംഗതം:
(തുടരും…)
മഹാകവി കുമാരനാശാന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: